എ.ജെ. റോബിൻ
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ അങ്കം ആവേശത്തിന്റെ കൊടുമുടി കയറുമ്പോള്‍ പി.വി. അന്‍വറിന് ശരിക്കും ഹാലിളകിയോ എന്നാണ് നിലമ്പൂരിലെ വോട്ടര്‍മാരുടെ സംശയം. ഓരോ ദിവസം ഉണര്‍ന്നെണീക്കുമ്പോഴും അന്‍വറിന്റെ വിലപേശലും കല്ലുവെച്ച നുണകളും മാത്രമാണ് വോട്ടര്‍മാര്‍ കേള്‍ക്കുന്നത്. അഴിമതിക്കെതിരെയുള്ള പോരാട്ടമെന്നായിരുന്നു ഇടതു സ്വതന്ത്രനായിരുന്നപ്പോള്‍ അന്‍വര്‍ പറഞ്ഞതെങ്കില്‍, പിന്നീടത്, പിണറായിസത്തിനെതിരേയുള്ള സന്ധിയില്ലാസമരമെന്നായി. ഇപ്പോഴിതാ പ്രതിപക്ഷ നേതാവിനെതിരേയാണ് വാളെടുത്തിരിക്കുന്നത്. ശരിക്കും അന്‍വറിന്റെ പ്രശ്‌നമെന്താണ് എന്ന് ആര്‍ക്കും നിശ്ചയമില്ലാത്ത അവസ്ഥ.
അന്‍വറിന്റെ പോരാട്ടം അന്‍വറിനോട് തന്നെയെന്നേ പറയാനുള്ളൂ. രാജിവെച്ച് ഉപതെരഞ്ഞെടുപ്പിന് കളമൊരുക്കിയപ്പോള്‍ മുതല്‍ അന്‍വര്‍ വിലപേശല്‍ തുടങ്ങിയതാണ്. മലയോര കര്‍ഷഖന്റെ റോളില്‍ വി.എസ്. ജോയി എന്ന സ്ഥാനാര്‍ത്ഥിയെ മുന്നില്‍ നിര്‍ത്തിയായിരുന്നു യു.ഡി.എഫിനോട് ആദ്യത്തെ വിലപേശല്‍. പിന്നെ ഘടകകക്ഷിയാക്കണമെന്നായി. അതിനും വഴങ്ങാതായപ്പോള്‍, സ്വതന്ത്രനായി മത്സരിക്കുമെന്നായി. ഇപ്പോഴിതാ തനിക്ക് ആഭ്യന്തര മന്ത്രിസ്ഥാനം തരണമെന്നും, അല്ലെങ്കില്‍ വനംവകുപ്പ് മന്ത്രിയാക്കണണെന്നുമാണ് കോണ്‍ഗ്രസിനോട് വിലപേശുന്നത്. ഇതൊന്നുമല്ലെങ്കില്‍ വി.ഡി. സതീശനെതിരേ നടപടി വേണമെന്നതാണ് ആവശ്യം.
എന്താണ് അന്‍വറിനു പറ്റിയതെന്ന് കുറച്ചു കൂടി സൂക്ഷ്മമായി പരിശോധിച്ചാല്‍ കോണ്‍ഗ്രസിനുള്ളില്‍ ഉണ്ടായിരിക്കുന്ന ധ്രുവീകരണം മനസ്സിലാകും. വി.ഡി. സതീശനെതിരേ കെ. സുധാകരന്‍ മൂര്‍ച്ചകൂട്ടിയിരിക്കുന്ന ആയുധമാണ് അന്‍വര്‍. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനു ശേഷം വി.ഡി. സതീശനെ വെട്ടാന്‍ പറ്റിയ സന്ദര്‍ഭമായാണ് സുധാകരന്‍ പക്ഷം ഇതിനെ കാണുന്നത്. ഈ പോരിന്റെ കലാശക്കൊട്ടു കൂടിയാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അന്‍വര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അന്‍വറിന്റെ പോരാട്ടം ഇപ്പോള്‍, അവിയല്‍ പരുവത്തില്‍ ആയിട്ടുണ്ട്. ചുറ്റിനുമെല്ലാം ശത്രുക്കള്‍. പടപൊരുതാന്‍ അന്‍വര്‍ മാത്രം. ഇതാണവസ്ഥ.
