ബെംഗളൂരുവിൽ ആർസിബിയുടെ വിജയാഘോഷ പരിപാടിയിലുണ്ടായ അപകടം ഹൃദയഭേദകരമായിരുന്നു. സംഭവം നടന്ന് ദിവസങ്ങൾ പിന്നിടുമ്പോഴും പ്രതിപക്ഷം ഭരണപക്ഷത്തെ പ്രതിസന്ധിയിലാക്കുകയാണ്. അതേസമയം സംഭവത്തിൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ സിദ്ധരാമയ്യ സർക്കാർ തയ്യാറാകുന്നുമില്ല. ആർസിബി വിജയാഘോഷ ദുരന്തത്തിൽ സർക്കാരിന് പങ്കില്ലെന്ന വാദം ആവർത്തിക്കുകയാണ് കർണ്ണാടക മുഖ്യമന്ത്രി. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ആർസിബി) ടീമിൻ്റെ ഐപിഎൽ വിജയാഘോഷത്തിൽ താൻ പങ്കെടുത്തത് ക്രിക്കറ്റ് അസോസിയേഷൻ ക്ഷണിച്ചതുകൊണ്ടാണ്. ഗവർണർ അടക്കം പങ്കെടുക്കുമെന്ന് അറിയിച്ചതുകൊണ്ടുകൂടിയാണ് താൻ പോയതെന്നുമാണ് സിദ്ധരാമയ്യയുടെ ന്യായം. കെഎസിഎ സെക്രട്ടറിയും ട്രഷററുമാണ് തന്നെ ക്ഷണിച്ചത്. ചടങ്ങ് സർക്കാർ സംഘടിപ്പിച്ചതല്ലെന്നും ഭരണപക്ഷം വ്യക്തമാക്കുന്നു.
എന്നാൽ പ്രതിപക്ഷം സർക്കാരിനെയാണ് സംഭവത്തിൽ കുറ്റപ്പെടുത്തുന്നത്. വിജയാഘോഷം നടന്ന വിധാൻസൗധക്ക് പുറത്ത് മുഖ്യമന്ത്രിയും മറ്റ് പ്രധാന നേതാക്കളുമുണ്ടായിരുന്നു. ഇത് പൊലീസ് സേനയുടെ കാര്യങ്ങൾ നിയന്ത്രിക്കുന്നതിനെ ബാധിച്ചെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. വിഐപി സാന്നിധ്യം കാരണം 1500 പേരുള്ള പൊലീസ് സംഘത്തിന് നിയന്ത്രിക്കാനായില്ല. തിക്കിനും തിരക്കിനും ഇതാണ് പ്രധാന കാരണമെന്ന് ബിജെപി പറയുന്നു.
കഴിഞ്ഞ നാലാം തീയതിയാണ് ഈ ദുരന്തമുണ്ടായത്. ഐപിഎൽ കിരീടം നേടിയ ആർസിബി ടീമിൻ്റെ വിജയാഘോഷത്തിൽ ആരാധകർ തടിച്ചുകൂടി. വിരാട് കോലി ഉൾപ്പെടെയുള്ള താരങ്ങളെ കാണാനാണ് അവർ എത്തിയത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന അപകടത്തിൽ 11 പേർ മരിച്ച സംഭവം ഒരിക്കലും നടക്കാൻ പാടില്ലായിരുന്നുവെന്ന് സിദ്ധരാമയ്യ പറഞ്ഞു.
ക്രിക്കറ്റ് സ്റ്റേഡിയവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും സംഭവത്തിൽ തനിക്കും വേദനയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂൺ 4ന് വൈകുന്നേരമാണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ ജേതാക്കളായ ആർസിബിയുടെ വിജയാഘോഷം നടന്നത്. പ്രിയതാരങ്ങളെ കാണാനെത്തിയ ജനസാഗരങ്ങളുടെ തിരക്ക് വലിയ ദുരന്തത്തിലാണ് അവസാനിച്ചത്.