പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ സിന്ധുനദീജല കരാർ മരവിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഈ കരാറിന്റെ ഭാഗമായി ഇന്ത്യൻ നദികളിൽ നിന്ന് പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന ജലം ഡൽഹി ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ എത്തിക്കാൻ കേന്ദ്ര സർക്കാർ നടപടി ആരംഭിച്ചു.
പുതിയ കനാലുകൾ പണിത് നദിയിലെ ജലം ഡൽഹി, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ എത്തിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ബിയാസ് നദിയിലെ ജലം രാജസ്ഥാനിലെ ഗംഗ നഗറിലേക്ക് കൊണ്ടുപോകാൻ കനാൽ നിർമിക്കും.
ആദ്യ ഘട്ടത്തിൽ രാജസ്ഥാനിലെ ശ്രീ ഗംഗ നഗറിൽ ജലം എത്തിക്കുന്നതിനുള്ള കനാലാണ് നിർമിക്കുക എന്നാണ് വിവരം. 130 കിലോമീറ്റർ ദൈർഘ്യമുള്ള കനാലായിരിക്കും ഇതിനായി നിർമിക്കുക. മൂന്ന് വർഷമാണ് കനാൽ നിർമാണം പൂർത്തിയാക്കാൻ കേന്ദ്രം നിശ്ചയിച്ചിരിക്കുന്ന സമയപരിധി.
എന്നാൽ, രണ്ട് വർഷത്തിനുള്ളിൽ തന്നെ കനാൽ നിർമാണം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നത്. രണ്ടാം ഘട്ടം എന്ന നിലയിലാണ് ഈ ജലം യമുനാനദിയിലേക്ക് എത്തിക്കുന്നത്. ഇതിനായി എഴുപത് കിലോമീറ്റർ നീളമുള്ള കനാൽ നിർമ്മിക്കും. ജലം യമുനയിൽ എത്തുന്നതോടെ, ഡൽഹി, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലേക്കും ബിയാസ് നദിയിലെ ജലം ഒഴുകും.