മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനെ അനധികൃതമായി ഭൂമി സമ്പാദിക്കാൻ സഹായിച്ച ഝാർഖണ്ഡ് പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ശനിയാഴ്ച എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് ചെയ്തത്. ഭൂമാഫിയയ്‌ക്കൊപ്പം പ്രവർത്തിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ഝാർഖണ്ഡ് റവന്യൂ വകുപ്പിലെ സബ് ഇൻസ്‌പെക്ടർ ഭാനു പ്രതാപ് പ്രസാദാണ് അറസ്റ്റിലായത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിൻ്റെ (പിഎംഎൽഎ) സെക്ഷൻ 19 പ്രകാരമാണ് അന്വേഷണ ഏജൻസി ഇയാളെ അറസ്റ്റ് ചെയ്തത്.
ഭാനു പ്രതാപിൻ്റെ റിമാൻഡുമായി ബന്ധപ്പെട്ട ഹിയറിങ് തിങ്കളാഴ്ച നടക്കുമെന്ന് അധികൃതർ അറിയിച്ചു. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ ആവശ്യപ്രകാരം പുറപ്പെടുവിച്ച പ്രൊഡക്ഷൻ വാറണ്ട് അനുസരിച്ചാണ് ഭാനു പ്രതാപിനെ കോടതിയിൽ ഹാജരാക്കിയത്. ഭൂമി തട്ടിപ്പ് കേസിൽ ഭാനു പ്രതാപ് നേരത്തെ അറസ്റ്റിലായിരുന്നു. നിലവിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ കസ്റ്റഡിയിലുള്ള ഹേമന്ത് സോറൻ, ഝാർഖണ്ഡിലെ ഭൂമാഫിയയുമായി ബന്ധമുള്ള പ്രതാപിൻ്റെ സഹായത്തോടെ ഏകദേശം 8.5 ഏക്കർ ഭൂമി അനധികൃതമായി സമ്പാദിക്കുകയും കൈവശം വയ്ക്കുകയും ചെയ്തതായി വൃത്തങ്ങൾ ഇന്ത്യ ടുഡേയോട് പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഹേമന്ദ് സോറനെ അന്വേഷണ ഏജൻസി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിൽ ഭാനു പ്രതാപിൻ്റെ ഫോണിൽ നിന്ന് നിരവധി ചാറ്റുകളും പണമിടപാടുകളും കണ്ടെത്തി. പ്രസാദിൻ്റെ ഫോണിൽ നിന്ന് കണ്ടെത്തിയ സംഭാഷണങ്ങളിൽ നിന്നും, അന്വേഷണം നടക്കുന്ന ഭൂമി കുംഭകോണത്തിൽ ഹേമന്ത് സോറൻ്റെ നേരിട്ടുള്ള പങ്കാളിത്തം വെളിപ്പെടുത്തുന്നതായി അധികൃതർ പറയുന്നു. ഹേമന്ത് സോറൻ ഉൾപ്പെടെയുള്ളവരുമായി സഹകരിച്ച് അനധികൃതമായി സ്വത്തുക്കൾ സമ്പാദിക്കാൻ ഗൂഢാലോചന നടത്തുന്നതിൽ ഭാനു പ്രസാദ് സജീവ പങ്കുവഹിച്ചതായി ഏജൻസിയുടെ അന്വേഷണത്തിൽ വ്യക്തമായി.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