Kerala

സിഡ്‌കോയുടെ ആദ്യത്തെ ഇന്‍ഡസ്ട്രിയല്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ഏറ്റുമാനൂരില്‍; വ്യവസായ വകുപ്പു മന്ത്രി പി.രാജീവ് സെന്റര്‍ ഉദ്ഘാടനം ചെയ്യും

കേരള ചെറുകിട വ്യവസായ വികസന കോര്‍പ്പറേഷന്റെ (സിഡ്‌കോ) സംസ്ഥാനത്തെ ആദ്യത്തെ ഇന്‍ഡസ്ട്രിയല്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ഏറ്റുമാനൂരില്‍ തിങ്കളാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. ചെറുകിട സംരംഭകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിനുള്ള സൗകര്യം മാര്‍ക്കറ്റിംഗ് വിഭാഗം വഴി ഉറപ്പാക്കുകയും ലഭ്യമാക്കാന്‍ സാധിക്കുന്ന മുഴുവന്‍ അസംസ്‌കൃത വസ്തുക്കളും ഈ കേന്ദ്രം വഴി സംരംഭകര്‍ക്ക് ലഭ്യമാക്കുകയും ചെയ്യും. വ്യവസായികളുടെ പരാതികള്‍ പരിഹരിക്കാന്‍ ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമും ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റ് വിഭാഗത്തിനു കീഴില്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ ഒരുക്കും. കോട്ടയം ജില്ലയില്‍ വാടകയ്ക്ക് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സിഡ്‌കോയുടെ മാര്‍ക്കറ്റിംഗ്, അസംസ്‌കൃത വസ്തു വിഭാഗങ്ങളും എസ്‌റ്റേറ്റ് വിഭാഗത്തിന്റെ ഓഫീസും ഈ കെട്ടിടത്തിലേക്ക് മാറ്റും.

വ്യവസായികളുടെ പ്രശ്‌നപരിഹാരത്തിനുള്ള ഏകകേന്ദ്രമായി ഇതിനെ വിപുലപ്പെടുത്താനാണ് സിഡ്‌കോയുടെ തീരുമാനം. ഭൂഗര്‍ഭ നില ഉള്‍പ്പെടെ മൂന്നു നിലകളിലായി 4948 ചതുരശ്ര അടി സ്ഥലമാണ് കേന്ദ്രത്തിന് ആകെയുള്ളത്. 1.32 കോടി രൂപയാണ് നിര്‍മാണച്ചെലവ്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് വ്യവസായ വകുപ്പു മന്ത്രി പി.രാജീവ് സെന്റര്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എന്‍.വാസവന്‍ അധ്യക്ഷത വഹിക്കും. കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി മുഖ്യപ്രഭാഷണം നടത്തും. സുവര്‍ണജൂബിലി വര്‍ഷത്തില്‍ സംരംഭകര്‍ക്കുള്ള സിഡ്‌കോയുടെ സമ്മാനമാണ് ഇന്‍ഡസ്ട്രിയല്‍ ഫെസിലിറ്റേഷന്‍ സെന്ററെന്ന് ചെയര്‍മാന്‍ സി.പി.മുരളി പറഞ്ഞു. ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് ആകെ ഗുണകരമാകുംവിധത്തില്‍ വ്യവസായികളെക്കൂടി ഉള്‍പ്പെടുത്തിയാണ് കേന്ദ്രം പ്രവര്‍ത്തിക്കുകയെന്ന് സിഡ്‌കോ മാനേജിംഗ് ഡയറക്ടര്‍ ആര്‍. ജയശങ്കര്‍ പറഞ്ഞു.