തിരുവനന്തപുരം: വിദേശ സർവകലാശാല വിവാദത്തിൽ നിയമസഭയിൽ ബജറ്റ് പ്രസംഗത്തിനുള്ള മറുപടിയിൽ നിലപാട് വ്യക്തമാക്കാൻ സർക്കാർ തീരുമാനം. അതുവരേക്കും ഇതുമായി ബന്ധപ്പെട്ട പരസ്യപ്രതികരണമൊഴിവാക്കാൻ ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു ഉൾപ്പെടെയുള്ളവർക്ക് നിർദേശം ലഭിച്ചു. മന്ത്രി ബിന്ദു, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ തുടങ്ങിയവരാണ് ഇതിൽ പരസ്യപ്രതികരണം നടത്തിയിരുന്നത്.
ബജറ്റിന്മേലുള്ള പൊതുചർച്ച തിങ്കളാഴ്ച നിയമസഭയിൽ ആരംഭിക്കും. ചർച്ചക്കൊടുവിൽ ബുധനാഴ്ച മുഖ്യമന്ത്രിയും ധനമന്ത്രിയും മറുപടി പറയും. വിവാദം പ്രതിപക്ഷം സഭയിലുന്നയിക്കുമെന്ന് ഉറപ്പാണ്. നേരത്തേ സ്വകാര്യ സർവകലാശാലയെയും വിദേശ സർവകലാശാല കാമ്പസുകൾക്ക് അനുമതി നൽകുന്നതിനെയും സി.പി.എം എതിർക്കുകയും സമരം നടത്തുകയും ചെയ്തിരുന്നു. സ്വകാര്യ സർവകലാശാല സംബന്ധിച്ച് വിളപ്പിൽശാലയിലെ ഇ.എം.എസ് അക്കാദമിയിൽ വെച്ച് സി.പി.എം വിശദമായ ചർച്ച നടത്തിയിരുന്നു.
സ്വകാര്യ കൽപിത സർവകലാശാല വേണ്ടെന്നും സാമൂഹിക നിയന്ത്രണങ്ങളോടെ സ്വകാര്യ സർവകലാശാലയാകാമെന്നുമായിരുന്നു തീരുമാനം. ഇതിനുശേഷമാണ് സർക്കാർ തലത്തിൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയിൽ നിന്ന് റിപ്പോർട്ട് വാങ്ങിയതും കരട് ബിൽ തയാറാക്കി സമർപ്പിച്ചതും.
എന്നാൽ, വിദേശ സർവകലാശാലയുടെ കാര്യത്തിൽ പാർട്ടി തലത്തിലോ സർക്കാർ തലത്തിലോ ചർച്ചകൾ നടന്നിരുന്നില്ല. പാർട്ടി കേന്ദ്രങ്ങളെയും ഉന്നത വിദ്യാഭ്യാസ വകുപ്പിനെയും അമ്പരപ്പിച്ചുകൊണ്ടാണ് ബജറ്റ് പ്രസംഗത്തിൽ ഇതുസംബന്ധിച്ച് പ്രഖ്യാപനം വരുന്നത്. സി.പി.എം പരസ്യമായി തള്ളിയ വിദേശ സർവകലാശാല കാമ്പസുകളെ നികുതി ഇളവും സബ്സിഡിയും സ്റ്റാമ്പ് ഡ്യൂട്ടി ഇളവും അടിസ്ഥാന സൗകര്യങ്ങളും ഓഫർ ചെയ്ത് ആകർഷിക്കുന്ന നിലപാടാണ് ബജറ്റ് പ്രസംഗത്തിലുണ്ടായത്. ഇതിൽ എസ്.എഫ്.ഐ, സി.പി.എം അനുകൂല കോളജ്, സർവകലാശാല അധ്യാപക സംഘടനകൾ തുടങ്ങിയവർക്കിടയിൽ പ്രതിഷേധമുയരുകയും ചെയ്തിരുന്നു.
വകുപ്പറിയാത്ത ബജറ്റ് പ്രഖ്യാപനം മന്ത്രി ബിന്ദുവിന് കടുത്ത അതൃപ്തിയുമുണ്ടാക്കി. കൂടുതൽ ചർച്ചയിലേക്ക് പോകുന്നത് ഗുണകരമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രതികരണങ്ങൾ ഒഴിവാക്കാനും മറ്റും പാർട്ടി, സർക്കാർതലത്തിൽ തീരുമാനിച്ചത്.
Read also: വൈദ്യുതി കണക്ഷൻ ഫീ 85% വരെ വർധന; ഈ മാസം 8 മുതൽ പ്രാബല്യം
58 ലക്ഷം സാമൂഹികക്ഷേമ പെൻഷൻകാർക്കു നൽകാനുള്ള കുടിശിക തുക 4600 കോടി രൂപ
ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളോട് ബിജെപി കാണിക്കുന്നത് കപടസ്നേഹം: ബിനോയ് വിശ്വം
ബി.ജെ.പി യെ പിണക്കരുതെന്നാണ് കേരളത്തിലെ കോൺഗ്രസിൻ്റെ നിലപാട്: പിണറായി വിജയൻ
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