മുപ്പതിയെട്ടു വർഷങ്ങൾക്കിപ്പുറമാണ് മണിരത്നവും കമൽഹാസനും ഒന്നിക്കുന്നത്. അത്കൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തെ വരവേറ്റത്. കർണ്ണാടകയിൽ ചിത്രം പ്രദർശനത്തിലെത്താത്തത് കൊണ്ട് തഗ് ലൈഫ് സിനിമയുടെ ആദ്യപ്രദർശനത്തിനു നൂറുകണക്കിന് ആരാധകർ ഇന്നലെ ബംഗളൂരുവിൽനിന്ന് 42 കിലോമിറ്റർ അകലെ തമിഴ്നാട്ടിലെ ഹൊസൂരിലെത്തി.
തഗ് ലൈഫിന് തമിഴ്നാട്ടിൽ വൻ വരവേൽപ്പാണ് ലഭിച്ചത്. ഫാൻസ് അസോസിയേഷനുകൾ പടക്കം പൊട്ടിച്ചും സിനിമയുടെ കട്ടൗട്ടിൽ മാല ചാർത്തിയും പാലഭിഷേകം നടത്തിയും ആദ്യദിനത്തിലെ ആദ്യപ്രദർശനം ആഘോഷമാക്കി. 1987ലാണ് മണിരത്നവും കമൽഹാസനും ഒന്നിച്ച ‘നായകൻ’ പുറത്തിറങ്ങിയത്.
കന്നഡ ഭാഷ തമിഴ് ഭാഷയിൽനിന്ന് ഉരുത്തിരിഞ്ഞതാണെന്ന കമൽ ഹാസന്റെ അടുത്തിടെയുള്ള പ്രസ്താവന കർണാടകയിൽ വിവാദത്തിനു തിരികൊളുത്തിയിരുന്നു. രാഷ്ട്രീയ കക്ഷികളും കർണാടക ഫിലിം ചേംബറും കമൽഹാസൻ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു രംഗത്തെത്തി. എന്നാൽ, മാപ്പു പറയില്ലെന്ന് കമൽ ഹാസൻ നിലപാടെടുത്തു.
കോയന്പത്തൂരിൽ ഇന്നലെ കമൽഹാസന്റെ ആരാധകർ മന്നിപ്പു കേട്ക മുടിയാത് (മാപ്പു പറയില്ല) എന്നെഴുതിയ ടീ ഷർട്ട് ധരിച്ചാണ് തിയറ്ററിലെത്തിയത്. കർണാടകയിലും ഇന്നലെ തഗ് ലൈഫ് റിലീസ് ചെയ്തു. തൃഷ കൃഷ്ണനും അഭിരാമിയും നാസറും ചിത്രത്തിൽ പ്രമുഖ വേഷത്തിലെത്തുന്നുണ്ട്. ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് എ.ആർ. റഹ്മാനാണ്.