ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസറുമായി കരാർ പുതുക്കുമോ ഇല്ലയോ എന്നആകാംക്ഷയിലാണ് പ്രേക്ഷകർ. എന്നാൽ അതിനിടയിൽ അൽ നസറിലെ റൊണാൾഡോയുടെ സഹതാരം സാദിയോ മാനെയെ അൽ നസർ ഒഴിവാക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നു. ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ ലിവർപൂൾ മുൻ താരത്തിന് അൽ നസർ വിടാം എന്ന് ക്ലബ് മാനെ അറിയിച്ചതായാണ് ദ് മിറർ റിപ്പോർട്ട് ചെയ്യുന്നത്.
സാദിയോ മാനെയെ ക്ലബിൽ നിന്ന് ഒഴിവാക്കിയതിന് ശേഷം മാഞ്ചസ്റ്റർ യുനൈറ്റഡ് താരം ഗർനാച്ചോയെ സ്ക്വാഡിലെത്തിക്കാനാണ് അൽ നസർ ലക്ഷ്യമിടുന്നത്. മുന്നേറ്റനിരയിൽ റൊണാൾഡോയും മാനെയും ഉൾപ്പെടുന്ന വമ്പൻ താരനിര ഉണ്ടായിട്ടും കിരീടങ്ങളിലേക്ക് എത്താൻ അൽ നസറിന് സാധിക്കുന്നില്ല. ഇതാണ് മാനെയെ ഒഴിവാക്കുന്നതിലേക്ക് അൽ നസറിനെ നയിക്കുന്നതെന്നാണ് റിപ്പോർട്ട്. സൗദി പ്രോ ലീഗിൽ ഈ സീസണിൽ 32 മത്സരങ്ങളിൽ നിന്ന് 14 ഗോളുകളും 11 അസിസ്റ്റുമാണ് മാനെയിൽ നിന്ന് വന്നത്.
മാഞ്ചസ്റ്റർ യുനൈറ്റഡ് പരിശീലകൻ അമോറിം ആയി ഗർനാച്ചോയുടെ ബന്ധം വഷളായിരുന്നു. ഇതോടെ സൗദിയിലേക്ക് വരാൻ ഗർനാച്ചോ തയ്യാറാവുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. നേരത്തെ ലിവർപൂൾ താരം ലൂയിസ് ഡയസിനെ സ്വന്തമാക്കാൻ അൽ നസർ ശ്രമിച്ചിരുന്നു. എന്നാൽ കൊളംബിയൻ താരത്തെ ആൻഫീൽഡിൽ നിലനിർത്താനാണ് ആഗ്രഹിക്കുന്നത് എന്ന് ലിവർപൂൾ പരിശീലകൻ സ്ലോട്ട് വ്യക്തമാക്കി.
അൽ നസറിൽ തുടരണം എങ്കിൽ സ്ക്വാഡിൽ വലിയ അഴിച്ചുപണി നടത്തണം എന്ന ആവശ്യം റൊണാൾഡോ മുൻപോട്ട് വെച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. കോച്ച്, സ്പോർട്ടിങ് ഡയറക്ടർ, സ്ക്വാഡിലെ പകുതിയോളം വരുന്ന താരങ്ങൾ എന്നിവരെ മാറ്റണം എന്ന നിലപാട് റൊണാൾഡോ സ്വീകരിച്ചതായാണ് സൂചന.
സൗദി പ്രോ ലീഗ് സീസൺ അവസാനിച്ചതിന് പിന്നാലെ ഈ അധ്യായം അവസാനിച്ചു എന്ന നിലയിൽ റൊണാൾഡോയിൽ നിന്ന് സമൂഹമാധ്യമങ്ങളിൽ വന്ന പ്രതികരണമാണ് താരം ക്ലബ് വിടുമെന്ന സൂചന നൽകിയത്. എന്നാൽ ഒരു സീസൺ കൂടി റൊണാൾഡോ അൽ നസറിൽ തുടർന്നേക്കും എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. അൽ നസറിനായി 99 ഗോളുകളാണ് റൊണാൾഡോ നേടിയത്. എന്നാൽ ഇതുവരെ ഒരു കിരീടം പോലും അൽ നസറിനൊപ്പം നേടാനായിട്ടില്ല.