Kerala

വിദ്യാർത്ഥിയുടെ മരണത്തിൽ ​ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞിട്ടില്ല, പ്രസ്താവന വളച്ചൊടിച്ചു: മലക്കം മറിഞ്ഞ് വനംമന്ത്രി

നിലമ്പൂർ വഴിക്കടവിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചതിൽ ഗൂഢാലോചന ഉണ്ടെന്ന ആരോപണത്തിൽ മലക്കം മറിഞ്ഞ് വനംമന്ത്രി എ കെ ശശീന്ദ്രൻ. വിദ്യാർത്ഥിയുടെ മരണത്തിൽ ഗൂഢാലചനയുണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്നും തന്റെ പ്രസ്താവന വളച്ചൊടിച്ചെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഈ സംഭവം വിവാദമാക്കാൻ രാഷ്‌ട്രീയ ഗൂഢാലോചന നടത്തിയെന്ന് സംശയമുണ്ടെന്നാണ് ഞാൻ ഇന്നലെ പറഞ്ഞത്. ഞാൻ പറഞ്ഞതിന്റെ ദൃശ്യങ്ങൾ പരിശോധിച്ചാൽ നിങ്ങൾക്കത് മനസിലാകും. ഞാൻ ആരോപണം ഉന്നയിക്കുകയല്ല സംശയം പ്രകടിപ്പിക്കുകയാണ് എന്നും പറഞ്ഞിട്ടുണ്ട്. എന്നെ ഒറ്റപ്പെടുത്തി അക്രമിക്കാനുള്ള ശ്രമത്തിൽ മാദ്ധ്യമങ്ങൾ പങ്കുചേരരുത്. കുട്ടി മരിച്ച് അരമണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ മലപ്പുറത്ത് അവർ പ്രതിഷേധം നടത്തി. ഇത്രയും വേഗം അത് സംഘടിപ്പിക്കണമെങ്കിൽ അവർ നേരത്തേ തയ്യാറായി ഇരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് സമയത്തെ മുതലെടുക്കലാണിത്. അത് ശരിയല്ല എന്നാണ് ഞാൻ പറഞ്ഞത്. അതുതന്നെയാണ് എല്ലാവരുടെയും അഭിപ്രായം. അല്ലാതെ മരണത്തിൽ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞിട്ടില്ല. നിങ്ങൾ തെറ്റിദ്ധരിച്ചതാണ്.- എ കെ ശശീന്ദ്രൻ പറഞ്ഞു.

സർക്കാ‌ർ സ്‌പോൺസേഡ് മർഡർ എന്ന് പ്രതിഷേധക്കാർ പറയുന്നതിന് പിന്നിൽ എന്താണ്. കുട്ടി മരിച്ച് അര മണിക്കൂർ കഴിഞ്ഞപ്പോഴാണ് അവരിങ്ങനെ പറഞ്ഞത്. സർക്കാർ ഒരാളെ കൊല്ലാൻ പ്ലാൻ ചെയ്യുമെന്നാണോ? മുഖ്യമന്ത്രി എന്നെ ശാസിച്ചു എന്ന് ചില മാദ്ധ്യമങ്ങൾ കൊടുത്തിട്ടുണ്ട്. എന്തടിസ്ഥാനത്തിലാണത്. ഇന്നലെ ഞാൻ അദ്ദേഹത്തെ അങ്ങോട്ട് വിളിച്ച് കാര്യങ്ങൾ അറിയിച്ചിരുന്നു. അല്ലാതെ ഇങ്ങോട്ട് അദ്ദേഹം വിളിച്ചിട്ടില്ല. കഴിഞ്ഞ രണ്ട് വർഷമായി വനംവകുപ്പിനെയും വനംമന്ത്രിയെയും ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഇതിനെ അറിഞ്ഞോ അറിയാതെയോ മാദ്ധ്യമങ്ങൾ പ്രോത്സാഹിപ്പിക്കുന്നു എന്നത് വിഷമകരമായ കാര്യമാണ്.-എ കെ ശശീന്ദ്രൻ കൂട്ടിച്ചേർത്തു.

Latest News