ചിന്നസ്വാമി സ്‌റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തെരക്കിലും പെട്ട് 11 പേര്‍ മരിച്ച സംഭവത്തെ ബിജെപി രാഷ്‌ട്രീയവൽക്കരിക്കുന്നുവെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വിഷയത്തില്‍ രാഷ്‌ട്രീയ നേട്ടത്തിനാണ് ബിജെപി ശ്രമിക്കുന്നതെന്നും സിദ്ധരാമയ്യ കൂട്ടിചേർത്തു. കോൺഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ സംഭവത്തിൽ പൊലീസിനെ ബലിയാടാക്കുകയാണെന്ന ബിജെപി വിമര്‍ശനത്തിനാണ് സിദ്ധരാമയ്യയുടെ മറുപടി.
“അവർ രാഷ്‌ട്രീയത്തിനു വേണ്ടിയാണ് ഇത് ചെയ്യുന്നത്. ഞാൻ രാഷ്‌ട്രീയം കളിക്കുന്നില്ല. സംഭവത്തിൽ അശ്രദ്ധ കാണിച്ചവർക്കെതിരെ ഞങ്ങൾ നടപടി സ്വീകരിച്ചിട്ടുണ്ട്”- സിദ്ധരാമയ്യ പറഞ്ഞു.
അതേസമയം സമ്മർദം ചെലുത്തുമ്പോൾ മാത്രമേ സംസ്ഥാന സർക്കാർ നടപടിയെടുക്കുകയുള്ളുവെന്ന് കർണാടക ബിജെപി പ്രസിഡൻ്റ് ബി വൈ വിജയേന്ദ്ര ആരോപിച്ചു. സ്‌റ്റേഡിയത്തിലുണ്ടായ അപകടത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ശിവകുമാർ, സംസ്ഥാന ആഭ്യന്തരമന്ത്രി ജി പരമേശ്വര എന്നിവരുൾപ്പെടെയുള്ള മന്ത്രിസഭാംഗങ്ങളെ അദ്ദേഹം കുറ്റപ്പെടുത്തി. ഇവരുടെയെല്ലാം പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷിക്കണമെന്നും വിജയേന്ദ്ര പറഞ്ഞു.
ജൂൺ 4-ന് ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ ആർസിബിയുടെ വിജയാഘോഷത്തിനിടെയാണ് അപകടമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ ബി ദയാനന്ദ ഉൾപ്പെടെ നിരവധി ഐപിഎസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്പെൻഡ് ചെയ്‌തിരുന്നു. സിറ്റി പൊലീസ് കമ്മീഷണറായി മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ സീമന്ത് കുമാർ സിങ്ങിന് ചുമതല നല്‍കുകയും ചെയ്തു.