കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിനു സ്ഥലം വിട്ടുനൽകിയ വ്യക്തിക്ക് പണം നല്‍കാത്തതിന് തഹസിൽദാറുടെ വാഹനം ജപ്തി ചെയ്തു. കുന്നത്തുനാട് തഹസിൽദാര്‍ക്കെതിരെയാണ് പെരുമ്പാവൂർ സബ് കോടതിയുടെ നടപടി. ബ്രഹ്മപുരം സ്വദേശി കെ.എൻ ശിവശങ്കരൻ നൽകിയ ഹരജിയിലാണു കോടതി ഇടപെടല്‍.
2008ലാണ് ശിവശങ്കരന്‍ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റ് നിർമിക്കുന്നതിനായി 20 സെന്‍റ് സ്ഥലം വിട്ടുനൽകിയത്. എന്നാല്‍, ഇതിനുള്ള പണം സര്‍ക്കാര്‍ നല്‍കിയില്ല. ഇനിയും 30.50 ലക്ഷം രൂപ ഹരജിക്കാരനു നല്‍കാനുണ്ട്. പണം ലഭിക്കാതായതോടെ ശിവശങ്കരന്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇതിലാണ് ഇപ്പോള്‍ കോടതി ഇടപെട്ടിരിക്കുന്നത്.
എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കൂടിയായ കുന്നത്തുനാട് തഹസിൽദാറുടെ ബൊലേറോ ആണ് കോടതി ജപ്തി ചെയ്തത്. നിലവില്‍ ഈ വാഹനം പെരുമ്പാവൂരിലെ കോടതി വളപ്പിൽ സൂക്ഷിച്ചിരിക്കുകയാണ്. എറണാകുളം ജില്ലാ കലക്ടർ, സംസ്ഥാന സർക്കാർ, കൊച്ചിൻ കോർപറേഷൻ എന്നിവരാണ് ഹരജിയിലെ എതിർകക്ഷികൾ. അഡ്വ. ടി.വി എൽദോയാണ് ഹരജിക്കാരനു വേണ്ടി കോടതിയില്‍ ഹാജരായത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു