സാമ്പത്തിക തട്ടിപ്പ് പരാതിയിൽ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിട്ട് കൃഷ്ണകുമാറിന്റെ കുടുംബം.കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധുവിന്റെ യൂട്യൂബ് ചാനൽ വഴിയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഓഗസ്റ്റ് മുതൽ തട്ടിപ്പ് നടത്തിയെന്ന് ജീവനക്കാർ സമ്മതിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. സ്ഥാപനത്തിന്റെ ഒഫീഷ്യൽ സ്കാനറിന് പകരം ജീവനക്കാർ സ്വന്തം ക്യു ആർ കോഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയെന്ന് ജീവനക്കാരി സമ്മതിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പലപ്പോഴും സ്ഥാപനത്തിലെ സിസിടിവി പ്രവർത്തിച്ചിരുന്നില്ല. എത്രയാണ് എടുത്തതെന്ന് കൃത്യമായ കണക്ക് അറിയില്ലെന്ന് ജീവനക്കാർ പറയുന്നുണ്ട്. എടുത്ത പണം മൂന്നുപേരും വീതിച്ചെടുത്തുവെന്നും കുറ്റസമ്മതം നടത്തുന്നുണ്ട്. 40,000 രൂപ വരെ ഒരാൾ എടുത്തെന്ന് ജീവനക്കാർ സമ്മതിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
നേരത്തെ, സ്ഥാപനത്തിലെ ജീവനക്കാരായ മൂന്നുപേര്‍ക്കെതിരായ സാമ്പത്തിക തട്ടിപ്പ് പരാതിയിൽ, തട്ടിപ്പിനിരയായവരുടെ പിന്തുണ തേടി സ്ഥാപന ഉടമയും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണ രംഗത്ത് വന്നിരുന്നു.തട്ടിപ്പിനിരയായവർ കൈവശമുള്ള തെളിവുകൾ പൊലീസിന് കൈമാറണമെന്ന് ദിയ കൃഷ്ണ ഇൻസ്റ്റഗ്രാം ലൈവിലൂടെ അഭ്യർത്ഥിച്ചു. തന്റെ സ്ഥാപനത്തിലെ ജീവനക്കാരായ മൂന്നുപേർ അവരുടെ ക്യൂആർ കോഡ് ഉപയോഗിച്ച് ഉപഭോക്താക്കളിൽ നിന്ന് പണം സ്വീകരിച്ചതിനുള്ള തെളിവുകൾ തന്റെ പക്കലുണ്ടെന്ന് ദിയ വ്യക്തമാക്കി. തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ, ആരോപണ വിധേയരായ ഈ മൂന്നുപേരും ദിയ കൃഷ്ണയ്ക്കും കൃഷ്ണകുമാറിനും എതിരായും തട്ടിക്കൊണ്ടുപോകലിന് പരാതി നൽകിയിട്ടുണ്ട്.
STORY HIGHLIGHT : Diya Krishna financial fraud case, releases more visuals