ഭരണകക്ഷിയുടെ ഭാഗമായിരുന്ന സ്ഥലം എംഎല്‍എ കൂടിയായ അന്‍വര്‍ സംസ്ഥാനത്ത് പിണറായിസം നടപ്പിലാക്കുന്നു എന്ന ഗുരുതര ആരോപണമുന്നയിച്ചാണ് രാജി വെച്ചത്. എന്നാല്‍ ആ ഘട്ടത്തില്‍ പ്രതിപക്ഷ ചേരിയില്‍ പറ്റി ചേരാനായി അന്‍വര്‍ നടത്തിയ വ്യഗ്രതയും തിടുക്കവും അവസാനം ഫലം കാണാതെ സംസ്ഥാനത്തെ പ്രബല രണ്ടു മുന്നണികളെയും ശത്രുക്കളാക്കി മാറ്റുന്നതും ഒടുവില്‍ സ്വതന്ത്രനായി രാജിവെച്ച ഒഴിവില്‍ മത്സരിക്കേണ്ട ഗതിക്കേടിലും എത്തിയിരിക്കുകയാണ് നിലവില്‍. എന്നാല്‍ ഇപ്പോള്‍ അന്‍വര്‍ നടത്തിയ ഒരു പ്രതികരണം സ്ഥലകാലബോധമില്ലാതെയായി പോയെന്നാണ് ജനങ്ങള്‍ പറയുന്നത്. ഉപതെരഞ്ഞെടുപ്പില്‍ ഭരണകക്ഷി സ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കുന്ന മുന്‍ MLAയ്ക്ക് വനം അല്ലെങ്കില്‍ ആഭ്യന്തര വകുപ്പുകള്‍ വേണമെന്നാണ് പറയുന്നത്. കേരളത്തില്‍ ഒന്നും ശരിയല്ലെന്നും എല്ലാ ശരിയാകണമെങ്കില്‍ എന്നെ കൊണ്ട് മാത്രമെ സാധിക്കൂ എന്ന അഹംഭാവവും ആ വാക്കുകളില്‍ നിഴലിക്കുന്നുണ്ട്. ഇതിനോടൊപ്പം പോലീസിനെ ആര്‍എസ്എസ് വത്കരിക്കാനും ഞാന്‍ വേണമെന്നും അന്‍വര്‍ പറഞ്ഞു വെക്കുന്നു. രണ്ട് പ്രബല മുന്നണികളെ വെറുപ്പിച്ച് രാഷ്ട്രീയ ജീവിതം തുലാസിലായ നേതാവിന്റെ കിളി പോയെന്നാണ് പൊതുവെ പറയപ്പെടുന്നത്.
