വാഷിങ്ടൻ: ‘ഡസ്റ്റിങ്’ ചാലഞ്ചിനു പിന്നാലെ ഹൃദയാഘാതം സംഭവിച്ച് 19കാരിക്ക് ദാരുണാന്ത്യം. അരിസോന സ്വദേശിയായ റെന്ന ഒ റോർക്കിയാണ് മരിച്ചത്. സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ വേണ്ടി കീ ബോർഡ് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന സ്പ്രേ പെൺകുട്ടി ശ്വസിക്കുകയായിരുന്നു.
ഡസ്റ്റിങ് എന്നും ക്രോമിങ് എന്നും പേരുള്ള ചാലഞ്ച് പരീക്ഷിച്ചതിനു പിന്നാലെ മരിച്ചത്. സമൂഹമാധ്യമത്തിൽ വീഡിയോകൾക്ക് കൂടുതൽ കാഴ്ചക്കാരെ കിട്ടാൻ ചിലർ ഇതു ചാലഞ്ചായി പ്രചരിപ്പിച്ചിരുന്നു. ഇത് അനുകരിച്ച് സ്പ്രേ ശ്വസിച്ചതിനെ തുടർന്ന് റെന്നയ്ക്ക് ഹൃദയാഘാതമുണ്ടായി. ഒരാഴ്ചയോളം അബോധാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞ റെന്നയുടെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയും പിന്നാലെ മരണത്തിനു കീഴടങ്ങുകയുമായിരുന്നു.
‘ഞാൻ പ്രശസ്തയാകും’ എന്ന് റെന്ന എപ്പോഴും പറയുമായിരുന്നെന്ന് അവരുടെ മാതാപിതാക്കളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ദൗർഭാഗ്യവശാൽ ഈ രീതിയിലാണ് അവളെക്കുറിച്ച് എല്ലാവരും അറിഞ്ഞതെന്ന് റെന്നയുടെ പിതാവ് ആരോൺ പറഞ്ഞു. ഇത്തരം സ്പ്രേ വാങ്ങുന്നതിന് കുട്ടികൾക്കു പോലും തടസ്സമില്ലെന്നും തിരിച്ചറിയൽ കാർഡൊന്നും വേണ്ടി വരുന്നില്ലെന്നും റെന്നയുടെ മാതാവ് ഡാന ആരോപിച്ചു. ഇതിലെ അപകടത്തെ കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കണമെന്നും മറ്റൊരു കുട്ടിയും ഇനി ഇരയാകരുതെന്നും മാതാപിതാക്കൾ പറഞ്ഞു.
ഡസ്റ്റിങ് ചാലഞ്ച് വലിയ അപകടമാണെന്നും സ്പ്രേയിലെ രാസവസ്തുക്കൾ ശ്വാസകോശത്തിലെയും ശരീരത്തിലെയും ഓക്സിജനെ ഇല്ലാതാക്കുമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. ഇത് കരൾ, ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവർത്തനത്തെ ബാധിച്ചേക്കാമെന്നും സ്കോട്ട്സ്ഡേൽ ഒസ്ബോൺ മെഡിക്കൽ സെന്റർ ഇന്റൻസീവ് കെയർ യൂണിറ്റ് തലവൻ ഡോ. റാൻഡി വൈസ് മാൻ പറഞ്ഞു.