നിലമ്പൂരില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി അനന്തു പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് മരിച്ച സംഭവം ഗൂഢാലോചനയാണെന്നുള്ള വനംമന്ത്രി ശശീന്ദ്രന്റെ പ്രസ്താവനക്കെതിരെ പി വി അൻവർ രംഗത്ത്. പൊലീസും സിസ്റ്റവും ഈ സർക്കാരിന്റെ കയ്യിലാണ്. ആ ഗൂഢാലോചന അന്വേഷിച്ച് ആളുകളെ അറസ്റ്റ് ചെയ്യണം. അല്ലെങ്കിൽ മന്ത്രി മാപ്പ് പറയണമെന്നും അൻവർ ആവശ്യപ്പെട്ടു.
സംഭവത്തിൽ സർക്കാരിനെ അൻവർ രൂക്ഷമായി വിമർശിച്ചു. താൻ ഇപ്പോൾ ഈ ജനങ്ങളെ കാത്തുരക്ഷിക്കണമെന്ന് പടച്ചോനോടാണ് പറയുന്നത്. അല്ലാതെ ഈ സർക്കാർ അവരെ നോക്കാൻ പോകുന്നില്ല. മലയോര മനുഷ്യരെ രക്ഷിക്കാൻ ഫണ്ടില്ലെങ്കിൽ എങ്ങനെയാണ്? പന്നിയെ കട്ടിൽ നിലനിർത്തേണ്ട ഉത്തരവാദിത്വം സർക്കാരിനല്ലേ എന്നും അൻവർ ചോദിച്ചു.
സർക്കാരിന്റെ ലക്ഷ്യം പശ്ചിമഘട്ടത്തിൽ നിന്ന് കർഷകരെ താഴെയിറക്കുക എന്നതാണെന്നും അൻവർ കുറ്റപ്പെടുത്തി. നിയമം കൊണ്ട് ജനങ്ങളെ ഇറക്കാൻ കഴിയില്ല, അതുകൊണ്ട് വന്യമൃഗ ആക്രമണങ്ങൾ കൊണ്ട് ജനങ്ങൾ പുറത്തിറക്കണം. ഗൂഢാലോചന വളരെ വലുതാണെന്നും എത്ര ആളുകൾ മരിച്ചുവീണാലും ഇതിനൊരു പരിഹാരമുണ്ടാകില്ല എന്നും അൻവർ പറഞ്ഞു. ജില്ലാ ആശുപത്രി റോഡ് തടഞ്ഞുവെച്ച് പ്രതിഷേധിച്ചല്ല പ്രകടനത്തെ കാണിക്കേണ്ടത് എന്നും ഈ ആളുകളെ ഒന്നും താൻ മുൻപ് കണ്ടിട്ടേയില്ല എന്നും അൻവർ പറഞ്ഞു.
മനുഷ്യ വന്യജീവി സംഘർഷം എന്ന ആര്യാടൻ ഷൗക്കത്തിന്റെ പരാമർശത്തിനെതിരെയും അൻവർ രംഗത്തെത്തി. മനുഷ്യ വന്യജീവി സംഘർഷം എന്നൊന്നില്ലെന്നും വന്യജീവികൾ ഏകപക്ഷീയമായി മനുഷ്യരെ അക്രമിക്കുകയാണെന്നും അൻവർ പറഞ്ഞു. ഷൗക്കത്തിന്റെ വാക്കുകൾ സർക്കാരിനെ പിന്തുണയ്ക്കുന്നതാണെന്നും അദ്ദേഹം പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും അൻവർ ആവശ്യപ്പെട്ടു.
1000ഇൽ പരം ആളുകൾ ഇവിടെ നേരത്തെ മരിച്ചു. അപ്പോഴൊന്നും ആരും വന്നില്ല. തെരെഞ്ഞടുപ്പ് ആയത് കൊണ്ടാണ് നേതാക്കൾ വരുന്നത്. 3000 കോടിയും കണക്ക് നോക്കാൻ രണ്ടാളേയും തന്നാൽ ഈ പ്രശ്നം ഞാൻ തീർക്കുമെന്നും അൻവർ കൂട്ടിച്ചേർത്തു.