മുംബൈ: ഐപിഎല്ലിൽ കളിക്കാത്ത കളിക്കാരെ പരിഹസിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കർ. ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്ന ചില യുവതാരങ്ങൾ കോടിക്കണക്കിന് രൂപ പ്രതിഫലമൊന്നും അർഹിക്കുന്നില്ലെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. കൂടുതൽ മത്സരങ്ങൾ കളിച്ച താരങ്ങൾക്ക് കൂടുതല്‍ പ്രതിഫലം കിട്ടുന്ന രീതി വേണം എന്നും അദ്ദേഹം വ്യക്തമാക്കി.
ഐപിഎലിന്റെ 18–ാം സീസൺ അവസാനിച്ചതിനു പിന്നാലെയാണ് ഗാവസ്കറുടെ വിമർശനം. ആഭ്യന്തര ക്രിക്കറ്റിൽ വലിയ പ്രകടനങ്ങളൊന്നും ഇല്ലാതെയാണ് യുവതാരങ്ങളിൽ പലരും ഐപിഎൽ കളിക്കാൻ വരുന്നതെന്നും ഇവർക്ക് എന്തിനാണ് ഇത്ര കോടികളെന്നും ഗാവസ്കർ ഒരു സ്പോർട്സ് മാധ്യമത്തോടു പ്രതികരിച്ചു.
‘‘ഐപിഎലിലെ യുവ കോടിപതികളെ നോക്കുക. ഇന്ത്യൻ ക്രിക്കറ്റിൽ വലിയ കാര്യങ്ങൾ ചെയ്ത വളരെ കുറച്ചു പേർ മാത്രമാകും ഉണ്ടാകുക. അർഹതയില്ലാതിരുന്നിട്ടും ഭാഗ്യം കൊണ്ടാണു പലർക്കും ഇങ്ങനെ കോടികൾ കിട്ടുന്നത്. ബിസിസിഐ അടുത്താണ് ആഭ്യന്തര മത്സരങ്ങളിലെ മാച്ച് ഫീ വർധിപ്പിച്ചത്. അതു വളരെ നല്ല കാര്യമാണ്. പക്ഷേ കൂടുതൽ മത്സരങ്ങൾ കളിച്ച താരങ്ങൾക്ക് കൂടുതല്‍ പ്രതിഫലം കിട്ടുന്ന രീതി വേണം. അങ്ങനെയെങ്കിൽ ഇനിയെങ്കിലും താരങ്ങൾ രഞ്ജി ട്രോഫിക്കു പ്രാധാന്യം നൽകിത്തുടങ്ങും.’’
‘‘താരങ്ങളില്‍ ചിലർ ആഭ്യന്തര ക്രിക്കറ്റ് കളിക്കാതിരിക്കാൻ പരുക്ക് അഭിനയിക്കുകയാണ്. പരുക്കില്ലാതെ ഐപിഎൽ കളിക്കാനാണ് ഇവരുടെയൊക്കെ ശ്രമം. പ്രതിഫലത്തിന്റെ കാര്യത്തിൽ ഐപിഎൽ ഫ്രാഞ്ചൈസികളാണ് ആര്‍ഭാടം കാണിക്കുന്നത്. പ്രിയങ്ക് പാഞ്ചലിനെപ്പോലുള്ള താരങ്ങൾ ആഭ്യന്തര ക്രിക്കറ്റ് മാത്രം കളിക്കുമ്പോൾ, ഐപിഎലിലെ യുവതാരങ്ങളുടെ പകുതി വരുമാനം പോലും ഉണ്ടാക്കുന്നില്ല. ദേശീയ ടൂർണമെന്റായ രഞ്ജി ട്രോഫി കളിച്ചിട്ടു കാര്യമുണ്ടോയെന്നു ആളുകൾക്ക് ഉറപ്പായും തോന്നും.’’– ഗാവസ്കർ വ്യക്തമാക്കി.