ചരിത്രമെല്ലാം ചതിയുടെയും വഞ്ചനയുടെയും കെട്ടുകഥകള്‍ പോലെ വായിക്കപ്പെടുന്ന കാലമാണിപ്പോള്‍. സവര്‍ണ്ണ വിഭാഗമെന്നും അവരക്#ണ്ണ വിഭാഗമെന്നും പരസ്യമായി വേര്‍തിരിച്ച ഒരു കേന്ദ്ര സഹമന്ത്രിയുണ്ട് രാജ്യത്തിന്. അതും കേരളത്തില്‍ നിന്ന്. പട്ടികജാതി-പട്ടിക വര്‍ഗ വകുപ്പ് ഒരു ഉന്നതകുല ജാതന്‍ മന്ത്രിയായി ഭരിക്കണമെന്നായിരുന്നു പരസ്യമായി സുരേഷ്‌ഗോപി പറഞ്ഞത്. എങ്കിലേ പട്ടികജാതിക്കാര്‍ക്കും പട്ടിക വര്‍ഗക്കാര്‍ക്കും, എന്താണോ വേണ്ടത് അത് നല്‍കാനാകൂ എന്നായിരുന്നു ആ പ്രസ്താവനയുടെ ഉള്ളടക്കം. വേദപഠനം ഒളിച്ചു നിന്നു കേട്ട ദളിതന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിച്ചതും, പള്ളിക്കൂടത്തിന്റെ പടിവാതിലില്‍ പോലും എത്തിനോക്കാന്‍ അനുമതി ഇല്ലാത്തതും, എന്തിന് പൊതു വഴിയിലോ, പൊതു ഇടങ്ങളിലോ നിവര്‍ന്നു നില്‍ക്കാന്‍ അവകാശമില്ലാതിരുന്ന ഒരു കാലം, അവിടെയാണ് ദളിതരുടെ ചരിത്രം കിടക്കുന്നത്.
ഇന്ന് കേരളത്തിലെ എല്ലാ സ്‌കൂളുകളിലേക്കും പുതുനാമ്പുകള്‍ അറിവിന്റെ വാതില്‍ തുറന്ന് കടക്കുകയാണ്. ജാതി-മത ഭേദമേതുമില്ലാതെ ഒരുമിച്ചു കയറുകയാണ്. എന്നാല്‍, ദളിതന്റെ മക്കള്‍ക്ക് പള്ളിക്കൂടങ്ങളില്‍ പഠിക്കാന്‍ കഴിയുന്ന കാലത്തിലേക്ക് കയറിച്ചെന്നത് പോരാട്ടത്തിലൂടെയാണ്. അയ്യന്‍കാളിയുടെ സന്ധിയില്ലാ പോരാട്ടത്തിന്റെ കഥ കൂടിയാണത്. ചരിത്രത്തില്‍ എന്നും തിളങ്ങി നില്‍ക്കുന്ന പ്രതിരോധം. ഏകദേശം നൂരു വര്‍ഷം കഴിഞ്ഞിട്ടേയുള്ളൂ ദളിതന്‍ പിഠിക്കാന്‍ തുടങ്ങിയിട്ട്. അതിനും എത്രയോ നൂറ്റാണ്ടുകള്‍ക്കു മുമ്പേ കേരളത്തില്‍ വിദ്യാഭ്യാസവും, പള്ളിക്കൂടങ്ങളും, പഠനങ്ങളും വിദ്യാര്‍ത്ഥികളും ഉണ്ടായിരുന്നു. അപ്പോഴൊന്നും, ദളിതന്റെ പഠനമെന്നത് സ്വപ്‌നത്തില്‍പ്പോലും ഉണ്ടായിരുന്നില്ല.
