Kerala

തിരുവനന്തപുരത്ത് വിദ്യർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് വിദ്യർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നേമം പൊലീസ് സ്റ്റേഷൻ പരിധിയിലെ ശ്യാമിൻ്റെയും ലേഖയുടെയും മകൾ അഹല്യയാണ് മരിച്ചത്. ഇന്ന് രാവിലെ അമ്മ വഴക്കുപറ‌ഞ്ഞിരുന്നുവെന്നും അതിലുള്ള മനോവിഷമത്തിൽ ജീവനൊടുക്കിയതാകാമെന്നുമാണ് പൊലീസിൻ്റെ നിഗമനം.

നേമം ഗവൺമെൻ്റ് സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്നു അഹല്യ. അമ്മ ലേഖയ്ക്ക് സുഖമില്ലാതിരുന്നതിനാൽ ഇന്ന് രാവിലെ അച്ഛൻ ശ്യാമുമൊത്ത് ആശുപത്രിയിലേക്ക് പോയിരുന്നു. ഇതിനായി തയ്യാറാകുമ്പോൾ അഹല്യ വീണിരുന്നു.

തുടർന്ന് ഇതിൻ്റെ പേരിൽ അമ്മ വഴക്കുപറഞ്ഞെന്നും അടി നൽകിയെന്നുമാണ് പൊലീസ് പറയുന്നത്. കൂടാതെ അച്ഛനും അമ്മയും പുറത്തുപോകുന്നതിനാൽ വീഴാതെ അടങ്ങി ഇരിക്കണം എന്ന് പറഞ്ഞിരുന്നുവെന്നും പോലീസ് വ്യക്തമാക്കുന്നു.

അച്ഛന്റെ സഹോദരിക്കൊപ്പമാണ് അഹല്യയെ വീട്ടിലാക്കി മാതാപിതാക്കൾ ആശുപത്രിയിലേക്ക് പോയത്. തുടർന്ന് അവർ കുട്ടിക്ക് കഴിക്കാൻ ഭക്ഷണം പാകം ചെയ്ത ശേഷം കഴിക്കാൻ വിളിച്ച നേരം കുട്ടി വന്നിരുന്നില്ല.

വീടിനുള്ളിലെ മുറിയിൽ അടച്ചിരുന്ന കുട്ടി വിളിച്ചിട്ടും തുറക്കാഞ്ഞതോടെ ഇവർ ജനാല വഴി മുറിക്കകത്തേക്ക് നോക്കിയപ്പോഴാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നേമം പൊലീസ് സംഭവത്തിൽ കേസെടുത്തു.