ഇംഫാൽ: മണിപ്പുരിലെ തീവ്ര മെയ്തെയ് സംഘടനയായ ആരംഭായ് തെംഗോലിന്റെ നേതാവ് കാനൻ സിങ്ങിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇംഫാൽ താഴ്‌വരയിൽ പ്രക്ഷോഭം പടരുന്നു. പ്രശ്നബാധിത മേഖലകളിൽ കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കും. അഞ്ച് ജില്ലകളിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞയും ഇന്റർനെറ്റ് നിരോധനവും തുടരുകയാണ്. സംസ്ഥാനത്ത് 10 ദിവസത്തെ ഹർത്താലിനു മെയ്തെയ് സംഘടനകൾ ആഹ്വാനം ചെയ്തു.
വിദ്വേഷ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ നിർദേശമുണ്ട്. മെയ്തെയ് സംഘടനയായ ആരംഭായ് തെങ്കോൽ നേതാവിന്റെ അറസ്റ്റിനെ തുടർന്ന് ശനിയാഴ്ച രാത്രിയാണ് സംഘർഷം തുടങ്ങിയത്. അതിനിടെ സംഘർഷത്തിൽ കേന്ദ്രസർക്കാരിനെതിരെ വിമർശനം കടുപ്പിക്കുകയാണ് പ്രതിപക്ഷം. നേതാവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് മെയ്തയ് വിഭാഗക്കാർ റോഡുകൾക്ക് നടുവിൽ ടയറുകളും പഴയ ഫർണിച്ചറുകളും കത്തിച്ചു. വിമാനത്താവളത്തിന്റെ കവാടം പ്രതിഷേധക്കാർ ഘരാവോ ചെയ്തു. സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയ പ്രതിഷേധക്കാർ ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി.
പലവട്ടം കണ്ണീർവാതകം പ്രയോഗിച്ചാണു സ്ത്രീകൾ ഉൾപ്പെടെയുള്ള ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. കാനൻ സിങ്ങിനു പുറമേ മറ്റു 4 പേരെക്കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇംഫാലിൽ സൈന്യം റൂട്ട് മാർച്ച് നടത്തി. സിബിഐക്കു പുറമേ എൻഐഎയും കേസുകൾ അന്വേഷിക്കുന്നുണ്ട്. ഗവർണർ അജയ്കുമാർ ബല്ല ഇന്നലെ സുരക്ഷായോഗം വിളിച്ചുചേർത്തു.