അലബാമ: ചായ കുടിച്ചതിനെ തുടർന്ന് അമേരിക്കൻ വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം. അലബാമ സ്വദേശി ആരോൺ വെയ്ൻ കാസ്ട്രനോവ (41) ആണ് മരിച്ചത്. സ്പരിച്ചൽ ടൂറിസത്തിന്റെ ഭാഗമായി നൽകിയ ലഹരി പദാർഥമുള്ള ചായ കുടിച്ചതിനെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. പെറുവിലെ ലൊറെറ്റോയിൽ വച്ചാണ് സംഭവം ഉണ്ടായത്.
അയഹുവാസ്ക എന്നറിയപ്പെടുന്ന ഈ പ്രത്യേക തരം ചായ ആമസോണിലെ തദ്ദേശീയ സംസ്കാരങ്ങളിൽ ആത്മീയവും രോഗശാന്തി ശുശ്രൂഷകൾക്കുമായി പരമ്പരാഗതമായി ഉപയോഗിക്കുന്ന പാനീയമാണ്.
സ്പരിച്ചൽ ടൂറിസവുമായി ബന്ധപ്പെട്ട സാന്താ മരിയ ഡി ഒജെഡ കമ്മ്യൂണിറ്റിയിലെ ഒരു ഹോസ്റ്റലിൽ വെച്ചാണ് ചടങ്ങ് നടന്നതെന്നാണ് റിപ്പോർട്ടുകൾ. ഈ ചായ കുടിക്കുന്ന സമയത്ത് ആരോൺ ആന്റിബയോട്ടിക്കുകൾ കഴിക്കുന്നുണ്ടെന്ന കാര്യം അറിയിച്ചില്ലെന്ന് സ്പരിച്ചൽ ടൂറിസത്തിന്റെ സംഘാടകർ അറിയിച്ചു.
ഹാരി രാജകുമാരനും ഈ ചായ ഉപയോഗിച്ചിട്ടുണ്ട്. സമീപ വർഷങ്ങളിൽ അയഹുവാസ്ക ടൂറിസം മേഖലയിൽ സവിശേഷമായ രീതിയിൽ പ്രധാന്യം നേടി. വിനോദ സഞ്ചാരികൾ പലപ്പോഴും വിഷാദരോഗത്തിനുള്ള പ്രതിവിധിയായി പോലും ഇതിനെ കാണുന്നുണ്ട്. പെറുവിലെ യുഎസ് എംബസി അയഹുവാസ്ക പോലുള്ള ‘പരമ്പരാഗത ഹാലുസിനോജനുകൾ’ ഉപയോഗിക്കുന്നതിനെതിരെ അമേരിക്കൻ വിനോദ സഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമേരിക്ക ഉൾപ്പെടെ പല രാജ്യങ്ങളിലും നിരോധിച്ച ലഹരി പദാർഥമാണ് ഈ ചായയിൽ ഉപയോഗിക്കുന്നത്.