നിലമ്പൂരില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി അനന്തു പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വിശദീകരണവുമായി കെഎസ്ഇബി. കെഎസ്ഇബിയുടെ സിംഗിൾ ഫേസ് ലൈനിൽ നിന്ന് തോട്ടി ഉപയോഗിച്ച് നേരിട്ട് വൈദ്യുതി മോഷ്ടിച്ചെടുക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
വയർ ഉപയോഗിച്ചും ചിലയിടത്ത് ഇൻസുലേഷനില്ലാത്ത കമ്പികൾ ഉപയോഗിച്ചും ലൈൻ അനധികൃതമായി വലിച്ചിരിക്കുകയായിരുന്നുവെന്നും ദൃശ്യങ്ങൾ സഹിതമാണ് കെഎസ്ഇബി വിശദീകരിച്ചത്. മീൻ പിടിക്കാനെത്തിയ കുട്ടികൾക്കാണ് തോട്ടിലൂടെ വലിച്ച വയറിൽ നിന്നും ഷോക്കേറ്റ് അപകടം സംഭവിച്ചത്.
ഇത്തരം നിയമ ലംഘനങ്ങൾക്കെതിരെ കെഎസ്ഇബി നിരന്തരം ബോധവൽക്കരണം നടത്താറുണ്ട്. കാർഷിക വിള സംരക്ഷണത്തിനായി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ അപേക്ഷ നൽകി അനുമതിയോടെയുള്ള വൈദ്യുതി വേലി മാത്രമേ സ്ഥാപിക്കാവൂ എന്നും നിർദേശമുണ്ട്.
ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ സ്റ്റാൻഡേർഡ് IS -302-2-76- (1999 ) സെക്ഷൻ 76 പാർട്ട് 2 പ്രകാരം ഇംപൾസ് ജനറേറ്റർ ഉള്ള, ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇലക്ട്രിക് ഫെൻസ് എനെർജൈസേഴ്സ് മാത്രമേ ഉപയോഗിക്കാവൂ എന്നും നിർദേശിച്ചിട്ടുണ്ട്.
വൈദ്യുത വേലികൾക്ക് വേണ്ടി അനധികൃതമായി വൈദ്യുതി ഉപയോഗിക്കുന്നത് 2003 ലെ ഇലക്ട്രിസിറ്റി നിയമം, ഭാഗം 14- വകുപ്പ് 135 (1 ) (e ) പ്രകാരം നിയമവിരുദ്ധവും 3 വർഷം വരെ തടവും പിഴയും, അല്ലെങ്കിൽ രണ്ടും കൂടിയോ ചുമത്താവുന്ന കുറ്റമാണ്. സ്വകാര്യ വ്യക്തിയോ അല്ലെങ്കിൽ വ്യക്തികളോ കാട്ടിയ നിയമലംഘനത്തിന് കെഎസ്ഇബിയെ പഴി പറയുന്നത് വസ്തുതാവിരുദ്ധവും അപലപനീയവുമാണെന്നും അധികൃതർ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
സംഭവത്തിൽ വെള്ളക്കട്ട സ്വദേശി വിനീഷിനെ ഇന്ന് രാവിലെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണചുമതല നൽകിയിരിക്കുന്നത്.