കൊച്ചി: നഗരത്തിൽ മോഡല്‍ കൂട്ടബലാത്സംഗത്തിനിരയായ കേസില്‍ നാലാംപ്രതി രാജസ്ഥാന്‍ സ്വദേശി ഡിംപിള്‍ ലാംബയെ കേന്ദ്രീകരിച്ച് അന്വേഷണം. ഒന്നാം പ്രതി വിവേകുമായുള്ള ഇടപാടുകള്‍ക്കു പുറമെ, ഡിംപിളിന്റെ കേരളത്തിലേക്കുള്ള തുടര്‍ച്ചയായ യാത്രകളെപ്പറ്റിയും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.
യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിലെ സൂത്രധാര മോഡല്‍ കൂടിയായ ഡിംപിള്‍ ലാംബയാണെന്നു പൊലീസ് ഉറപ്പിക്കുന്നു. ഡോളിയെന്ന പേരില്‍ അറിയപ്പെടുന്ന ഡിംപിള്‍ കേരളത്തില്‍, പ്രത്യേകിച്ച് കൊച്ചിയില്‍ നിരവധി തവണ എത്തിയിട്ടുണ്ട്. ഡിജെ പാര്‍ട്ടികളിലും ഫാഷന്‍ ഷോകളിലും നിറസാന്നിധ്യമാണ്. കേസിലെ ഒന്നാം പ്രതി കൊടുങ്ങല്ലൂര്‍ സ്വദേശി വിവേകുമായി പലയിടങ്ങളിലും യാത്ര ചെയ്തിട്ടുണ്ട്.
സംഭവ ദിവസം വാഹനത്തിൽ നടന്നത് ക്രൂരമായ കൂട്ട ബലാത്സംഗമാണെന്ന് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആരോപിക്കുന്നു. വാഹനത്തിൽ ഹോട്ടലിന് പുറത്ത് പാർക്കിംഗ് ഏരിയയിൽ വെച്ചും പൊതുനിരത്തിൽ വെച്ചും യുവതി പീഡിപ്പിക്കപ്പെട്ടു. എല്ലാത്തിനും പ്രതി ഡിംപളാണ് ഒത്താശ ചെയ്തതെന്നും പൊലീസ് പറയുന്നു.
കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, നിതിൻ, സുധി ഇരയുടെ സുഹൃത്ത് ഡോളി എന്നിവരാണ് കേസിലെ പ്രതികൾ. പ്രതികൾ മുൻപ് സമാനമായ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് തേടുന്നുണ്ട്. ബലാത്സംഗം, ഗൂഢാലോചന, കടത്തിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. ഡിംപൾ വിളിച്ചിട്ടാണ് ഹോട്ടലിൽ പോയതെന്നും ഹോട്ടലിൽ വച്ച് തനിക്ക് മയക്കുമരുന്ന് നൽകിയോയെന്ന് സംശയിക്കുന്നെന്നും യുവതി പറഞ്ഞിരുന്നു. അവശ നിലയിലായ യുവതിയെ പ്രതികളുടെ വാഹനത്തിൽ കയറ്റിയത് ഡിംപളാണ്.
അതിനിടെ ഡിംപളിന് വേണ്ടി കോടതിയിൽ രണ്ട് പേർ ഹാജരായത് നാടകീയ സംഭവങ്ങൾക്ക് വഴിവെച്ചു. പ്രമുഖ ക്രിമിനൽ അഭിഭാഷകൻ അഡ്വ ആളൂരും അഡ്വ അഫ്സലുമാണ് കോടതിയിൽ ഡിംപളിന് വേണ്ടി ഹാജരായത്. കോടതിയിൽ നിന്ന് ഇറങ്ങിപ്പോകാൻ അഡ്വ അഫ്സലിനോട് അഡ്വ ആളൂർ ആവശ്യപ്പെട്ടു. ബഹളം വെക്കാൻ ഇത് ചന്തയല്ലെന്ന് കേസ് പരിഗണിച്ച കോടതി ഓർമ്മിപ്പിച്ചു. അതിനിടെ താൻ കേസ് ഏൽപ്പിച്ചത് അഡ്വ അഫ്സലിനെയാണെന്ന് പ്രതിയായ ഡിംപൾ വ്യക്തമാക്കി. ഇതോടെയാണ് അഭിഭാഷകർ തമ്മിലെ വാക്കേറ്റം അവസാനിച്ചത്.
കേസിൽ പ്രതികളെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആസൂത്രിതവും മൃഗീയവുമായ കുറ്റകൃത്യമെന്ന് പ്രോസിക്യൂഷൻ പ്രതികൾക്കെതിരെ വാദിച്ചു. എട്ട് സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് കേസ് പരിഗണിച്ച എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പ്രതികളെ കസ്റ്റഡിയിൽ വിട്ടത്. ഇവരുടെ ഫോണുകളടക്കം വരും ദിവസങ്ങളിൽ പരിശോധിക്കും.