കട്ടപ്പന∙ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എം.എം.മണി എംഎൽഎയുടെ അസഭ്യ പരാമർശം. ഭൂനിയമഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടാത്തതിനെതിരെ 9ന് എൽഡിഎഫ് ഇടുക്കി ജില്ലാ കമ്മിറ്റി രാജ്ഭവൻ മാർച്ച് നടത്താനിരിക്കെ അതേദിവസം വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയിൽ പങ്കെടുക്കാൻ ഗവർണർ ജില്ലയിലേക്കെത്തുന്നുണ്ട്. ഇതിനിടെയാണ് മുൻ മന്ത്രി കൂടിയായ മണി ഗവർണർക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയത്. എൽഡിഎഫ് പൊതുയോഗത്തിലായിരുന്നു മണിയുടെ പദപ്രയോഗം.
ഗവർണറെ ‘നാറി’ എന്നു വിശേഷിപ്പിച്ച മണി, ഗവർണർ എത്തുന്ന ദിവസം ജില്ല പ്രവർത്തിക്കാതിരുന്നാൽ പോരേ എന്നും അക്കാര്യം എൽഡിഎഫ് ആലോചിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനു പിന്നാലെ, ഗവർണർക്കെതിരെ പുതിയ പോർമുഖം തുറന്ന് അദ്ദേഹം ഇടുക്കിയിലെത്തുന്ന ഒൻപതിന് എൽഡിഎഫ് ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചു.
‘‘ഒൻപതിലെ പരിപാടിയിൽ പ്രസംഗിക്കാൻ ആരും കാണരുത്. നമുക്കിട്ട് പണിതുകൊണ്ടിരിക്കുകയാണ് ഗവർണർ. നിയമസഭ പാസാക്കുന്ന ബില്ലിൽ ഒപ്പിടുന്നില്ല. നിങ്ങളെല്ലാവരും കൂടി തിരഞ്ഞെടുത്ത് അയച്ചതല്ലേ ഈ ജനപ്രതിനിധികളെ? അവർ പാസാക്കിയതാണു ആ നിയമം. അതിൽ ഒപ്പിടുകേലാത്ത ആ നാറിയെ നിങ്ങൾ ഇവിടുത്തെ കച്ചവടക്കാർ കൊണ്ടുവന്ന് പൊന്നുകൊണ്ട് പുളിശേരി വച്ചു സ്വീകരിക്കുക എന്നു പറഞ്ഞാൽ, അതു ശുദ്ധ മര്യാദകേടാണ് എന്നാണ് എന്റെ അഭിപ്രായം. അതിനിടെ തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി കാണിക്കാന്‍ എത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു