2011 മുതല്‍ 2016 വരെയുള്ള യുഡിഎഫ് ഭരണകാലത്ത് ക്ഷേമപെന്‍ഷന്‍ കുടിശികയൊന്നും ഇല്ലായിരുന്നുവെന്ന യുഡിഎഫ് അവകാശവാദത്തിനെതിരെ മുന്‍ധനമന്ത്രി ടി എം തോമസ് ഐസക്. 2015 ഡിസംബറില്‍ ആറ് മുതല്‍ 11 മാസം വരെ ക്ഷേമപെന്‍ഷന്‍ കുടിശികയുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പരസ്യമായി സമ്മതിച്ചിട്ടുണ്ടെന്നും തോമസ് ഐസക് പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന സംബന്ധിച്ച പത്ര റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇത് കൂടാതെ യുഡിഎഫ് കാലത്ത് ഈ കുടിശികയെല്ലാം തീര്‍ത്തതിന്റെ നാള്‍ വഴി യുഡിഎഫ് നേതാക്കള്‍ക്ക് പറയാമോ എന്ന് തോമസ് ഐസക് വെല്ലുവിളിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
2011-16-ലെ യുഡിഎഫിന്റെ ദുർഭരണകാലത്ത് ക്ഷേമപെൻഷൻ കുടിശികയൊന്നും വന്നിട്ടില്ലെന്ന് തെളിയിക്കാൻ വല്ലാതെ പാടുപെടുകയാണ് യുഡിഎഫ് നേതാക്കൾ. പെൻഷൻ വിതരണത്തിന് ഒരു വ്യവസ്ഥയും വെള്ളിയാഴ്ചയും ഇല്ലാതിരുന്ന കാലം. വർഷം ഇത്രയും കഴിഞ്ഞപ്പോൾ, ആ ഓർമ്മകൾ ജനം മറന്നുകഴിഞ്ഞുവെന്ന ധാരണയിൽ എന്തൊക്കെ’ അഭ്യാസങ്ങളാണ് അവർ കാട്ടിക്കുട്ടുന്നത്? കേരളജനത ഒരിക്കലും മറക്കാത്ത കെടുകാര്യസ്ഥതയുടെയും അലംഭാവത്തിൻ്റെയും നാളുകളാണത്. എന്തെല്ലാം നാടകങ്ങളായിരുന്നു അന്നും.
ചിത്രം ഒന്നിലെ വാർത്ത നോക്കൂ. വാർത്തയുടെ തലക്കെട്ട് ഇങ്ങനെ. “എല്ലാ മാസവും ക്ഷേമപെൻഷൻ നൽകിയ ശേഷമേ ശമ്പളം വാങ്ങൂ എന്ന് മുഖ്യമന്ത്രി”. 2015 ഡിസംബർ 23ന്റെ കാബിനറ്റ് കഴിഞ്ഞുള്ള വാർത്താ സമ്മേളനത്തിന്റെ റിപ്പോർട്ടാണ്. ഒരു യുഡിഎഫ് നേതാവിന്റെ പതിവ് ഗിമ്മിക്ക്. ക്ഷേമപെൻഷൻ കൊടുത്തിട്ടേ താൻ ശംബളം വാങ്ങൂ പോലും!
ഈ നാടകം കളിക്കേണ്ട സാഹചര്യം എങ്ങനെയുണ്ടായി? എത്ര മാസത്തെ പെൻഷൻ കുടിശിക വന്നപ്പോഴാണ് ഉമ്മൻചാണ്ടിയ്ക്ക് ഈ നാടകം കളിക്കേണ്ടി വന്നത്? 2015 ഡിസംബർ 23 നാണ് ഉമ്മൻചാണ്ടി ഇങ്ങനെ പറഞ്ഞത്. 2016 മെയ് 25-ന് ഒന്നാം പിണറായി സർക്കാർ അധികാരമേറ്റു. അതായത്, മേൽപ്പറഞ്ഞ പ്രസ്താവന നടത്തിയ ശേഷം ഉമ്മൻചാണ്ടി അധികാരത്തിലിരുന്നത് 154 ദിവസങ്ങൾ.
ഇതിനിടയിൽ എത്രമാസത്തെ കുടിശിക എന്നു കൊടുത്തു, കൊടുത്തത് തന്നെ എത്രപേർക്ക് കിട്ടി.
ഈ രണ്ടുചോദ്യങ്ങൾക്കാണ് യുഡിഎഫുകാർ മറുപടി പറയേണ്ടത്.
ആദ്യം എത്ര മാസത്തെ കുടിശിക ഉണ്ടായിരുന്നു എന്ന കാര്യത്തിൽ വ്യക്തത വേണം. നാം ചർച്ച ചെയ്യുന്ന വാർത്തയിൽ ഉമ്മൻചാണ്ടി പറഞ്ഞതായി ഇങ്ങനെയൊരു വാചകം കാണാം. “ആറു മുതൽ 11 മാസം വരെ കുടിശികയുണ്ട്”.
