Kerala

നിലമ്പൂരില്‍ 15കാരൻ ഷോക്കേറ്റ് മരിച്ച സംഭവം; പഞ്ചായത്ത് ഓഫീസിലേക്ക് എൽഡിഎഫ് മാർച്ച്; കെഎസ്ഇബി ഓഫീസിന് മുന്നിൽ യുഡിഎഫ് പ്രതിഷേധം

നിലമ്പൂർ: നിലമ്പൂർ മണ്ഡലത്തിലെ വഴിക്കടവിൽ കാട്ടുപന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് 15കാരൻ മരിച്ച സംഭവത്തിൽ പ്രതിഷേധം തുടര്‍ന്ന് മുന്നണികള്‍. വഴിക്കടവ് ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് എൽ ഡി എഫും കെ എസ് ഇ ബി ഓഫീസിലേക്ക് യു ഡി എഫും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. പഞ്ചായത്ത് ഭരണസമിതിയുടെ വീഴ്ചയാണ് മരണത്തിന് കാരണമെന്നാണ് എൽഡിഎഫിന്റെ ആരോപണം. രാവിലെ 10 മണിക്കാണ് ഇരു മാർച്ചുകളും നടക്കുക.

പന്നികളെ പിടികൂടുന്നതിൽ യുഡിഎഫ് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്തിന് വീഴ്ചയുണ്ടെന്നാണ് എൽഡിഎഫ് ആരോപണം. 15 കാരൻ ഷോക്കേറ്റ് മരിച്ചതിൽ കെഎസ്ഇബിയ്ക്ക് അനാസ്ഥയുണ്ടെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. അതേസമയം മരിച്ച അനന്തുവിന്റെ വീട് ഇന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സന്ദർശിക്കും. രാവിലെ 10 30 ഓടെയാണ് വി ഡി സതീശൻ വെള്ളക്കെട്ടയിലെ വീട്ടിലെത്തുക. ബാലാവകാശ കമ്മിഷൻ ചെയർപേഴ്സണും വീട് സന്ദർശിക്കും. പ്രതി വിനീഷ് അറസ്റ്റിലായെങ്കിലും കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതിനാൽ കൂടുതൽ പേരുടെ ചോദ്യം ചെയ്യൽ ഉണ്ടാകും. സംഭവത്തിൽ ഏതെങ്കിലും രീതിയിലുള്ള ഗൂഢാലോചന നടന്നോ എന്നതടക്കം അന്വേഷിക്കും.