Kerala

നെല്ലിന് പ്രതിഫലം നൽകാൻ ഗ്യാരണ്ടി ചോദിക്കുന്നത് ശരിയല്ല : മനുഷ്യാവകാശ കമ്മീഷൻ

കർഷകൻ ഉൽപ്പാദിപ്പിക്കുന്ന നെല്ല് സർക്കാർ ഏജൻസിയായ സപ്ലൈകോയ്ക്ക് നൽകിയ ശേഷം പ്രതിഫല തുകയ്ക്ക് ഗ്യാരണ്ടി ചോദിക്കുന്നത് ശരിയായ നടപടിയല്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. നെല്ല് കൈപ്പറ്റിയ ശേഷം തുക യഥാസമയം കൈമാറാനുള്ള ബാധ്യത സർക്കാരിനുണ്ടെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. കർഷകരെ കരാറിന്റെ പേരിൽ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലെന്നും ഉത്തരവിൽ പറഞ്ഞു. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സെക്രട്ടറിക്കാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശം നൽകിയത്.

2022 നവംബർ 29 ന് 5550 കിലോ നെല്ല് സപ്ലൈകോയ്ക്ക് നൽകിയ കർഷകനായ മലമ്പുഴ സ്വദേശി കെ. കൃഷ്ണൻ സമർപ്പിച്ച പരാതിയിലാണ് നടപടി. നെല്ലിന്റെ തുക നൽകാൻ കേരള ബാങ്കിനെയാണ് ചുമതലപ്പെടുത്തിയതെന്നും തുക കൈപ്പറ്റാൻ ബാങ്കിന്റെ കല്ലേപ്പുള്ളി ശാഖയിലെത്തിയപ്പോൾ കരാർ ഒപ്പിടണമെന്ന് നിർബന്ധം പിടിച്ചതായും പരാതിക്കാരൻ പറഞ്ഞു. സപ്ലൈക്കോ ബാങ്കിന് തുക നൽകിയില്ലെങ്കിൽ കർഷകൻ വായ്പയും പലിശയും തിരിച്ചടക്കണമെന്നാണ് കരാറിലെ വ്യവസ്ഥയെന്നും കർഷകരെ ചൂഷണം ചെയ്യുന്ന നടപടി

അവസാനിപ്പിക്കണമെന്നും കർഷകൻ ആവശ്യപ്പെട്ടു.ഭക്ഷ്യ-പൊതുവിതരണ സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചു. പരാതിക്കാരൻ നൽകിയ നെല്ലിന്റെ വിലയായ 1,57,176 രൂപ പി.ആർ.എസ്. വായ്പയായി കേരള ബാങ്ക് മുഖേന നൽകിയിരുന്നെങ്കിലും തുക കൈപ്പറ്റാൻ പരാതിക്കാരൻ വിസമ്മതിച്ചതായി റിപ്പോർട്ടിൽ പറഞ്ഞു. തുടർന്ന് കാനറാ ബാങ്ക് സുൽത്താൻപേട്ട് ശാഖയിലുള്ള പരാതിക്കാരന്റെ അക്കൗണ്ടിലേക്ക് തുക നേരിട്ട് നൽകിയെന്നും റിപ്പോർട്ടിൽ പറഞ്ഞു.

ബാങ്കിന് തുക കൈമാറുന്നതിന് സർക്കാരിൽ നിന്നും താമസം നേരിടുന്നതുകൊണ്ട് കർഷകരോട് ഗ്യാരണ്ടി ചോദിക്കുന്നത് ശരിയല്ലെന്നാണ് പരാതിക്കാരന്റെ വാദം.

CONTENT HIGH LIGHTS; It is not right to ask for a guarantee to pay for paddy: Human Rights Commission