1914ല്‍ ആണ് അയ്യന്‍കാളിയുടെ ചരിത്രപരമായ ആ പോരാട്ടം നടന്നത്. തിരുവനന്തപുരത്തെ ഊരൂട്ടമ്പലത്തുള്ള ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ ഭാഗികമായി കത്തിയ പഴയ ഒരു മര ബെഞ്ചുണ്ട്. പഴയ തിരുവിതാംകൂര്‍ നാട്ടുരാജ്യം കണ്ട തൊട്ടുകൂടായ്മയ്ക്കെതിരായ നിര്‍ണായക പോരാട്ടത്തിന്റെ ചരിത്രം തുറക്കുന്ന ഒരു താക്കോല്‍ കൂടിയാണത്. പഞ്ചമി എന്ന പെണ്‍കുട്ടിയുടെയും അവളുടെ വിപ്ലവത്തിലേക്കുള്ള യാത്രയുടെയും കഥയാണ്. സ്വാതന്ത്ര്യ സമരകാലത്ത് നടന്ന ശ്രദ്ധേയമായ സംഭവങ്ങളിലൊന്നായ കണ്ടല ലഹളയുമായി അവളുടെ കഥ ബന്ധപ്പെട്ടിരിക്കുന്നു. ചരിത്രപരമായ പ്രതിഷേധത്തിന്റെ സ്മരണയ്ക്കായി, ആ സ്‌കൂളിനെ മഹാത്മാ അയ്യങ്കാളി പഞ്ചമി മെമ്മോറിയല്‍ സ്‌കൂള്‍ എന്ന് പുനര്‍നാമകരണം ചെയ്തിട്ടുണ്ട്.
1882ല്‍ വെള്ളൂര്‍ക്കോണം പരമേശ്വരന്‍ പിള്ള ഊരൂട്ടമ്പലത്ത് ആദ്യത്തെ സ്‌കൂള്‍ തുറന്നപ്പോള്‍, ഉയര്‍ന്ന ജാതിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ സ്‌കൂളുകളില്‍ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. 1900-ത്തിന്റെ തുടക്കത്തില്‍, വിദ്യാഭ്യാസ അവകാശങ്ങള്‍ക്കായുള്ള പ്രതിഷേധങ്ങള്‍ ശക്തി പ്രാപിച്ചു. അയ്യങ്കാളിയുടെ നേതൃത്വത്തില്‍, പൊതു സ്ഥാപനങ്ങളില്‍ താഴ്ന്ന ജാതിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം അനുവദിക്കുന്ന ഒരു ഉത്തരവ് രാജാവില്‍ നിന്ന് നേടിയെടുക്കാന്‍ പ്രതിഷേധക്കാര്‍ക്ക് കഴിഞ്ഞു. എങ്കിലും, ഉയര്‍ന്ന ജാതിക്കാരെ പ്രകോപിപ്പിക്കുമെന്ന് ഭയന്ന് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ അത് നിരസിച്ചു.
1914ല്‍ പൂജാരി അയ്യന്റെ മകളായ പഞ്ചമി എന്ന പെണ്‍കുട്ടിയുമായി അയ്യങ്കാളിയും അനുയായികളും സ്‌കൂളില്‍ പ്രവേശിച്ചു. ഉയര്‍ന്ന ജാതിയിലുള്ള വിദ്യാര്‍ത്ഥികളോടൊപ്പം പഞ്ചമിയെയും അയ്യങ്കാളി ക്ലാസ്സില്‍ പങ്കെടുപ്പിച്ചു. അയ്യങ്കാളിയുടെ നടപടിക്കെതിരെ പലരും പ്രക്ഷോഭം നടത്തി. ഇത് ഒരു കലാപത്തിന് കാരണമായി. ഒരു ജനക്കൂട്ടം സ്‌കൂളിന് തീയിടുകയും പഞ്ചമി ഇരുന്ന ബെഞ്ച് കത്തിക്കുകയും ചെയ്തു. അയ്യങ്കാളി ആഹ്വാനം ചെയ്ത പ്രതിഷേധം എല്ലാ കാര്‍ഷിക പ്രവര്‍ത്തനങ്ങളെയും നിര്‍ത്തിവച്ചു. ഈ കലാപം ‘കണ്ടല ലഹള’ എന്നറിയപ്പെട്ടു. കലാപത്തിന്റെ സ്മാരകമായി പഞ്ചമി ബെഞ്ച് സ്‌കൂളില്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നേടാന്‍ നിങ്ങള്‍ അനുവദിച്ചില്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളുടെ വയലുകളില്‍ പണിയെടുക്കില്ല എന്ന് അയ്യങ്കാളി പ്രഖ്യാപിച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതായിരുന്നു കലാപത്തിന്റെ പ്രധാന ലക്ഷ്യം. ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ കര്‍ഷക കലാപമായിരുന്നു കണ്ടല ലഹള. 2017ലെ സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവ വേദിയായിരുന്നു ഊരൂട്ടമ്പലം സര്‍ക്കാര്‍ യുപി സ്‌കൂള്‍. അന്ന് സ്‌കൂളിന്റെ നവീകരണം പ്രഖ്യാപിച്ചു. 2.48ലക്ഷം രൂപ മുടക്കി യുപി സ്‌കൂളിനും 1.86 ലക്ഷം രൂപ വിനിയോഗിച്ച് എല്‍പി സ്‌കൂളിനും നിര്‍മിച്ച ബഹുനില മന്ദിരങ്ങളുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ചാണ് സ്‌കൂളിനെ അയ്യങ്കാളി പഞ്ചമി സ്മാരക സ്‌കൂളായി പുനര്‍ നാമകരണം ചെയ്തത്. വില്ലു വണ്ടിയിലെത്തിയ അയ്യങ്കാളി പഞ്ചമിയുടെ കൈ പിടിച്ച് സ്‌കൂളിലേക്ക് വന്നതിന്റെ ഓര്‍മയ്ക്കായി സ്‌കൂളില്‍ പഞ്ചമി സ്മാരക മ്യൂസിയവും ഒരുക്കിയിട്ടുണ്ട്. അന്ന് പഞ്ചമി കയറിയതിന്റെ ഭാഗമായി ജന്മിമാര്‍ തീവച്ച സ്‌കൂളില്‍ അവശേഷിച്ച പകുതി കത്തിയ ബെഞ്ച് ഉള്‍പ്പെടെയുള്ളവ മ്യൂസിയത്തില്‍ കാണാം.
അയ്യന്‍ കാളിയുടെ ആദ്യകാല പ്രവര്‍ത്തനങ്ങളുടെ നല്ലൊരു ശതമാനവും വിദ്യാലയ പ്രവേശന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു. 1904ല്‍ വെങ്ങാനൂരില്‍ തന്റെ കൂട്ടാളികളുമായി ചേര്‍ന്നുകൊണ്ട് ദളിതരുടെ ആദ്യത്തെ പള്ളിക്കൂടം അദ്ദേഹം നിര്‍മ്മിച്ചു. പക്ഷെ സവര്‍ണര്‍ അന്നു രാത്രി തന്നെ ആ കുടിപ്പള്ളിക്കൂടം തീയിട്ടു. അക്ഷരാഭ്യാസത്തിനുള്ള അവസര നിഷേധം നേരിടാന്‍ അദ്ദേഹം തെരഞ്ഞടുത്ത വഴിയായിരുന്നു പില്‍ക്കാലത്തു കാര്‍ഷിക പണിമുടക്ക് സമരമെന്ന് അറിയപ്പെട്ട കൃഷിഭൂമി തരിശിടല്‍ സമരം. 1907ല്‍ പുലയക്കുട്ടികള്‍ക്കു പള്ളിക്കൂടത്തില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഉണ്ടായി. ദീര്‍ഘനാളത്തെ ഭൂമി തരിശിടല്‍ സമരത്തിന്റെ ഒത്തുതീര്‍പ്പു വ്യവസ്ഥയുടെ ഭാഗമായിരുന്നു ഈ ഉത്തരവ്. ഉത്തരവുണ്ടായെങ്കിലും അയിത്തജാതിക്കുട്ടികള്‍ക്ക് സ്വാഭാവികമായി വിദ്യാലയങ്ങളില്‍ ചേര്‍ന്ന് പഠിക്കാന്‍ കഴിയുമായിരുന്നില്ല. അനന്തര ഫലമായി അയിത്തജാതികളില്‍പ്പെട്ട കുട്ടികളുടെ പള്ളിക്കൂട പ്രവേശന നിയമം അധികൃതര്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദ്ദേശിച്ച് 1914ല്‍ വിദ്യഭ്യാസ ഡയറക്ടര്‍ ഉത്തരവു പുറപ്പെടുവിച്ചു.
