പാരിസ്: ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ ബെലാറൂസിന്റെ ലോക ഒന്നാം നമ്പർ താരം അരീന സബലേങ്കയെ പരാജയപ്പെടുത്തി യുഎസ് താരം കൊക്കോ ഗോഫ് കിരീടം സ്വന്തമാക്കി. ഫ്രഞ്ച് ഓപണിൽ ഗോഫിന്റെ ആദ്യത്തെ കിരീടമാണിത്.
ആദ്യ സെറ്റ് ടൈബ്രേക്കറില്‍ നഷ്ടമായ യുഎസ് താരം പിന്നീടുള്ള രണ്ടു സെറ്റുകൾ വിജയിച്ചാണ് ഫ്രഞ്ച് ഓപ്പണ്‍ കിരീടം ചൂടിയത്. സ്കോർ 7–6 (7–5), 2–6, 4–6. 22 വയസ്സു തികയും മുൻപേ രണ്ട് ഗ്രാൻഡ്സ്‍ലാം സിംഗിൾ വിജയിക്കുന്ന രണ്ടാമത്തെ വനിതാ താരമാണ് കൊക്കോ ഗോഫ്. യുഎസിന്റെ തന്നെ ഇതിഹാസ താരം സെറീന വില്യംസാണ് ഇക്കാര്യത്തിൽ മുന്നിലുള്ളത്.
തുടക്കം മുതൽ ആധിപത്യത്തോടെ കളിച്ച ഒന്നാം സീഡ് സബലേങ്ക ആദ്യ സെറ്റിൽ 4–1ന് മുന്നിലായിരുന്നു. ഓപ്പണിങ് സെറ്റ് ഏഴു ഗെയിമുകൾ പിന്നിടുമ്പോൾ മുന്നേറിയ കൊക്കോ ഗോഫ് സ്കോർ 4–3ൽ എത്തിച്ചു. ഒപ്പത്തിനൊപ്പമുള്ള പോരാട്ടം ടൈ ബ്രേക്കറിലേക്കു നീണ്ടു. ഒടുവിൽ 7–6 (7–5)ന് സബലേങ്ക ആദ്യ സെറ്റ് പിടിച്ചു. ഒരു മണിക്കൂര്‍ 17 മിനിറ്റാണ് ആദ്യ സെറ്റ് നീണ്ടത്.
ആദ്യ സെറ്റു നഷ്ടപ്പെട്ട കൊക്കോ ഗോഫ് രണ്ടാം സെറ്റിലെ ആദ്യ ഗെയിം തന്നെ സ്വന്തമാക്കി തിരിച്ചെത്തി. തുടർന്നും യുഎസ് താരത്തിന്റെ ആധിപത്യമായിരുന്നു കോർട്ടിൽ കണ്ടത്. 35 മിനിറ്റിനുള്ളിൽ രണ്ടാം സെറ്റിൽ താരം 6–2ന് മുന്നിലെത്തി. മൂന്നാം സെറ്റിൽ അരീന സബലേങ്ക 2–1ന് മുന്നിലെത്തിയെങ്കിലും ശക്തമായ വെല്ലുവിളിയാണ് യുഎസ് താരം ഉയർത്തിയത്. മൂന്നാം സെറ്റിലും കൊക്കോ ഗോഫ് ലോക ഒന്നാം നമ്പർ താരത്തെ സമ്മർദത്തിലാക്കിയതോടെ കളി നാടകീയ അന്ത്യത്തിലേക്കു നീണ്ടു. തിരിച്ചടിച്ച യുഎസ് താരം 6–4ന് സെറ്റ് പിടിച്ച് വിജയാഘോഷം തുടങ്ങി.