നിലമ്പൂരിൽ പ്രചരണം കൊഴുക്കുകയാണ്. പന്നിക്കെണിയിൽ കുടുങ്ങി വിദ്യാർഥി മരിച്ച സംഭവവും തിരഞ്ഞെടുപ്പ് ചർച്ചയാക്കുകയാണ് മുന്നണികൾ. ശനിയാഴ്ച രാത്രിയാണ് നിലമ്പൂർ വഴിക്കടവിൽ താമസിക്കുന്ന അനന്തു പന്നിക്കെണിയിൽ കുടുങ്ങി ഷോക്കേറ്റ് മരിച്ചത്.
അപകടത്തിന് കാരണം വനം വകുപ്പും വൈദ്യുതി വകുപ്പുമാണെന്ന് ആരോപണവുമായി ആദ്യം യു.ഡി.എഫ്. രംഗത്തെത്തി. എന്നാൽ തൊട്ടുപിന്നാലെ വൈദ്യുതി പോസ്റ്റിൽ നിന്ന് വന്യമൃഗങ്ങളെ പിടികൂടാൻ അനധികൃതമായി സ്ഥാപിച്ച വേലിയിൽ നിന്ന് ഷോക്കേറ്റതെന്ന് പോലീസ് കണ്ടെത്തി. ഇതോടെ യു.ഡി.എഫിനെതിരെ പ്രത്യാരോപണവുമായി ഇടതുപക്ഷവും രംഗത്തെത്തി.
അപകടത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടോയെന്ന് സംശയിക്കുന്നുണ്ടെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്റെ പ്രസ്താവനയാണ് പിന്നീട് വിവാദങ്ങൾക്ക് തിരിക്കൊളുത്തിയത്. സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദനും യു.ഡി.എഫിനെതിരെ ശക്തമായി രംഗത്തെത്തി. എന്നാൽ, ഇതിനുമറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തന്നെ രംഗത്തെത്തി.
വനംമന്ത്രിയുടേത് ഹീനമായ വൃത്തികെട്ട ആരോപണമാണെന്നും അതിന് കുടപിടിക്കുകയാണ് എം വി ഗോവിന്ദനെന്നും സതീശൻ പറഞ്ഞു. വന്യജീവി അക്രമണങ്ങളിൽ നിഷ്‌ക്രിയനായി ഇരിക്കുന്ന വനംമന്ത്രിയാണ് ഗൂഢാലോചന ആരോപിക്കുന്നത് എന്നും അദ്ദേഹം രാജിവെക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. ഇതോടെ, വിദ്യാർഥിയുടെ മരണത്തെ ചുറ്റിപ്പറ്റിയുള്ള ആരോപണ-പ്രത്യാരോപണങ്ങൾ ശക്തമായി.
വിവാദം തുടരുന്നതിനിടെ പ്രതിപക്ഷ നേതാവും യുഡിഎഫ് കൺവീനറും മരിച്ച അനന്തുവിൻറെ വീട്ടിൽ ഇന്ന് എത്തും. വന്യമൃഗ ആക്രമണവും,വൈദ്യുതി കെണിയിൽ പരാതി നൽകിയിട്ടും കെഎസ്ഇബി നടപടി എടുത്തില്ലെന്ന ആരോപണവും കൂടുതൽ ശക്തമാക്കാനാണ് യുഡിഎഫ് നീക്കം.
ഇന്ന് വഴിക്കടവ് കെഎസ്ഇബി ഓഫീസിന് മുന്നിൽ പ്രതിഷേധവും സംഘടിപ്പിക്കുന്നുണ്ട്. അനന്തുവിൻറെ മരണത്തിൽ ബിജെപിയും പ്രതിഷേധം ശക്തമാക്കുകയാണ്. കെ.സുരേന്ദ്രൻറെ നേതൃത്വത്തിൽ ഇന്ന് നിലമ്പൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ് ഉപരോധിക്കും.
വനം മന്ത്രി എ.കെ.ശശീന്ദ്രനും ഇന്ന് നിലമ്പൂരിൽ എത്തിയേക്കും. അനന്തുവിൻറെ വീട്ടിൽ എത്താനും സാധ്യത ഉണ്ട്. ഇതിനിടെ കുട്ടി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പഞ്ചായത്ത് ഭരണസമിതിക്ക് വീഴ്ച പറ്റിയെന്ന് ആരോപിച്ച് വഴിക്കടവ് പഞ്ചായത്ത് ഓഫീസിലേക്ക് എൽഡിഎഫ് ഇന്ന് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.