കസ്റ്റഡിയിലുണ്ടായിരുന്ന പ്രതി തൂങ്ങിമരിച്ച സംഭവത്തിൽ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു. പത്തനംതിട്ട കോയിപ്രം സിഐ ജി. സുരേഷ് കുമാറിനെതിരെയാണ് നടപടി. കഞ്ചാവ് വലിച്ചതിന് കസ്റ്റഡിയില്‍ എടുത്ത വരയന്നൂര്‍ സ്വദേശി കെ.എം. സുരേഷിനെ കോന്നി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
കഞ്ചാവ് വലിച്ചു എന്ന കുറ്റംചുമത്തി സുരേഷിനെ കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്യുകയും. പിന്നീട് സ്റ്റേഷന്‍ ജാമ്യം നല്‍കി സുരേഷിനെ വിട്ടയക്കുകയും ചെയ്തു എന്നാണ് പോലീസ് നൽകുന്ന വിശദീകരണം. എന്നാല്‍ നാലുദിവസത്തിന് ശേഷം സുരേഷിനെ കോന്നി പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ഒരു തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ സുരേഷിന്റെ ശരീരത്തില്‍ വാരിയെല്ലിനടക്കം ക്ഷതവും ചൂരല്‍കൊണ്ട് അടിച്ചതിന് സമാനമായ പാടുകളും ഉണ്ടായിരുന്നു. സുരേഷിന് ആരില്‍നിന്നോ മര്‍ദനം നേരിട്ടതായി വ്യക്തമായിരുന്നിട്ടും പോലീസ് സംഭവത്തിൽ അന്വേഷണം നടത്തിയിട്ടില്ലെന്നും ആക്ഷേപം ഉയർന്നിരുന്നു.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുരേഷിന്റെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. സംഭവം വാർത്തയായതിന് ശേഷമാണ് പോലീസ് അന്വേഷണം പ്രഖ്യാപിച്ചത്. ബന്ധുക്കള്‍ നല്‍കിയ ഈ പരാതിയുടെ അടിസ്ഥാനത്തിൽ സുരേഷിനെ കോയിപ്രം പോലീസ് മര്‍ദിച്ചു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഡിഐജി കോയിപ്രം എസ്എച്ച്ഒ ആയ സുരേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. കേസില്‍ അന്വേഷണം തുടരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
STORY HIGHLIGHT: ci suspended pathanamthitta