തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലായ എംഎസ്‌സി ഐറിന ഇന്ന് വിഴിഞ്ഞം തുറമുഖത്ത് ബര്‍ത്ത് ചെയ്യും. രാവിലെ എട്ട് മണിയോടെയാണ് ബർത്തിംഗ്. ആദ്യമായാണ് കപ്പല്‍ ഇന്ത്യയിലെ ഒരു തുറമുഖത്തെത്തുന്നത്. തൃശ്ശൂർ സ്വദേശിയായ ക്യാപ്റ്റൻ വില്ലി ആന്റണിയാണ് എംഎസ്‍സി ഐറീനയുടെ ക്യാപ്റ്റൻ. എംഎസ്സിയുടെ ജെയ്ഡ് സര്‍വീസില്‍ ഉള്‍പ്പെടുന്ന ഐറിനക്ക് 400 മീറ്റര്‍ നീളവും 62 മീറ്റര്‍ വീതിയുമുണ്ട്. 24,346 ടിഇയു കണ്ടെയ്‌നര്‍ ശേഷിയുള്ള കപ്പല്‍, 16.2 മീറ്റര്‍ ഡ്രാഫ്റ്റിലാണ് വിഴിഞ്ഞം ബെര്‍ത്തിലേക്ക് പ്രവേശിക്കുക.
കണ്ടെയ്‌നറുകള്‍ ഇറക്കിയ ശേഷം ഐറിന യൂറോപ്പിലേക്ക് തിരിക്കും. 2023ൽ നിർമ്മിച്ച കപ്പലിൽ 35 ജീവനക്കാരുണ്ട്. ക്യാപ്റ്റനെ കൂടാതെ ക്രൂവിൽ മറ്റൊരു മലയാളി കൂടിയുണ്ട്. വിഴിഞ്ഞത്ത് ബർത്ത് ചെയ്യുന്ന 347ആമത് കപ്പലാണ് എംഎസ്‍സി ഐറീന.