നിലമ്പൂരില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി അനന്തു പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് മരിച്ച സംഭവം ദാരുണവും വേദനാജനകവുമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. കേസിലെ പ്രതി വിനീഷ് പൊലീസ് പിടിയിലായി കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ മുതലെടുപ്പിന് കേരളത്തിലെ പ്രതിപക്ഷം തയ്യാറാകുന്നു എന്നത് ഏറെ ഞെട്ടിക്കുന്ന കാര്യമാണെന്ന് മന്ത്രി പറഞ്ഞു.
ഈ സമയത്ത് കുടുംബത്തിന്റെ ദുഃഖത്തോടൊപ്പമാണ് നാം നില്‍ക്കേണ്ടത്. കുട്ടിക്ക് ഷോക്കേറ്റ സംഭവത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന ഉണ്ടോ എന്നത് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കും. ഇക്കാര്യത്തില്‍ സത്യം താമസിയാതെ തന്നെ എല്ലാവര്‍ക്കും ബോധ്യമാകുന്നതാണ്. ഇതിന്റെ പേരില്‍ സമരാഭാസം നടത്തുന്നവരെ ജനം തിരിച്ചറിയുമെന്നത് തീര്‍ച്ചയാണ്- വി ശിവന്‍കുട്ടി കൂട്ടിച്ചേർത്തു.