കിഴക്കൻ ലഡാക്കിലെ 26 പട്രോളിങ് പോയിന്റുകളുടെ നിയന്ത്രണം ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടു- റിപ്പോർട്ട്

google news
India Has Lost Presence In 26 Of 65 Patrol Points In Eastern Ladakh Report
 

ന്യൂഡൽഹി: കിഴക്കൻ ലഡാക്ക് അതിർത്തിയിൽ ഇന്ത്യയുടെ 65 പട്രോളിങ് പോയന്റുകളിൽ 26 എണ്ണത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി റിപ്പോർട്ട്. മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻ.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതിർത്തിയിൽ ചൈനയുമായി തുടരുന്ന സംഘർഷത്തിനിടെയാണ് പട്രോളിങ് പോയിന്റിന്റെ നിയന്ത്രണം കൂടി നഷ്ടപ്പെട്ട റിപ്പോർട്ട് പുറത്തുവരുന്നത്.

3,500 കിലോമീറ്ററാണ് ഇന്ത്യ – ചൈന അതിർത്തി. കാരക്കോറം പാസ് മുതൽ ചുമുർ വരെ നിലവിൽ 65 പട്രോളിങ് സ്റ്റേഷനുകളാണുള്ളത്. ഇതിൽ 5–17, 24–32, 37 എന്നീ പോയിന്റുകളാണു പട്രോളിങ് മുടങ്ങിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായതെന്ന് ലേയിലെ എസ്പി പി.ഡി. നിത്യ പറഞ്ഞതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

കഴിഞ്ഞയാഴ്ച ഡൽഹിയിൽ നടന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ വിവരങ്ങളാണു പുറത്തു വന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ ഈ യോഗത്തിൽ പങ്കെടുത്തിരുന്നു.
 
  
ഇന്ത്യൻ സേനയുടെ സാന്നിധ്യം കാണാത്തതിനെത്തുടർന്ന് ഈ മേഖലകളിൽ ചൈനീസ് സംഘം എത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ബഫർ സോണിൽ പോലും ഇന്ത്യൻ പട്രോളിങ് ചൈന എതിർക്കുന്നുണ്ടെന്നും അത് അവരുടെ സ്ഥലമാണെന്ന് അവകാശപ്പെടുന്നതിനൊപ്പം ഇന്ത്യയുടെ പിൻവാങ്ങൽ ഉറപ്പിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. സമാന തന്ത്രം തന്നെയാണ് ഗാൽവനിൽ ചെനീസ് സേന പ്രയോഗിച്ചതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Tags