ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലായ എംഎസ്‌സി ഐറിന വിഴിഞ്ഞം തുറമുഖത്തെത്തി. രാവിലെ എട്ട് മണിയോടെയാണ് കപ്പൽ വിഴിഞ്ഞത്തെത്തിയത്. എംഎസ്‌സി ഐറിന എത്തുന്ന രാജ്യത്തെ ആദ്യ തുറമുഖമാണ് വിഴിഞ്ഞം. ചൈന, കൊറിയ, സിംഗപ്പൂർ വഴിയാണ് കപ്പൽ വിഴിഞ്ഞത്തേക്ക് വരുന്നത്.
തൃശൂർ പുറനാട്ടുകര സ്വദേശി ക്യാപ്റ്റൻ വില്ലി ആന്റണിയാണ് എംഎസ്‌സി ഐറിനയുടെ ക്യാപ്റ്റൻ. 29 വർഷത്തെ മറൈൻ പരിചയമുള്ള ഇദ്ദേഹം ഇതുവരെ 120 രാജ്യങ്ങൾ സന്ദർശിച്ചു. ലോകത്തിലെ തന്നെ വമ്പൻ കപ്പലുമായി വിഴിഞ്ഞത്ത് എത്താൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് ക്യാപ്റ്റൻ പറഞ്ഞു.
ഫിഫ അംഗീകാരമുള്ള നാല് ഫുട്ബോൾ സ്റ്റേഡിയത്തേക്കാൾ വലുപ്പമുണ്ട് ഈ കപ്പലിന്. 24,346 ടിഇയു (ട്വന്റി ഫൂട്ട് ഇക്വലന്റ് യൂണിറ്റ്- 20 അടി നീളമുള്ള കണ്ടെയ്നറിനെയാണ് ഒരു ടിഇയു ആയി കണക്കാക്കുന്നത്) വഹിക്കാൻ കഴിയും. കപ്പലിന് 399.9 മീറ്റർ നീളവും 61.3 മീറ്റർ വീതിയുമുണ്ട്. 2023ലാണ് ഐറിന പ്രവർത്തനം ആരംഭിച്ചത്.