കോഴിക്കോട്: കോന്നാട് ബീച്ച് കേന്ദ്രീകരിച്ച് സമൂഹവിരുദ്ധ പ്രവർത്തനങ്ങള്‍ നടക്കുന്നുവെന്നാരോപിച്ച് ബി.ജെ.പി.വെസ്റ്റ്ഹില്‍ ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ചൂലുമായെത്തി വനിതകള്‍ യുവതീയുവാക്കളെ ഓടിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.വെെ.എഫ്.ഐ. ‘മഹിളാ മോർച്ചയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ’യെന്ന മുദ്രാവാക്യത്തോടെ ഡി.വെെ.എഫ്.ഐ കോന്നാട് ബീച്ചില്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.
കോഴിക്കോടിന്റെ സ്വഭാവിക ജീവിതത്തെ തടസപ്പെടുത്തിയാല്‍ മോർച്ചക്കാരെ മോർച്ചറിയിലേക്കയക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് പറഞ്ഞു. ബീച്ചില്‍ യുവാക്കളെ തടഞ്ഞാൻ ശക്തമായി തിരിച്ചടിക്കുമെന്നും വസീഫ് മുന്നറിയിപ്പ് നല്കി.
ആണ്-പെണ് സൗഹൃദങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് മഹിളാ മോർച്ചയുടേതെന്ന് ഡി.വെെ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.സി ഷൈജു പറഞ്ഞു. ശ്രീരാമ സേനയ്ക്ക് സമാനമായ പ്രവർത്തനമാണ് നടത്തുന്നത്. കേരളത്തില്‍ ഇത്തരത്തിലുള്ള നിലപാടുകള്‍ വിലപ്പോകില്ല. പോലീസിൻ്റെ ഭാഗത്ത് വീഴ്ചയുണ്ടയോ എന്ന് പരിശോധിക്കുമെന്നും ഷൈജു പറഞ്ഞു.
Read more…..
അതേസമയം, ബീച്ചില്‍ യുവതീയുവാക്കളെ ചൂല് ഉപയോഗിച്ച് ഓടിച്ചുവിട്ട സംഭവത്തെ ന്യായീകരിച്ച് ബിജെപി രംഗത്തെത്തി. ലഹരി മാഫിയ കുട്ടികളുടെ ഭാവി തകർക്കുന്നതിനെയാണ് എതിർക്കുന്നതെന്നാണ് വിശദീകരണം. ബീച്ചിലെ ലഹരി വിരുദ്ധ മാഫിയക്കെതിരെ ബിജെപി നാട്ടുകൂട്ടം സംഘടിപ്പിച്ചു. ഈ വിഷയത്തില്‍ രക്ഷിതാക്കളെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ല. ബീച്ചില്‍ ഉണ്ടായത് സദാചാര ഗുണ്ടായിസമല്ലെന്നും കോഴിക്കോട് ബി.ജെ.പി ജില്ലാ അധ്യക്ഷൻ വി കെ. സജീവൻ വ്യക്തമാക്കി.
വ്യാഴാഴ്ച വൈകീട്ടോടെയാണ് ബീച്ച് കേന്ദ്രീകരിച്ച് ലഹരി ഉപയോഗമടക്കമുള്ള സമൂഹവിരുദ്ധപ്രവർത്തനങ്ങള്‍ നടക്കുന്നുവെന്ന് ആരോപിച്ച് വനിതകള്‍ ചൂലുമായെത്തി പ്രതിഷേധിച്ചത്. പുകവലിക്കുന്നവരോടും മറ്റും അവിടെനിന്ന് മാറിപ്പോകാൻ ആവശ്യപ്പെട്ടു. ഇതിന് തയ്യാറാവാതെ ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും പ്രതിഷേധക്കാരോട് കയർത്തു. തുടർന്ന് പോലീസ് ഇടപെട്ടാണ് ഇവരെ പറഞ്ഞയച്ചത്.