പാകിസ്ഥാനെതിരെ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ പറ്റി വിശദീകരിക്കുന്നതിന്റെ ഭാഗമായി വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്ന ഇന്ത്യയുടെ പാർലമെന്ററി പ്രതിനിധി സംഘം അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസുമായി കൂടിക്കാഴ്ച നടത്തി. വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ച 25 മിനിറ്റോളം നീണ്ടുനിന്നു. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായ നിയന്ത്രിത നടപടിയോട് പൂർണ പിന്തുണയും ആദരവും ജെ.ഡി വാൻസ് പ്രകടിപ്പിച്ചതായി പ്രതിനിധി സംഘത്തെ നയിക്കുന്ന ശശി തരൂർ എംപി പറഞ്ഞു.
ജെഡി വാൻസുമായി നടന്നത് എറ്റവും മികച്ച കൂടിക്കാഴ്ചയായിരുന്നു. ഏപ്രിലിൽ കുടുംബത്തോടൊപ്പം ഇന്ത്യ സന്ദർശിച്ചതിനെ കുറിച്ച് അദ്ദേഹം സംസാരിച്ചു. പഹൽഗാമിൽ നടന്നതിനെ കുറിച്ച് അദ്ദേഹത്തിന് പൂർണ ബോധ്യമുണ്ട്. ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നടത്തിയ നിയന്ത്രിത നടപടിക്ക് അദ്ദേഹം പൂർണ പിന്തുണയും ആദരവും അറിയിച്ചു. ഇന്ത്യയ്‌ക്ക് അത്തരമൊരു മറുപടി നൽകാൻ എല്ലാ അവകാശവുമുണ്ടായിരുന്നു. എഐ ഉൾപ്പെടെ ഭാവിയിൽ സഹകരണത്തിന് സാധിക്കുന്ന മേഖലകളിൽ അദ്ദേഹത്തിൽ നിന്ന് അനുകൂലമായ പ്രതികരണമാണുണ്ടായത്- ശശി തരൂർ പറഞ്ഞു.
ഭീകരവാദത്തെ ചെറുക്കുന്നതിനുള്ള സഹകരണം ഉൾപ്പെടെ ഇന്ത്യ – അമേരിക്ക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ ജെ.ഡി വാൻസുമായി സംസാരിച്ചുവെന്ന് അമേരിക്കയിലെ ഇന്ത്യൻ എംബസി സമൂഹമാധ്യമത്തിൽ കുറിച്ചു.