ആരോഗ്യവകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 8240 കുഞ്ഞുങ്ങളില്‍ സൗജന്യ ഹൃദയ ശസ്ത്രക്രിയകൾ പൂർത്തീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. 25069 കുഞ്ഞുങ്ങളിലാണ് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ കണ്ടെത്തി തുടർചികിത്സ ഉറപ്പ് വരുത്തിയതെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം മന്ത്രി പങ്കുവെച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;
ഹൃദയമാണ് ഹൃദ്യം. ഹൃദ്യം പദ്ധതി വഴി 8240 കുഞ്ഞുങ്ങളില്‍ സൗജന്യ ഹൃദയ ശസ്ത്രക്രിയകൾ പൂർത്തീകരിച്ചു. 25069 കുഞ്ഞുങ്ങളിലാണ് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ കണ്ടെത്തി തുടർചികിത്സ ഉറപ്പ് വരുത്തിയത്. ശലഭം പദ്ധതിയിലൂടെ നവജാത ശിശുക്കളിലും കുത്തിവെപ്പ് വേളകളിലും അങ്കണവാടികൾ വഴിയായും കുഞ്ഞുങ്ങൾക്ക് സൗജന്യ പരിശോധനകൾ വഴിയായി ഹൃദ്രോഗ സാധ്യതകൾ കണ്ടെത്തുന്നുണ്ട്.
ഏപ്രിൽ മേയ് മാസങ്ങളിൽ മാത്രമായി എട്ടര ലക്ഷം കുട്ടികളിലാണ് പരിശോധന നടത്താൻ കഴിഞ്ഞിട്ടുള്ളത്. ഹൃദ്യം പദ്ധതി വഴി ഏറ്റവും കൂടുതല്‍ ഹൃദയ ശസ്ത്രക്രിയകള്‍ നടത്തിയത് മലപ്പുറം ജില്ലയിലാണ്. 1833 സര്‍ജറിയും 3485 ഇടപെടലും പൂര്‍ത്തീകരിച്ചിരിക്കുകയാണ് മലപ്പുറം ജില്ല.
content highlight: Hridyam project