തിരുവനന്തപുരം: അയോധ്യ രാമ ക്ഷേത്ര പ്രതിഷ്ഠാ ദിനം കേരളത്തില്‍ വിപുലമായി ആഘോഷിക്കാൻ കേരള ബി ജെ പി ഘടകത്തിന്‍റെ തീരുമാനം.അയോധ്യ രാമ ക്ഷേത്ര പ്രതിഷ്ഠാ ദിനമായ ജനുവരി 22 ന് വിപുലമായ ആഘോഷങ്ങള്‍ സംഘടിപ്പിക്കാനാണ് തീരുമാനമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കി. ആഘോഷങ്ങളുടെ ഭാഗമായി അന്നേദിവസം കേരളത്തിലെ ക്ഷേത്ര പരിസരത്ത് ബി ജെ പി പ്രവര്‍ത്തകര്‍ ശുചീകരണ പ്രവര്‍ത്തനം നടത്തുമെന്നും വീടുകളില്‍ വിളക്ക് തെളിയിക്കുമെന്നും സുരേന്ദ്രൻ വിവരിച്ചു.
അയോധ്യ രാമ ക്ഷേത്ര പ്രതിഷ്ഠാ ദിനം ആഘോഷിക്കാൻ കേരളത്തിലെ കോണ്‍ഗ്രസ് എന്തിനാണ് മടിച്ചുനില്‍ക്കുന്നതെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ ചോദിച്ചു. കര്‍ണാടക സര്‍ക്കാരും കര്‍ണാടകയിലെ കോണ്‍ഗ്രസും അയോധ്യ രാമ ക്ഷേത്ര പ്രതിഷ്ഠാ ദിനം ആഘോഷിക്കാൻ തീരുമാനിച്ചത് ചൂണ്ടികാട്ടിയായിരുന്നു സുരേന്ദ്രന്‍റെ ചോദ്യം. കര്‍ണാടക കോണ്‍ഗ്രസ് ആഘോഷിക്കാൻ തീരുമാനിച്ചു, യു പിയിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് ഇത് തന്നെ ചെയ്യുന്നു. കേരളത്തിലെ കോണ്‍ഗസ് എന്ത് പരിപാടിയാണ് അയോധ്യ രാമ ക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ ആസൂത്രണം ചെയ്യുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു. ഉന്നത കോണ്‍ഗ്രസ് നേതാവ് കേരളത്തിലെ എം പിയാണെന്നും സുരേന്ദ്രൻ ചൂണ്ടികാട്ടി. ഹിന്ദു വികാരത്തിന് എതിരാണോ കോണ്‍ഗ്രസെന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട സുരേന്ദ്രൻ, ആരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് കേരളത്തിലെ കോണ്‍ഗ്രസ് അയോധ്യ ദിനം ആഘോഷിക്കാത്തതെന്നും ചോദിച്ചു.
അതേസമയം ഇന്ന് രാവിലെയാണ് അയോധ്യയിലെ രാമ ക്ഷേത്ര പ്രതിഷ്ഠാ ദിനം വിപുലമായി ആഘോഷിക്കാൻ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കിയത്. മുസ്‍രായ് വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടത്തണമെന്നാണ് കര്‍ണാടക സര്‍ക്കാരിന്‍റെ ഉത്തരവ്. പ്രത്യേക പ്രാര്‍ഥനകളും പ്രതിഷ്ഠയുടെ മുഹൂര്‍ത്തത്തില്‍ മംഗളാരതിയും നടത്തണമെന്നും ഉത്തരവില്‍ പറയുന്നു. മുസ്‍രായ് വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളിലാണ് പൂജകള്‍ നടത്തേണ്ടത്. കര്‍ണാടകയിലെ ജനങ്ങളുടെ ക്ഷേമത്തിനായാണ് പൂജകള്‍ നടത്തേണ്ടതെന്നും ഉത്തരവില്‍ പറയുന്നു. രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് നേതൃത്വം പങ്കെടുക്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുമ്പോഴാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ ഈ ഉത്തരവെന്നത് ശ്രദ്ധേയമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു