ഓപ്പറേഷൻ സിന്ദൂറിലൂടെ ഭീകരർ പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ഇന്ത്യ നൽകിയതെന്നും ഭീകരവാദം കൊണ്ട് ജമ്മു കശ്മീരിൻ്റെ വികസനം തടയാൻ ആര് ശ്രമിച്ചാലും നടക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മുകശ്മീരിലെ ജനങ്ങൾ ഭീകരവദത്തെ ചെറുക്കുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ജമ്മു കശ്മീരിൽ വികസനം തടസപ്പെടുത്താനാണ് ഭീകരരും അവരെ അയച്ചവരും നോക്കിയത്. വികനത്തിന്റെ അന്തരീക്ഷം ജമ്മു കശ്മീരിൽ സൃഷ്ടിച്ചു, സംസ്ഥാനത്ത് വികസനം തടസപ്പെടുത്താൻ ഒരു ശക്തിയെയും അനുവദിക്കില്ല. പഹൽഗാമിലെ കൂട്ടക്കൊല കാരണം സംസ്ഥാനത്തിൻ്റെ വികസനം മുടങ്ങില്ല. ഇത് നരേന്ദ്ര മോദിയുടെ വാഗ്ദനമാണ്. അത് തടസപ്പെടുത്താൻ വരുന്നവർക്ക് മോദിയെ നേരിടേണ്ടി വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ എന്ന് കേൾക്കുമ്പോൾ തന്നെ പാകിസ്ഥാൻ ഇനി ഞെട്ടി വിറക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽ പാലമായ ചെനാബ് പാലവും ഇന്ത്യയിലെ ആദ്യത്തെ കേബിൾ സ്റ്റേ പാലമായ അൻജി ഖാദ് പാലവും ഉദ്ഘാടനം ചെയ്ത ശേഷം കത്രയിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഭീകരരെ ഇന്ത്യയിലേക്ക് അയക്കുന്നതിന് മുൻപ് സ്വന്തം പ്രദേശത്ത് പരിശീലനം നൽകാൻ പാകിസ്ഥാൻ അനുവദിക്കുന്ന നയത്തിനെതിരെ പ്രധാനമന്ത്രി മോദിയുടെ ശക്തമായ പരാമർശങ്ങൾ അയൽരാജ്യത്തിന് മേൽ കൂടുതൽ സമ്മർദ്ദം ചെലുത്തി.
ഓപ്പറേഷൻ സിന്ദൂരിൽ, പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും (POK) ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ കൃത്യതയുള്ള ക്രൂയിസ് മിസൈൽ ആക്രമണം നടത്തിയപ്പോൾ, തങ്ങളുടെ പോരാട്ടം പാകിസ്ഥാനിലെ ഭീകരർക്കെതിരെയാണെന്നും പാകിസ്ഥാനിലെ ജനങ്ങൾക്കെതിരെയല്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.