അപ്പോൾ ഒരു കാര്യം സമ്മതിക്കാം. ക്ഷേമപെൻഷൻ ആറു മുതൽ 11 മാസം വരെ കുടിശികയുണ്ടെന്ന് ഉമ്മൻചാണ്ടി 2015 ഡിസംബർ 23 ന് പരസ്യമായി സമ്മതിച്ചിരുന്നു. അപ്പോൾ, പിന്നീടുള്ള ദിവസങ്ങളിൽ ഈ കുടിശികയും കൊടുക്കണം, തന്മാസത്തെ പെൻഷനും കൊടുക്കണം. അങ്ങനെ കൊടുത്തതിൻ്റെ വല്ല രേഖയും യുഡിഎഫ് നേതാക്കൾക്ക് ഹാജരാക്കാനുണ്ടോ
2015 ഡിസംബർ 23 നു ശേഷം, ആറു മുതൽ 11 മാസം വരെ വിവിധക്ഷേമപെൻഷൻ കുടിശിക തീർക്കാൻ പണം അനുവദിച്ച സർക്കാർ ഉത്തരവു വല്ലതും കൈയിലുണ്ടോ? ഈ കുടിശിക കിട്ടിയെന്ന് തെളിയിക്കാൻ ഗുണഭോക്താക്കളുടെ പാസ്ബുക്കോ മറ്റോ ഹാജരാക്കാമോ?
ഇനി അടുത്ത ചോദ്യം. ആറു മുതൽ 11 മാസം വരെ കുടിശികയുണ്ടെന്നാണെല്ലോ ഉമ്മൻചാണ്ടി 2015 ഡിസംബറിൽ സമ്മതിച്ചത്. അവ ഏതൊക്കെയാണ് എന്ന വിവരം വാർത്തയിൽ ഇല്ല.’ ചില പെൻഷൻ 6 മാസം കുടിശികയുണ്ട്. ചിലത് 11 മാസവും.
ഒരു പെൻഷൻ 6 മാസം കുടിശികയുണ്ടെന്ന് 2015 ഡിസംബറിൽ പറയണമെങ്കിൽ, ആ കുടിശിക എന്നു മുതൽ തുടങ്ങണം? 2015 ജൂലൈ മുതൽ. അല്ലേ. 2015 ജൂലൈ വരെ പെൻഷൻ മുടക്കമില്ലാതെ കൊടുത്തു. ആ മാസം മുതൽ 2015 ഡിസംബർ വരെ കുടിശിക വന്നു. അതല്ലേ ഉമ്മൻചാണ്ടി പറഞ്ഞതിൻ്റെ അർത്ഥം. 11 മാസം കുടിശിക വന്ന പെൻഷൻ മുടങ്ങിയത് 2015 ഫെബ്രുവരി മുതലും. ലളിതമായ കണക്കാണ്. യുഡിഎഫ് നേതാക്കൾക്ക് മനസിലാകാതിരിക്കില്ല.
ഇതിൽ തർക്കത്തിന് പഴുതില്ല. കാരണം 6 മുതൽ 11 മാസം വരെ ക്ഷേമപെൻഷൻ കുടിശിക വന്നെന്നു സമമതിച്ചത് ഉമ്മൻചാണ്ടിയാണ്. ആ കുടിശികക്കണക്ക് ശരിയാണോ എന്നാണ് ഇനി പരിശോധിക്കാൻ പോകുന്നത്.
ചിത്രം രണ്ട് നോക്കുക.
ക്ഷേമപെൻഷൻ കുടിശിക സംബന്ധിച്ച്, 2015 ജൂലൈ രണ്ടിന് അന്നത്തെ സാമൂഹ്യക്ഷേമമന്ത്രി ഡോ. എം.കെ മുനീർ നിയമസഭയിൽ രാജു എബ്രഹാം എംഎൽഎയ്ക്കു നൽകിയ മറുപടിയാണ്.
അതിൽ പറയുന്നു. 2014 സെപ്തംബർ മുതൽ
വാർദ്ധക്യകാല പെൻഷൻ എട്ടുമാസം കുടിശിക
വികലാംഗ പെൻഷൻ എട്ടുമാസം കുടിശിക
വിധവാ പെൻഷൻ എട്ടുമാസം കുടിശിക
50 വയസിനു മുകളിൽ പ്രായമുള്ള അവിവാഹിതരുടെ പെൻഷൻ എട്ടുമാസം കുടിശിക
കർഷകത്തൊഴിലാളി പെൻഷൻ പത്തുമാസം കുടിശിക.
ഈ മറുപടിയുടെ തീയതി 2015 ജൂലൈ 2. 2014 സെപ്തംബർ മുതൽ 2015 ജൂൺ വരെയുള്ള കുടിശികയുടെ വിവരമാണല്ലോ ഇത്. നമ്മുടെ കണക്കിൽ ഇത് 10 മാസമുണ്ട്. മുനീറിന്റെ കണക്കിൽ പക്ഷേ, എട്ടേയുള്ളു. രണ്ടു വിരൽ മടക്കാൻ മറന്നുപോയതാവാം. തൽക്കാലം. അതു പോകട്ടെ എന്നു വെയ്ക്കാം.
പക്ഷേ, മുനീറിൻ്റെ കണക്കു പ്രകാരം കുടിശിക 2014 സെപ്തംബർ മുതൽ ആരംഭിക്കുന്നു. ആ കണക്ക്, 2015 ഡിസംബറിൽ ഉമ്മൻചാണ്ടി വെളിപ്പെടുത്തിയ കുടിശികയുമായി ഒത്തുപോകുന്നതല്ല.
മുനീർ നിയമസഭയിൽ വെളിപ്പെടുത്തിയ കുടിശിക എന്നാണ് ഉമ്മൻചാണ്ടി കൊടുത്തത്? ആ കുടിശിക എപ്പോഴാണ് ഉപഭോക്കാവിൻ്റെ കൈയിൽ കിട്ടിയത്.? ഇതു രണ്ടിനും യുഡിഎഫുകാരുടെ കൈയിൽ തെളിവ് വല്ലതുമുണ്ടോ? 2014ലെ പെൻഷൻ കുടിശിക വിതരണം ചെയ്യാൻ പണമനുവദിച്ച സർക്കാൻ ഉത്തരവ്? കുടിശിക കൈപ്പറ്റിയ പാസ്ബുക്ക്? എന്തെങ്കിലും ഹാജരാക്കാമോ, ജനങ്ങളെ ബോധ്യപ്പെടുത്താൻ?
2014′ സെപ്തംബർ മാസത്തിന് മുമ്പ് പെൻഷൻ കുടിശികയില്ലാതെ വിതരണം ചെയ്തതിൻ്റെ തെളിവ് ഞാൻ ചോദിക്കുന്നില്ല. മേൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞ ശേഷം നമുക്ക് ആ കേസെടുക്കാം.
പെൻഷൻ വിതരണം ചെയ്യാൻ പണമനുവദിച്ച ഉത്തരവു മാത്രം പോര, അത് ഗുണഭോക്താവിൻ്റെ കൈയിലെത്തി എന്നു തെളിയിക്കാൻ പാസ്ബുക്കും ഹാജരാക്കണമെന്ന് കട്ടായം പറയാൻ കാരണമുണ്ട് . ഈ പോസ്റ്റിൻ്റെ തുടക്കത്തിൽ പരാമർശിച്ച ചർച്ച ഉമ്മൻചാണ്ടിയുടെ പത്രസമ്മേളന വാർത്തയുണ്ടല്ലോ. അതിൽ മറ്റൊരു വിവരം കൂടിയുണ്ട്. ആ പത്രസമ്മേളനത്തിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞത്രേ!
“പെൻഷൻ വിതരണം നേരത്തെ തപാൽ വകുപ്പിനെ ഏൽപ്പിച്ചിരുന്നെങ്കിലും വിതരണം അപ്പാടെ താറുമാറായിരുന്നു. ഓണത്തിന് മുമ്പ് കൈമാറിയ പണം പോലും പല ഗുണഭോക്താക്കൾക്കും നൽകാൻ തപാൽ വകുപ്പിന് കഴിഞ്ഞിരുന്നില്ല”.
2015 ആഗസ്റ്റിലാണ് ഓണക്കാലം. ഓണസമ്മാനമായി അന്ന് ഉമ്മൻചാണ്ടി സർക്കാർ കുടിശിക വിതരണം ചെയ്യാൻ ശ്രമിച്ചിരുന്നത്രേ. പക്ഷേ, ആ പണം അർഹതപ്പെട്ടവൻ്റെ കൈയിൽ എത്തിയില്ല.
അപ്പോൾ ഇവിടെ രണ്ടു സാഹചര്യങ്ങളുണ്ട്. ഒന്ന്, 2014ലെ കുടിശിക തീർക്കാൻ പണം അനുവദിക്കുകപോലുമുണ്ടായില്ല.. രണ്ട്, അനുവദിച്ച പണം കിട്ടേണ്ടവർക്ക് ലഭിക്കാത്ത സാഹചര്യം..
അപ്പോൾ അടുത്ത പ്രശ്നം ഇതാണ്. തപാൽ വകുപ്പു മൂലം എത്ര കോടി വിതരണം ചെയ്യാനാണ് ഉമ്മൻചാണ്ടി സർക്കാർ ശ്രമിച്ചത്? അത് എന്നു മുതലാണ് കുടിശിക വന്നത്? തപാൽവകുപ്പു വഴി വിതരണം ചെയ്യാൻ കഴിയാത്ത കുടിശിക, മറ്റേതെങ്കിലും മാർഗത്തിൽ കൊടുക്കാൻ ശ്രമിച്ചിരുന്നോ? അത് വിതരണം ചെയ്യാൻ എന്ത് ബദൽ സംവിധാനമാണ് യുഡിഎഫ് സർക്കാർ ഒരുക്കിയത് ?
ഈ ചോദ്യങ്ങൾക്കും യുഡിഎഫ് മറുപടി പറയണം.
ഇവിടെ യുഡിഎഫ് നേതാക്കൾക്ക് – പ്രത്യേകിച്ച് വി.ടി. ബലറാമിന് ഞാൻ വേറൊരു അസൈൻമെന്റ് കൂടി നൽകുകയാണ്.
തപാൽ വകുപ്പിനെ വിതരണം ചെയ്യാൻ ഏൽപ്പിച്ച തുകയും അവർ വിതരണം ചെയ്ത തുകയും ഉമ്മൻചാണ്ടി വെളിപ്പെടുത്തിയിട്ടുണ്ട്. ആ വിവരം പക്ഷേ, ഞാനിവിടെ ഹാജരാക്കിയ മാതൃഭൂമി വാർത്തയിൽ ഇല്ല. പക്ഷേ, തപ്പിയാൽ കിട്ടും. ഒരു മാസം കൂടി പുറകോട്ടു പോകണം.
അസൈൻമെന്റ് ഇതാണ്. പെൻഷൻ കുടിശിക വിതരണം ചെയ്യാൻ തപാൽ വകുപ്പിനെ എത്ര രൂപ ഏൽപ്പിച്ചെന്നാണ് പത്രസമ്മേളനത്തിൽ ഉമ്മൻചാണ്ടി വെളിപ്പെടുത്തിയത്? ആ തുകയിൽ എത്ര രൂപ തപാൽവകുപ്പ് വിതരണം ചെയ്തുവെന്നും എത്ര തുക വിതരണം ചെയ്തില്ലെന്നുമാണ് ഉമ്മൻചാണ്ടി വെളിപ്പെടുത്തിയത്?
അടുത്ത ചോദ്യം, ആ തുക, അതായത് തപാൽ വകുപ്പിന് വിതരണം ചെയ്യാൻ കഴിയാതെപോയെന്ന് ഉമ്മൻചാണ്ടി പറഞ്ഞ തുക എപ്പോഴാണ് പെൻഷൻകാരുടെ കൈയിൽ യുഡിഎഫ് സർക്കാർ എത്തിച്ചത്? എത്ര രൂപ വീതം?
ഈ ചോദ്യങ്ങളുടെ ഉത്തരം പറഞ്ഞു കഴിഞ്ഞാൽ കാര്യങ്ങൾക്ക് ഒരു തെളിച്ചം വരും.
യുഡിഎഫ് സർക്കാർ വരുത്തിവെച്ച 18 മാസത്തെ ക്ഷേമപെൻഷൻ കുടിശിക ഞങ്ങൾ കൊടുത്തു തീർത്ത കാര്യം പറയുന്നതാണല്ലോ അവരെ ചൊടിപ്പിക്കുന്നത്. ചൊടിച്ചിട്ടൊന്നും ഒരുകാര്യവുമില്ല. പകരം, മുനീർ നിയമസഭയിൽ വെളിപ്പെടുത്തിയ 2014 സെപ്തംബർ മുതലുള്ള കുടിശിക തീർത്തതിൻ്റെ നാൾ വഴികൾ പറയൂ. ഈ കുടിശിക തീർക്കാൻ ധനവകുപ്പ് പണമനുവദിച്ച ഉത്തരവിൻ്റെ നമ്പരും തീയതിയുമെങ്കിലും പറയൂ.
ആഗസ്റ്റിൽ ഓണം പ്രമാണിച്ച് പെൻഷൻ വിതരണം തപാൽ വകുപ്പിനെ ഏൽപ്പിച്ച തുകയെത്ര? അതിലെത്ര, ഗുണഭോക്താവിൻ്റെ കൈയിലെത്തി? എത്ര തുക തപാൽ വകുപ്പിൽ മിച്ചമിരുന്നു? പിന്നീടെപ്പോൾ ഏതു സംവിധാനം വഴി ആ പണം ഗുണഭോക്താവിന്റെ കൈയിലെത്തിച്ചു?
ഈ സംശയങ്ങൾക്കുത്തരം യുഡിഎഫ് നേതൃത്വം ജനങ്ങളെ ബോധ്യപ്പെടുത്തൂ.
എന്നിട്ട് ബാക്കി തുടരും.