ഉപഭോക്താക്കളുടെ സ്ഥിര നിക്ഷേപങ്ങളിൽ നിന്നും കോടികൾ തട്ടിയെടുത്ത ബാങ്ക് മാനേജര്‍ അറസ്റ്റിൽ. രാജസ്ഥാനിലെ കോട്ട ഐസിഐസിഐ ബാങ്കിലെ റിലേഷൻഷിപ്പ് മാനേജറായ സാക്ഷി ഗുപ്തയാണ് അറസ്റ്റിലായത്.
ബാങ്കിൽ അക്കൗണ്ട് ഉണ്ടായിരുന്ന ഉപഭോക്താക്കളുടെ പണം അവരറിയാതെ പിൻവലിച്ച് ഓഹരിവിപണിയിൽ നിക്ഷേപിക്കുകയായിരുന്നു യുവതി. കഴിഞ്ഞ മൂന്ന് വർഷമായി ഇത്തരത്തിൽ തട്ടിപ്പ് നടത്തി വരുകയായിരുന്നു എന്നും അന്വേഷണത്തിൽ കണ്ടെത്തി. സഹോദരിയുടെ വിവാഹ ചടങ്ങിനിടെയാണ് സാക്ഷിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
4.58 കോടി രൂപയാണ് സാക്ഷി തട്ടിയെടുത്തത്.തട്ടിയെടുത്ത പണം ഇവര്‍ ഓഹരി വിപണിയിൽ നിക്ഷേപിച്ചെങ്കിലും വിപണിയിൽ കനത്ത നഷ്ടം സംഭവിച്ചതിനെ തുടര്‍ന്ന് ആ തുകയും നഷ്ടപ്പെട്ടു.
41 ഉപഭോക്താക്കളുടെ 110 എഫ്‍ഡി അക്കൗണ്ടുകളിൽ നിന്നാണ് തിരിമറി നടത്തിയത്. 2020 മുതൽ 2023 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്.
ഇടപാട് സന്ദേശങ്ങൾ അറിയാൻ കഴിയാത്തവിധം അക്കൗണ്ടുകളുമായി ലിങ്ക് ചെയ്തിരിക്കുന്ന ഉപഭോക്താക്കളുടെ മൊബൈൽ നമ്പറുകൾ പോലും സാക്ഷി മാറ്റിയിരുന്നു. പകരം തന്‍റെ കുടുംബാംഗങ്ങളുടെ നമ്പറുകളാണ് ബാങ്ക് അക്കൗണ്ടുകളിലേക്ക് ബന്ധിപ്പിച്ചത്.
ഒരു ഉപഭോക്താവ് തന്‍റെ എഫ്ഡിയെക്കുറിച്ച് അന്വേഷിക്കാൻ ബാങ്കിലെത്തിയപ്പോഴാണ് തട്ടിപ്പ് വെളിച്ചത്തായത്. തുടർന്ന് ബാങ്ക് അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പണം നഷ്ടപ്പെട്ടവർക്ക് തുക തിരിച്ചുനൽകുമെന്നും ബാങ്ക് അറിയിച്ചിട്ടുണ്ട്. സംഭവം അറിഞ്ഞശേഷം നിരവധി നിക്ഷേപകരാണ് പണം പിൻവലിക്കാനായി ബാങ്കിലേക്ക് എത്തിയത്.