കര്‍ഷകത്തൊഴിലാളി സമരം (തൊണ്ണൂറാമാണ്ട് ലഹള)
തിരുവിതാംകൂറില്‍ കര്‍ഷകത്തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചത് അയ്യന്‍ കാളിയായിരുന്നു. അധ:സ്ഥിത വിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന സവര്‍ണ്ണ വിഭാഗങ്ങളുടെ നീതി നിഷേധത്തിനെതിരേ ആയിരുന്നു സമരം. തൊഴിലാളികളെ മനുഷ്യരായി അംഗീകരിക്കാന്‍ മടിച്ച ജന്മിമാരുടെ പാടശേഖരങ്ങളില്‍ അധഃസ്ഥിത വിഭാഗങ്ങളില്‍പ്പെട്ടവര്‍ പണിക്കിറങ്ങിയില്ല. തുടക്കത്തില്‍ സ്വയം കൃഷിയിറക്കി പിടിച്ചുനില്‍ക്കാന്‍ മാടമ്പിമാര്‍ ശ്രമിച്ചെങ്കിലും അതു പരാജയമായി. ഒടുവില്‍ പ്രതികാരബുദ്ധിയോടെ അവര്‍ പാടങ്ങള്‍ തരിശിട്ടു. തൊഴിലില്ലാതെ കര്‍ഷകത്തൊഴിലാളികള്‍ ദുരിതക്കയത്തിലായി. എന്നാല്‍ മാടമ്പിമാര്‍ക്കെതിരെയുള്ള സമരത്തില്‍നിന്നും പിന്‍വലിയാന്‍ അവര്‍ കൂട്ടാക്കിയില്ല. നിലവറകളിലെ നെല്ല് തീരുകയും മറ്റാളുകളെ കൊണ്ട് കൃഷി നടത്താനാവാതെ വരികയും ചെയ്തതോടെ പട്ടിണി മുന്‍പില്‍ കണ്ട ജന്‍മിമാര്‍ ഒടുവില്‍ കീഴടങ്ങി. കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം സാദ്ധ്യമായതോടെ 1905-ല്‍ സമരം ഒത്തുതീര്‍പ്പായി. അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ നടത്തിയ ചരിത്രപ്രസിദ്ധമായ ഈ പണിമുടക്കു സമരമാണ് പിന്നീടു കേരളത്തിലുടനീളം കര്‍ഷകത്തൊഴിലാളി മുന്നേറ്റത്തിനും ഊര്‍ജ്ജം പകര്‍ന്നതെന്നു സാമൂഹിക ഗവേഷകര്‍ വിലയിരുത്തുന്നു. ഈ സമരത്തെ തൊണ്ണൂറാമാണ്ട് സമരമെന്നും വിളിക്കുന്നുണ്ട്.
കേരളചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ആദ്യ തൊഴില്‍സമരങ്ങളിലൊന്നാണ് തൊണ്ണൂറാമാണ്ട് ലഹള. ഇന്ത്യയില്‍ സംഘടിത തൊഴില്‍ സമരങ്ങളോ ട്രേഡ് യൂനിയനുകളോ ഇല്ലാതിരുന്ന കാലത്ത് 1904ല്‍ കര്‍ഷകതൊഴിലാളികളെ സംഘടിപ്പിച്ച് അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ട തൊഴില്‍ സമരമാണിത്. കേരളത്തിലെ കര്‍ഷകതൊഴിലാളികളെ സംഘടിപ്പിച്ചാണ് അയ്യന്‍കാളി സമരം നടത്തിയത്. വേതനവര്‍ധന, ദലിത് കുട്ടികള്‍ക്ക് സ്‌കൂളില്‍ പ്രവേശം നല്‍കുക എന്നിവയായിരുന്നു മുഖ്യ ആവശ്യങ്ങള്‍. കുട്ടികളെ പള്ളിക്കൂടത്തില്‍ കയറ്റിയില്ലെങ്കില്‍ പാടത്ത് ‘മുട്ടപ്പുല്ല്’ മുളപ്പിക്കുമെന്നായിരുന്നു മുദ്രാവാക്യം. വേതനവര്‍ധന അംഗീകരിച്ച ജന്മിമാര്‍ ദലിതരുടെ സ്‌കൂള്‍പ്രവേശം അംഗീകരിച്ചില്ല. സമരത്തിന്റെ ഫലമായി 1907 ല്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ ദലിതര്‍ക്ക് വിദ്യാഭ്യാസ സ്വാതന്ത്ര്യം അനുവദിച്ച് ഉത്തരവിട്ടു. ഇത് സവര്‍ണജന്മിമാര്‍ അംഗീകരിച്ചില്ല. ഇതിനെതിരെയുള്ള കലാപത്തിന്റെ ഭാഗമായി പഞ്ചമി എന്ന പുലയ പെണ്‍കുട്ടിയുമായി അയ്യന്‍കാളി ഊരുട്ടമ്പലം പള്ളിക്കൂടത്തില്‍ പ്രവേശിച്ചു. ഇത് വലിയ സംഘര്‍ഷത്തിന് വഴിവെച്ചു. ഈ സംഭവങ്ങള്‍ തൊണ്ണൂറാമാണ്ട് ലഹളകള്‍ എന്നപേരിലാണ് അറിയപ്പെടുന്നത്1907 ല്‍ ആണ് തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ശ്രീമൂലം തിരുനാള്‍ ആദ്യമായി സ്‌ക്കൂള്‍ പ്രവേശനം നല്കികൊണ്ട് ഉത്തരവിറക്കിയത് .എന്നാല്‍ സമ്പന്നന്മാരായ ജന്മിമാര്‍ അത് നടപ്പിലാക്കിയില്ല .അക്ഷരം അഗ്‌നി ആണെന്ന തിരിച്ചറിവ് അവര്‍ക്കുണ്ടായിരുന്നു .മാത്രമല്ല തങ്ങളുടെ പാടങ്ങളില്‍ പണിയെടുക്കാനുംസമ്പത്തുണ്ടാക്കുന്നതിനും ഒരു ജന വിഭാഗം വേണം .അതിനു അവരെ അയിത്താചാരവും അനാചാരവും വഴി അടിമകളാക്കി നില നിര്‍ത്തേണ്ടത് അവരുടെ തന്നെ ആവശ്യമായിരുന്നു. എന്നാല്‍ അയ്യന്‍കാളി അധസ്ഥിത ജനവിഭാഗത്തിന്റെ സ്‌കൂള്‍ പ്രവേശനത്തിന് വേണ്ടിയുള്ള പോരാട്ടങ്ങള്‍ തുടങ്ങിയിരുന്നു .ഇതിന്റെ ഫലമായി തിരുവിതാംകൂര്‍ സര്‍ക്കാര്‍ 1910 ല്‍ വീണ്ടും സ്‌കൂള്‍ പ്രവേശന ഉത്തരവിറക്കി .ഈ ഉത്തരവ് നടപ്പിലാക്കാന്‍ വേണ്ടിയാണു.1907 ല്‍ സ്ഥാപിച്ച ഊരൂട്ടംബലം സ്‌കൂളിലേക്ക് ദളിത് ബാലികയായ പഞ്ചമിയുമായി അയ്യങ്കാളി എത്തിയത്.
എന്നാല്‍ കൊച്ചപ്പിപിള്ള എന്ന ജന്മിയുടെ നേതൃത്വത്തില്‍ അയ്യന്‍കാളിയെയും കൂട്ടരെയും വളഞ്ഞിട്ട് ആക്രമിച്ചു. പഞ്ചമി എന്ന ജാതീയ വിവേചനത്തിന്റെ ഇര കയറിയ ഊരൂട്ടംമ്പലം സ്‌കൂള്‍ തീയിട്ടു നശിപ്പിക്കുകയും ആ കുറ്റം അയ്യങ്കാളിയുടെ മേല്‍ കെട്ടി വയ്ക്കുകയും ചെയ്തു. ഊരൂട്ടംമ്പലം സ്‌കൂളില്‍ പ്രവേശനവുമായി ബന്ധപ്പെട്ടു നടന്ന ഈ കലാപം മാറനല്ലൂര്‍ ഗ്രാമത്തില്‍ ആകെ പടര്‍ന്നു. ഏറ്റവും കൂടുതല്‍ കര്‍ഷക തൊഴിലാളികള്‍ പാര്‍ത്തിരുന്ന കണ്ടല, മുണ്ടെന്‍ ചിറ, ഇറയംകോട്, ആനമല, കൊശവല്ലൂര്‍, കരിങ്ങല്‍, അരുവിക്കര തുടങ്ങിയ പ്രദേശങ്ങളില്‍ ലഹള പടര്‍ന്നു. 7 ദിവസം നീണ്ടു നിന്ന അക്രമങ്ങള്‍ ആയിരുന്നു ഈ പ്രദേശങ്ങളില്‍ പുലയ സമുദായാംഗങ്ങള്‍ക്കു നേരെയുണ്ടായത്. കുടിലുകള്‍ തീയിട്ടു നശിപ്പിക്കുകയും സ്ത്രീകളെ മാനഭംഗപെടുത്തുകയും ചെയ്തു. ജീവന്‍ രക്ഷിക്കാനായി ആണുങ്ങള്‍ കുറ്റിക്കാടുകളിലും പാറമടകളിലും ഒളിക്കേണ്ടി വന്നു. ഈ ലഹളയുടെ അലയൊലികള്‍ പെരുമ്പഴുതൂര്‍, മാരയമുട്ടം, പള്ളിച്ചല്‍, മുടവൂര്‍ പാറ, കണിയാപുരം തുടങ്ങിയ സ്ഥലങ്ങളിലും ഉണ്ടായി.