ആഫ്രിക്കയില്‍ ബിസിനസ് ചെയത് ഒരു കാലത്ത് ഇടതു തീവ്ര കടന്നല്‍ ആയിരുന്ന നിലമ്പൂര്‍ സുല്‍ത്താന്റെ വാക്കും പ്രവര്‍ത്തിയും ഒട്ടും ചേരുന്നില്ല എന്നതാണ് സത്യം. ജോസ് പ്രകാശ് ചിത്രങ്ങളിലേത് പോലെ പൈപ്പ് വലിക്കുന്ന ചിത്രം ഇടയ്ക്ക് അന്‍വര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. പൈപ്പിന് പകരം വേറെന്തെങ്കിലുമാണോ വലിച്ചതെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു. നിലമ്പൂരിലെ കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുയാണെന്നാണ് അന്‍വറിന്റെ മറ്റൊരു വൃഥ. അത് നിലമ്പൂരിലെ മാത്രം പ്രശ്‌നമല്ലെന്നും കേരളം മുഴുവന്‍ നേരിടുന്ന പ്രശ്‌നമാണെന്നും അറിയാത്ത ഒരാളല്ല അന്‍വര്‍. പക്ഷേ, നാളയെന്തെന്ന വലിയ ചോദ്യത്തെ നേരിടുന്ന തിരക്കില്‍ ആരു കൂടൊരുക്കുമെന്ന വേദനയിലാണ് ഇത്തരം മണ്ടന്‍ പരാമര്‍ശങ്ങള്‍ വരുന്നതെന്നുള്ളത് നിശ്ചയമാണ്. കിളി പാറിയ നിലമ്പൂര്‍ സുല്‍ത്താനാണോ അന്‍വറിക്ക എന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു. പ്രതിപക്ഷനേതാവ് വി ഡി സതീശനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ ബന്ധമുണ്ടെന്നും പുനര്‍ജനി പദ്ധതി ഉള്‍പ്പെടെയുള്ള കേസുകളെ വി ഡി സതീശന് ഭയമെന്നും അന്‍വര്‍ പറയുന്നുണ്ട്. ചുരുക്കത്തില്‍ മുഖ്യമന്ത്രി മുതല്‍ പ്രതിപക്ഷനേതാവ് വരെ അന്‍വറിന് ആകണം. പക്ഷേ അതിന് ഈ ഉപതെരഞ്ഞെടുപ്പ് ജയിക്കണമെന്ന കാര്യം പുയ്യാപ്പ്‌ളാ മറന്നെന്നു മാത്രം.
യുഡിഎഫിലേക്കുള്ള വാതില്‍ ഒറ്റയടിക്ക് അടച്ചത് വി ഡി സതീശനാണ്. സതീശനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നതുള്‍പ്പെടെ ചര്‍ച്ച നടത്തിയ യുഡിഎഫ് നേതൃത്വത്തോട് താന്‍ പറഞ്ഞതാണെന്നും അടച്ച വാതില്‍ തുറക്കാന്‍ യുഡിഎഫിലെ ഉത്തരവാദിത്തപ്പെട്ടവര്‍ ശ്രമിക്കുന്നുണ്ടെന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. ആവശ്യം അംഗീകരിച്ചാല്‍ യുഡിഎഫ് മുന്നണി പോരാളിയായി താന്‍ ഉണ്ടാകും. മത്സര രംഗത്ത് നിന്ന് പിന്‍മാറില്ലെന്നും സതീശനാണ് തന്നെ മത്സര രംഗത്തിറക്കിയതെന്നും പറഞ്ഞ അന്‍വര്‍ മുക്കാല്‍ പിണറായിയാണ് സതീശനെന്നും ആരോപിച്ചു.
മലപ്പുറം ജില്ലയെ വിഭജിക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു. ജില്ലയിലെ 60 ലക്ഷം ജനങ്ങളിലേക്ക് വികസനം എത്തുന്നില്ലെന്നും ജില്ലാ വിഭജനം നിര്‍ബന്ധമാണെന്നും അന്‍വര്‍ ചൂണ്ടിക്കാണിച്ചു. തിരഞ്ഞെടുപ്പിന് ശേഷം ടിഎംസി പ്രക്ഷോഭം നടത്തും. തിരുവമ്പാടി അടക്കം മലയോര മേഖലയെ ഉള്‍പ്പെടുത്തിയാകണം പുതിയ ജില്ലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരഞ്ഞടുപ്പായതിനാലാണ് കോണ്‍ഗ്രസിന്റെ മലപ്പുറം സ്‌നേഹം. താന്‍ മുമ്പുയര്‍ത്തിയ വിഷയങ്ങള്‍ അന്ന് പിന്തുണച്ചില്ലെന്നും അന്‍വര്‍ പറഞ്ഞു.
Content highlight: Nilambur By election P V Anwar