ഗതാഗത മന്ത്രിആന്റണി രാജു തൊണ്ടി മുതലിൽ കൃത്രിമം കാണിച്ചെന്ന കേസിലെ തുടർ നടപടികൾ ഒരു മാസത്തേയ്ക്ക് സ്റ്റേ ചെയ്തു. കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത മന്ത്രി ആന്റണി രാജു നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. നെടുമങ്ങാട് കോടതിയിലുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആന്റണി രാജു ഹൈക്കോടതിയിൽ ഹർജി നൽകിയത്.
നേരത്തെ നെടുമങ്ങാട് കോടതിയിൽ നിന്ന് തിരുവനന്തപുരം സിജെഎം കോടതി കേസുമായി ബന്ധപ്പെട്ട ഫയലുകൾ വിളിപ്പിച്ചിരുന്നു. പിന്നാലെ കേസിലെ വിചാരണ നീണ്ടുപോയതിനെ കുറിച്ച് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയോട് ഹൈക്കോടതി റിപ്പോർട്ടും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാർ രംഗത്തെത്തി.സർക്കാർ അഭിഭാഷകർ ഹാജരാകുന്നത് സുതാര്യമായ കേസ് നടത്തിപ്പിന് തടസ്സമാകുമെന്ന് ഇവർ ആരോപിച്ചു. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിൽ ആന്റണി രാജുവിനെതിരെ ഹാജരാകുന്നത് അസി. പബ്ലിക് പ്രോസിക്യൂട്ടറാണ്. മന്ത്രിക്കെതിരായ കേസിൽ സർക്കാർ അഭിഭാഷകർ ഹാജരാകുന്നത് ചൂണ്ടിക്കാട്ടിയാണ് ആവശ്യം.
Comments