ന്യൂഡല്‍ഹി: കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ചിൽ അതിര്‍ത്തികളില്‍ വ്യാപക സംഘര്‍ഷം. രാത്രിയിലും വിവിധയിടങ്ങളില്‍ പൊലീസ് ലാത്തിചാര്‍ജ് നടത്തി. വൈകിട്ടോടെ ഹരിയാനയിലെ ഖനൗരി അതിര്‍ത്തിയിലാണ് സംഘര്‍ഷമുണ്ടായത്. പൊലീസ് കര്‍ഷകര്‍ക്കുനേരെ ലാത്തിചാര്‍ജ് നടത്തി.
ഹരിയാനയിലെ ശംഭു അതിര്‍ത്തിയിൽ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചു. ഇവിടെ പൊലീസും കര്‍ഷകരും നേര്‍ക്കുനേര്‍ തുടരുകയാണ്. പ്രതിഷേധക്കാരെ അകറ്റി നിർത്താനായി രാത്രിയിലും ഹരിയാന പൊലീസ് തുടർച്ചയായി ഗ്രനേഡ് പൊട്ടിക്കുകയാണ്.
ട്രക്കുകളിലും ട്രാക്ടറുകളിലും കാൽനടയായും എത്തിയ നൂറുകണക്കിനു കർഷകരെ പഞ്ചാബ് – ഹരിയാന അതിർത്തിയിൽ പൊലീസ് തടഞ്ഞു. ഇതോടെ സംഘർഷമായി. വ്യാപക അക്രമങ്ങളുണ്ടായതോടെ രാത്രിയിൽ ‘ദില്ലി ചലോ’ മാർച്ച് താൽക്കാലികമായി അവസാനിപ്പിച്ചു. ബുധനാഴ്ച രാവിലെ വീണ്ടും പ്രകടനം ആരംഭിക്കും. പഞ്ചാബ് – ഹരിയാന അതിർത്തിയിലുണ്ടായ അനിഷ്ട സംഭവങ്ങളിൽ നൂറോളം കർഷകർക്കു പരുക്കേറ്റതായി സംഘടനകൾ പറഞ്ഞു. എല്ലാ ആവശ്യങ്ങളും പൂർത്തീകരിച്ചശേഷമേ മടങ്ങൂ എന്ന ദൃഢനിശ്ചയത്തിലാണു കർഷകർ. ആറു മാസം കഴിയാനുള്ള സാധനങ്ങളുമായാണ് എത്തിയതെന്നും കർഷകർ പറയുമ്പോൾ കൺകെട്ടുവിദ്യകൾ പോരാതെ വരുമെന്ന് അധികൃതരും മനസ്സിലാക്കുന്നു.
അതേസമയം, പഞ്ചാബ് അതിർത്തിയിൽ നിയന്ത്രണങ്ങൾ ഒന്നുമില്ല. പൊലീസ് കർഷകർക്ക് നേരെ വെടിയുതിർത്തുവെന്ന് എന്ന് കർഷകർ ആരോപിച്ചു. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളിലായി 200 ൽ അധികം കർഷകർക്ക് പരിക്കേറ്റുവെന്നും കർഷകർ പറഞ്ഞു.
പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷകരാണു മുഖ്യമായും സമരത്തിനുള്ളത്. മറ്റു സംസ്ഥാനങ്ങളിലെ കർഷകരും പിന്തുണയുമായി രംഗത്തുണ്ട്. നൂറ്റിയൻപതോളം സംഘടനകളുടെ കൂട്ടായ്മയായ കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗവും കിസാൻ മസ്ദൂർ മോർച്ചയും സംയുക്തമായാണു മാർച്ച് നടത്തുന്നത്. താങ്ങുവില, വിള ഇൻഷുറൻസ് തുടങ്ങിയവ ലഭ്യമാക്കണമെന്നും കർഷകർക്കെതിരെ റജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്നുമാണ് ആവശ്യം. 16നു ദേശീയ തലത്തിൽ ബന്ദും സംഘടകൾ ആഹ്വാനം ചെയ്തിട്ടുണ്ട്.
കർഷകർ മുന്നോട്ട് വെക്കുന്ന ആവശ്യങ്ങൾ
1. താങ്ങുവില നിയമ നിര്‍മ്മാണം നടപ്പാക്കുക
2. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക
3. സ്വതന്ത്ര വ്യാപാര കരാറുകളില്‍നിന്ന് ഇന്ത്യ പുറത്തുവര കം
4. എല്ലാ കാര്‍ഷിക ഉത്പന്നങ്ങളുടേയും ഇറക്കുമതി തീരുവ വര്‍ധിപ്പിക്കണം. സ്വതന്ത്ര വ്യാപാര ഉടമ്പടി ചര്‍ച്ചകള്‍ അവസാനിപ്പിക്കണം.
5. വൈദ്യുത ബോര്‍ഡുകള്‍ സ്വകാര്യവത്കരിക്കരുത്.
6. കൃഷിയും ചില്ലറ വ്യാപാരവും ചെറുകിട സംരംഭകര്‍ക്കായി സംവരണം ചെയ്യുക. കാർഷിക മേഖലയിലെ കോർപ്പറേറ്റ് വൽക്കരണം അവസാനിപ്പിക്കുക
7. കര്‍ഷക പെന്ഷന് പ്രതിമാസം അയ്യായിരം രൂപയായി വര്‍ധിപ്പിക്കുക.
8. സമരവുമായി ബന്ധപ്പെട്ട് കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുക
Read more…
- ബാംഗ്ലൂരിൽ രാമായണവും,മഹാഭാരതവും സാങ്കല്പിക കഥകളാണെന്ന് പഠിപ്പിച്ച അധ്യാപികയെ പുറത്താക്കി
- സ്വീഡനിൽ അടുത്തിടെ നിര്‍മാണം പൂര്‍ത്തിയായ വാട്ടര്‍ തീം പാര്‍ക്കില്‍ വൻസ്ഫോടനം: ഉപകരണങ്ങൾ കത്തിനശിച്ചു
- ഹരിയാന അതിര്‍ത്തിയില്‍ കണ്ണീര്‍വാതക പ്രയോഗം:ബാരിക്കേഡുകള്‍ തകർത്ത് കര്‍ഷകർ മാർച്ച് തുടരുന്നു
- പിഎസ്സി പരീക്ഷയിൽ ആള്‍മാറാട്ടം നടത്തിയ സഹോദരങ്ങൾ പ്രിലിമിനറി പരീക്ഷയിലും ആൾമാറാട്ടം നടത്തിയിരുന്നതായി റിപ്പോർട്ട്
- കടമെടുപ്പ് പരിധി സംബന്ധിച്ച് കേന്ദ്രവും കേരളവും തമ്മിലുള്ള തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടു