നിലമ്പൂരില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി അനന്തു പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. എല്ലാവരെയും നൊമ്പരപ്പെടുത്തിയ ദാരുണമായ അപകട മരണമാണ് അനന്തുവിന്റേത് എന്നും കുട്ടിയുടെ കുടുംബത്തിന്റെ വേദനയ്‌ക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസുകാരെ കുറ്റപ്പെടുത്തിയും അദ്ദേഹം രംഗത്തെത്തി. കോണ്‍ഗ്രസുകാര്‍ എത്രത്തോളം ഹൃദയമില്ലാത്തവരാണ് എന്ന് ബോധ്യപ്പെട്ടെന്നും ദാരുണമായ അപകട മരണത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വളരെ കുറച്ച് വീടുകള്‍ മാത്രമേ ആ പ്രദേശത്ത് ഉളളൂവെന്നും അവിടെ സര്‍ക്കാര്‍ കിലോമീറ്ററുകള്‍ കമ്പിവേലി കെട്ടി വന്യമൃഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കാനുളള നടപടി സ്വീകരിച്ചിട്ടുണ്ട് എന്നും എ വിജയരാഘവന്‍ പറഞ്ഞു. എല്ലാം സര്‍ക്കാരിന്റെ തലയിലേക്ക് ഇടാനുള്ള ശ്രമാണ് നടക്കുന്നത്. വിഷയം ഇടതുപക്ഷത്തിനെതിരെ രാഷ്ട്രീയ ആയുധമാക്കുകയാണ് കോൺഗ്രസുകാർ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോൺഗ്രസുകാർ തന്നെയാണ് വന്യമൃഗങ്ങളെ വൈദ്യുതി ഉപയോഗിച്ച് ഷോക്കടിപ്പിച്ച് കൊന്ന് അത് വിറ്റ് കാശാക്കുന്നത്. അവരുടെ തനിസ്വഭാവം തിരിച്ചറിയാന്‍ കേരള ജനതയ്ക്ക് അവസരം കിട്ടിയെന്നും വിജയരാഘവൻ പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന വഴിക്കടവ് പഞ്ചായത്ത് നിരുത്തരവാദപരമായാണ് പെരുമാറിയതെന്നും വിജയരാഘവൻ പറഞ്ഞു.