India

ഭാര്യയുടെ തല വെട്ടിയെടുത്ത് സ്കൂട്ടറിന് മുന്നിൽ വെച്ച് വണ്ടിയോടിച്ച യുവാവ് അറസ്റ്റിൽ

ബെംഗളുരുവിൽ ഭാര്യയുടെ തല വെട്ടിയെടുത്ത് സ്കൂട്ടറിന് മുന്നിൽ വെച്ച് വണ്ടിയോടിച്ച ഭർത്താവ് പൊലീസ് പിടിയിൽ. സംഭവത്തിൽ ബെംഗളുരു ഹെബ്ബഗൊഡി സ്വദേശി ശങ്കറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരു നഗരത്തിന് പുറത്തുള്ള അനേക്കലിലെ ചന്ദാപുര എന്ന സ്ഥലത്തെ ഹൈവേയിലാണ് സംഭവം നടന്നത്.

ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം ഉണ്ടായത്. അനേക്കലിൽ നിന്ന് ചന്ദാപുരയിലേക്കുള്ള ഹൈവേയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിന്‍റെ ക്വിക് റെസ്പോൺസ് ടീമാണ് സംഭവം കണ്ടത്. രക്തത്തിൽ കുളിച്ച നിലയിൽ ഒരു യുവാവ് സ്കൂട്ടറോടിച്ച് ഹൈവേയിലൂടെ അതിവേഗത്തിൽ പോകുകയായിരുന്നു. ഇയാളെ പിന്തുടർന്ന് തടഞ്ഞ് നിർത്തിയപ്പോഴാണ് പൊലീസ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്.

സ്കൂട്ടറിന്‍റെ ഫുട്ബോർഡിൽ വെട്ടിയെടുത്ത നിലയിൽ ഒരു സ്ത്രീയുടെ തല. ഇതാരാണെന്ന് തിരക്കിയ പൊലീസിനോട് ഇത് തന്‍റെ ഭാര്യയാണെന്നും താൻ കൊലപ്പെടുത്തിയെന്നും യുവാവ് പറഞ്ഞു. ഇന്നലെ രാത്രി ഹെബ്ബഗൊഡിക്ക് അടുത്തുള്ള ഹീലാലിഗെ ഗ്രാമത്തിലാണ് കൊലപാതകം നടന്നത്.

26കാരിയായ മാനസയെ ഭർത്താവ് ശങ്കർ വീട്ടിലുണ്ടായിരുന്ന മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇവരുടെ തല വെട്ടിയെടുത്ത ഇയാൾ കീഴടങ്ങാനായി പൊലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്നു എന്നാണ് നൽകിയിരിക്കുന്ന മൊഴി. ശങ്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് കൊലയ്ക്ക് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്ന് അന്വേഷിക്കുമെന്നും അറിയിച്ചു.