ഐസിഐസിഐ പ്രൂഡെന്‍ഷ്യല്‍ ലൈഫ് പരമ്പരാഗത പോളിസികളിന്‍ മേല്‍ 900 കോടി രൂപയിലേറെ വായ്പ നല്‍കി

കൊച്ചി: ഐസിഐസിഐ പ്രൂഡെന്‍ഷ്യല്‍ ലൈഫ് പരമ്പരാഗത പോളിസികളുടെ ഈടിന്‍മേല്‍ 2025 സാമ്പത്തിക വര്‍ഷത്തില്‍ 900 കോടി രൂപയിലേറെ വായ്പ നല്‍കി. ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന അപ്രതീക്ഷിത സാമ്പത്തിക ആവശ്യങ്ങള്‍ നേരിടാനുള്ള വിധത്തില്‍ പണം ലഭ്യമാക്കാനാണ് പോളിസികളിന്‍മേലുള്ള ഈ വായ്പകള്‍ വഴി ലക്ഷ്യമിടുന്നത്.

ഇങ്ങനെ നല്‍കിയ വായ്പകളില്‍ 98 ശതമാനവും 24 മണിക്കൂറിനുള്ളില്‍ വിതരണം ചെയ്തവയാണ്. സാമ്പത്തിക അത്യാവശ്യങ്ങള്‍ നേരിടുന്ന വേളയില്‍ ദീര്‍ഘകാല സമ്പാദ്യത്തിന്‍റെ നേട്ടവും ഇന്‍ഷൂറന്‍സ് പരിരക്ഷയും തുടരാനുള്ള അവസരമാണ് ഈ വായ്പകള്‍ പ്രദാനം ചെയ്യുന്നത്.

ബാങ്കിങ്-ധനകാര്യ സേവന മേഖലയില്‍ ലഭ്യമായതിനേക്കാള്‍ കുറഞ്ഞ പലിശ നിരക്കിലാണ് ഇവിടെ വായ്പകള്‍ നല്‍കുന്നത്. കടലാസ് ജോലികള്‍ ഒന്നുമില്ലാതെ 100 ശതമാനം ഡിജിറ്റല്‍ പ്രക്രിയകളിലൂടെയാവും വായ്പകള്‍. 52 ശതമാനം പേര്‍ കമ്പനിയുടെ വെബ്സൈറ്റ് വഴിയും മൊബൈല്‍ ആപ് വഴിയുമാണ് വായ്പകള്‍ നേടിയത്.

2025 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 42,700 ഉപഭോക്താക്കള്‍ക്കാണ് വായ്പകള്‍ നല്‍കിയത്. ലൈഫ് ഇന്‍ഷൂറന്‍സ് ദീര്‍ഘകാല പദ്ധതിയാണെന്നും ഇതിനിടെ ഉപഭോക്താക്കള്‍ക്ക് ലിക്വിഡിറ്റി ആവശ്യമായി വരുമെന്നു തങ്ങള്‍ക്കറിയാമെന്നും ഇതേക്കുറിച്ചു സംസാരിക്കവെ ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സ് ചീഫ് ഓപറേഷന്‍സ് ഓഫിസര്‍ അമിഷ് ബാങ്കര്‍ പറഞ്ഞു.

ഈ വായ്പകള്‍ ഉപഭോക്താക്കള്‍ക്ക് ലിക്വിഡിറ്റി നല്‍കുക മാത്രമല്ല, ദീര്‍ഘകാല സമ്പാദ്യ പദ്ധതികള്‍ തടസമില്ലാതെ മുന്നോട്ടു കൊണ്ടു പോകാന്‍ സഹായിക്കുകയും ചെയ്യും. പോളിസിയുടെ സറണ്ടര്‍ മൂല്യത്തിന്‍റെ 80 ശതമാനം വരെ വായ്പയായി നേടാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇങ്ങനെ പോളിസികളുടെ അടിസ്ഥാനത്തില്‍ വായ്പകള്‍ നേടുന്നത് ഉപഭോക്താക്കളുടെ ക്രെഡിറ്റ് സ്കോറില്‍ ഒരു വ്യത്യാസവും വരുത്തുകയുമില്ലെന്നും അദ്ദേഹം പറഞ്ഞു.