ഊരൂട്ടംമ്പലം സ്‌കൂളില്‍ ഉണ്ടായ ലഹളക്ക് ശേഷം അയ്യങ്കാളി വെങ്ങാനൂര്‍ ചാവടി സ്‌കൂളിലും പുലയ സമുദായാംഗങ്ങളുമായി പ്രവേശനത്തിന് ചെന്നു. അവിടെയും സവര്‍ണ്ണ ജന്മിമാര്‍ ആക്രമണം അഴിച്ചു വിട്ടു. അതോടെ അയ്യങ്കാളി സ്‌കൂള്‍ പ്രവേശനത്തിനായി പുതിയൊരു സമരത്തിന് രൂപം നല്‍കി.അയിത്ത ജാതിക്കാരുടെ സ്‌കൂള്‍ പ്രവേശനം, അവര്‍ക്ക് തൊഴില്‍ സ്ഥിരത, കൂലി കൂടുതല്‍ തുടങ്ങിയ ചില ആവശ്യങ്ങല്‍ കൂടി ഉന്നയിച്ചു കൊണ്ട് തിരുവിതാംകൂറില്‍ ആദ്യമായി ഒരു കര്‍ഷകതൊഴിലാളി പണിമുടക്കിന് അയ്യന്‍കാളി ആഹ്വാനം ചെയ്തു.
1913 ജൂണ് മാസത്തില്‍ അയ്യങ്കാളിയുടെ ആഹ്വാനപ്രകാരം കര്‍ഷക തൊഴിലാളികള്‍ പണിമുടക്കി .ഈ പണിമുടക്ക് ഏറ്റവും ശക്തമായത് കണ്ടലയിലും പരിസരങ്ങളിലും ആയിരുന്നു .കര്‍ഷക തൊഴിലാളികള്‍ പാടത്ത് ഇറങാതയത്തോടെ ജന്മിമാരുടെ പാടങ്ങളില്‍ മുട്ടി പുല്ലു കിളിര്‍ത്തു തുടങ്ങി. ഈ പണിമുടക്ക് പൊളിക്കാന്‍ ജന്മിമാര്‍ പലതും ചെയ്തു. അയ്യങ്കാളിയെ ജീവനോടെ പിടിച്ചു കൊടുത്താല്‍ 2000 രൂപയും 2 കഷ്ണമാക്കി കൊടുത്താല്‍ 1000 രൂപയും ഇനാം പ്രഖ്യപിച്ചു. സമരം ശക്തമായതോടെ എങ്ങനെയും സമരം തീരക്കണമെന്നചിന്ത ജന്മിമാര്‍ക്കും സര്‍ക്കാരിനുംഉണ്ടായി .ഇതിന്റെ ഫലമായി അന്നത്തെ ദിവാന്‍ രാജഗോപാലാചാരി സമരം ഒത്തു തീര്‍പ്പാക്കാനായി ഒരു മധ്യസ്ഥനെ വച്ചു. ഫസ്റ്റു ക്ലാസ് മജിസ്‌ട്രേട്ട് ആയ കണ്ടല സി .കെ നാഗര്‍പിള്ള ആയിരുന്നു മധ്യസ്ഥന്‍. ഇദ്ദേഹം ഇരു കൂട്ടരുമായി സംസാരിച്ചു സമരക്കാരുടെ ആവശ്യങ്ങള്‍ ന്യായമാണെന്ന് തീര്‍പ്പാക്കി. ഇതിനോട് ജന്മിമാരും സഹകരിച്ചു. ജോലി സ്ഥിരത, കൂലി കൂടുതല്‍ തുടങ്ങിയ ആവശ്യങ്ങളും അംഗീകരിച്ചു. 1914 ല്‍ വീണ്ടും സ്‌കൂള്‍ പ്രവേശന ഉത്തരവ് ഇറക്കുകയും ചെയ്തു. അങ്ങനെ 1913 ജൂണില്‍ തുടങ്ങിയ ആദ്യത്തെ കര്‍ഷകതൊഴിലാളി സമരം 1914 മെയില്‍ അവസാനിച്ചു