World

ഗാസയിൽ ഭക്ഷ്യക്ഷാമം രൂക്ഷം; 5 രൂപയുടെ പാര്‍ലെ ജിക്ക് വില 2350 | ood-shortages-are-severe-a-rs-5-parle-g-costs-rs-2350-in-gaza

ഭക്ഷ്യക്ഷാമം രൂക്ഷമായ ഗസ്സയില്‍ ഇതേ ബിസ്‌കറ്റിന് 500 ഇരട്ടിയോളം വിലയാണ് ആവശ്യക്കാര്‍ നല്‍കേണ്ടിവരുന്നത്

ഇന്ത്യക്കാര്‍ക്ക് സുപരിചിതമായ ബിസ്‌കറ്റാണ് പാര്‍ലെ-ജി. കുറഞ്ഞ വിലയില്‍ ലഭിക്കുന്ന പാര്‍ലെ-ജി (Parle-G)ബിസ്‌കറ്റ് ഇന്നത്തെ യുവതലമുറയില്‍ പെട്ട മിക്കവര്‍ക്കും കുട്ടിക്കാലത്തെ പ്രിയപ്പെട്ട വിഭവങ്ങളിലൊന്നാണ്. ഇപ്പോഴും കുറഞ്ഞ വിലയില്‍ ഇന്ത്യയില്‍ ലഭിക്കുന്ന ബിസ്‌കറ്റുകളില്‍ മുന്‍പന്തിയിലാണ് പാര്‍ലെ-ജി. എന്നാല്‍ യുദ്ധത്തെ തുടര്‍ന്ന് ഭക്ഷ്യക്ഷാമം രൂക്ഷമായ ഗസ്സയില്‍ ഇതേ ബിസ്‌കറ്റിന് 500 ഇരട്ടിയോളം വിലയാണ് ആവശ്യക്കാര്‍ നല്‍കേണ്ടിവരുന്നത്. അടുത്തിടെ ഗസയില്‍നിന്ന് ഒരാള്‍ എക്‌സില്‍ പോസ്റ്റുചെയ്ത കുറിപ്പിലാണ് പാര്‍ലെ-ജിക്കായി വന്‍ തുക മുടക്കേണ്ടിവരുന്നതായി വ്യക്തമാക്കുന്നത്. 24 യൂറോയാണ് (ഇന്ത്യന്‍ രൂപ ഏകദേശം 2350) ഇന്ത്യയില്‍ അഞ്ച് രൂപക്ക് വില്‍ക്കുന്ന ബിസ്‌കറ്റിന് ഗസ്സയില്‍ നല്‍കേണ്ടിവരുന്നത്. ഇന്ത്യയില്‍ തുച്ഛമായ വിലക്ക് ലഭിക്കുന്ന ബിസ്‌കറ്റിന് ഗസയില്‍ ഈടാക്കുന്ന വില കണ്ട് ഞെട്ടിയിരിക്കുകയാണ് നെറ്റിസണ്‍സ്.

”ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം റഫിഫിന് അവളുടെ പ്രിയപ്പെട്ട ബിസ്‌കറ്റ് നല്‍കാന്‍ ഇന്ന് എനിക്ക് സാധിച്ചു. വില 1.5 യൂറോയില്‍നിന്ന് 24 യൂറോയായി ഉയര്‍ന്നെങ്കിലും റഫിഫിന്റെ പ്രിയപ്പെട്ട വിഭവം ഞാന്‍ നിഷേധിച്ചിട്ടില്ല” -എക്‌സില്‍ കുറിച്ചു. പോസ്റ്റില്‍ ചിത്രവും വിഡിയോയും നല്‍കിയിട്ടുണ്ട്. 2023 ഒക്ടോബറില്‍ ഇസ്രായേല്‍ സേന ഗസയില്‍ ആക്രമണം രൂക്ഷമാക്കിയതോടെയാണ് ഭക്ഷ്യക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയത്.

മാനുഷിക സഹായങ്ങളുമായെത്തുന്ന ഏതാനും ട്രക്കുകളില്‍ മാത്രമാണ് നിലവില്‍ ഗസയില്‍ ഭക്ഷ്യവസ്തുക്കള്‍ എത്തുന്നത്. എന്നാല്‍ ഇതുപോലും അര്‍ഹിച്ചവര്‍ക്ക് ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.മൂന്ന് മാസമായി അതിര്‍ത്തികള്‍ അടച്ചിരിക്കുകയാണ്. അവശ്യവസ്തുക്കള്‍ മാത്രമാണ് ഗസയില്‍ എത്തുന്നത്. 20 ലക്ഷം പേരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ അപര്യാപ്തമാണത്. ആര്‍ക്കെങ്കിലും എന്തെങ്കിലും എത്തിക്കുമ്പോള്‍ കൊള്ള നടക്കുകയും വലിയ വിലക്ക് മറിച്ചുവില്‍ക്കുകയും ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

STORY HIGHLIGHT :  food-shortages-are-severe-a-rs-5-parle-g-costs-rs-2350-in-gaza