ബജാജ് ഫ്രീഡം സിഎൻജി ബൈക്കുകൾ ആഭ്യന്തര വിപണിയിൽ അരലക്ഷം കടന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 50,000 ൽ അധികം യൂണിറ്റുകൾ വിറ്റുപോയി. ഉപയോക്താക്കളുടെ ആവശ്യങ്ങളനുസരിച്ച് ഭാവിയിൽ പുതിയ സിഎൻജി മോഡലുകൾ അവതരിപ്പിച്ചേക്കുമെന്ന് ബജാജിന്റെ ഔദ്യോഗിക വക്താക്കൾ അറിയിച്ചു.
ലോകത്തിലെ ആദ്യ സിഎൻജി അടിസ്ഥാനമായുള്ള മോട്ടർസൈക്കിളാണ് ഫ്രീഡം. മഹരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സിഎൻജി നെറ്റ്‌വർക്ക് ശക്തമായ സംസ്ഥാനങ്ങളിലാണ് വിൽപ്പന കൂടുതൽ. കഴിഞ്ഞ ഒക്‌ടോബർ മുതൽ ഫ്രീഡത്തിന്റെ വിൽപ്പന 68% വർദ്ധിച്ചു.
ഉത്തരേന്ത്യൻ വിപണിയിൽ ബജാജ് ഫ്രീഡം 125 സിഎൻജിയ്ക്ക് നല്ല സ്വീകാര്യതയുണ്ട്. പ്രത്യേകിച്ച് മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി എൻസിആർ തുടങ്ങിയ സിഎൻജി ശേഷിയുള്ള വിപണികളിൽ.
വിദേശ വിപണി ലക്ഷ്യമിട്ട് ബജാജ് ഫ്രീഡം
ലോകത്തിലെ ആദ്യ സിഎൻജി ബൈക്ക് ആയ ബജാജ് ഫ്രീഡം വിദേശ വിപണി ലക്ഷ്യമിടുന്നു. സിഎൻജി ഇൻഫ്രാസ്ട്രക്ചർ ശക്തമായ രാജ്യങ്ങളിലേക്കാണ് കയറ്റുമതി ലക്ഷ്യമിടുന്നത്. ദിവസേനയുള്ള യാത്രയ്ക്ക് പ്രകൃതി സൗഹാർദ്ദ വാഹനം എന്ന തത്വമാണ് ഫ്രീഡത്തിന്റെ പിറവിയ്ക്കു പിന്നിൽ. കഴിഞ്ഞ വർഷം ജൂലൈയിൽ ലോഞ്ച് ചെയ്തതിന് ശേഷം ഫ്രീഡം 8 അവാർഡുകളും നേടിയിട്ടുണ്ട് – അവയിൽ 5 എണ്ണം ബൈക്ക് ഓഫ് ദി ഇയർ ആയിരുന്നു. സിഎൻജി ഇന്ധനമായി ഉപയോഗിക്കുന്നതിനാൽ മലിനീകരണം വളരെ കുറവാണ്.
9.5 ബിഎച്ച്പി കരുത്തും 9.7 എൻഎം ടോർക്കുമുള്ള 125 സിസി എൻജിനാണ് ഫ്രീഡം 125ൽ. 2 കിലോഗ്രാം സംഭരണശേഷിയുള്ള സിഎൻജി ടാങ്കും 2 ലീറ്ററിന്റെ പെട്രോൾ ടാങ്കുമാണ് ഈ ബൈക്കിലുള്ളത്. സിഎൻജിയിലും പെട്രോളിലും വാഹനം സ്റ്റാർട് ചെയ്യാം. സിഎൻജി ഫ്യുവൽ തീർന്നാൽ ഒാട്ടമാറ്റിക്കായി പെട്രോളിലേക്കു മാറുകയും ചെയ്യും. 2 കിലോഗ്രാം സിഎൻജിയടക്കം 18 കിലോഗ്രാമാണ് സിഎൻജി ടാങ്കിന്റെ ഭാരം. ടാങ്കിന്റെ സുരക്ഷ ഉറപ്പാക്കാൻ ട്രെല്ലിസ് ഫ്രെയിമാണ് നൽകിയിരിക്കുന്നത്. 10 ടണ്ണിന്റെ ട്രക്ക് ബൈക്കിനുമുകളിൽ കയറ്റിയിറക്കിയതടക്കമുള്ള പതിനൊന്ന് ടെസ്റ്റുകൾ നടത്തി സുരക്ഷ ഉറപ്പാക്കിയാണ് ഫ്രീഡം 125 ബൈക്ക് ബജാജ് പുറത്തിറക്കിയിരിക്കുന്നത്. 2 കിലോഗ്രാം സിഎൻജിയിൽ 200 കിലോമീറ്ററിലധികം സഞ്ചരിക്കാനാകുമെന്നാണ് ബജാജിന്റെ വാഗ്‍ദാനം. 2 ലീറ്റർ പെട്രോളിൽ 130 കിലോമീറ്ററും. മൊത്തം 330 കിലോമീറ്റർ റേഞ്ച് ലഭിക്കും. മൂന്നു വേരിയന്റുകളുണ്ട്. വില ₨ 90,976 – 1,10,976 വരെ