നിലമ്പൂര്‍ വഴിക്കടവിൽ പന്നിക്കെണിയിൽ കുടുങ്ങി വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഗൂഢാലോചന ആരോപിച്ചുള്ള മന്ത്രിയുടെ പ്രസ്താവനയിൽ പ്രതികരണവുമായി കെ മുരളീധരൻ രംഗത്ത്. മയക്കുവെടിയേറ്റ പോലെയാണ് വനം മന്ത്രിയുടെ ഇരിപ്പെന്നും ഒരു മന്ത്രിയും ഇങ്ങനെ തരം താഴരുതെന്നും കെ മുരളീധരൻ പറഞ്ഞു.
നിലമ്പൂർ മൂത്തേടത്ത് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്‍റെ വാഹന പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ മുരളീധരൻ.
മനുഷ്യനെ കൊല്ലാൻ വേണ്ടി വന്യമൃഗങ്ങള്‍ക്ക് വിട്ടുകൊടുക്കുകയാണ് വനംവകുപ്പെന്നും കെ മുരളീധരൻ തുറന്നടിച്ചു. വന്യജീവി ആക്രമണങ്ങളിലടക്കം മന്ത്രി പ്രഖ്യാപിക്കുന്ന നഷ്ടപരിഹാരം പോലും പലർക്കും പൂർണമായി കിട്ടിയിട്ടില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
ദേശീയപാതയുടെ തകർച്ചയിൽ മോദിയും പിണറായിയും കൂട്ടുപ്രതികളാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും ഉറപ്പു വരുത്താതെ ദേശീയപാത ഉദ്ഘാടനം ചെയ്യാൻ അനുവദിക്കില്ല. 100 ശതമാനം സുരക്ഷിതമാണെന്ന് ഉറപ്പു വരുത്താതെ ദേശീയ പാത ഉദ്ഘാടനം ചെയ്യരുതെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.