ബേപ്പൂർ പുറം കടലിൽ തീപിടിച്ച ചരക്കു കപ്പലിൽ നിന്നും കടലിൽ ചാടിയ 18 ജീവനക്കാരും സുരക്ഷിതരെന്ന് അറിയിച്ചു. നാലു പേർക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ജീവനക്കാരിൽ ഒരാളുടെ നില ഗുരുതരമാണ്.
രക്ഷപ്പെടുത്തിയ ജീവനക്കാരുമായുള്ള കോസ്റ്റ് ഗാർഡിന്റെ കപ്പൽ തീരത്തേക്ക് തിരിച്ചിട്ടുണ്ട്. അപകടം നടക്കുന്ന സമയത്ത് കപ്പലിൽ 22 ജീവനക്കാരാണ് ഉണ്ടായിരുന്നത്.
വലിയ കപ്പലുകൾ തുറമുഖത്തേക്ക് എത്തിക്കാൻ കഴിയില്ല. പുറംകടലിൽ പോയി പരുക്കേറ്റവരെ തീരത്തേക്ക് എത്തിക്കാൻ 2 ടാഗ്ഗ് ബോട്ടുകൾ ഇതിനകം സജ്ജമാണ്.
കോസ്റ്റ്ഗാർഡിന്റെ അഞ്ച് കപ്പലുകൾ, മൂന്ന് ഡോണിയർ വിമാനങ്ങൾ തുടങ്ങിയവയാണ് രക്ഷാപ്രവർത്തനത്തിനായി തിരിച്ചത്. ഐഎൻഎസ് ഗരുഡയും ഐഎൻഎസ് സൂറത്തും ഓപ്പറേഷനിലുണ്ട്.
കപ്പൽ നിയന്ത്രണമില്ലാതെ ഒഴുകി നടക്കുകയാണെന്നും തീയണക്കാനുള്ള ശ്രമങ്ങൾ തുടരുന്നുവെന്നും നാവികസേന അറിയിച്ചു. തായ്‌വാൻ, ഇന്തോനേഷ്യ, മ്യാൻമർ എന്നിവടങ്ങളിൽ നിന്നുള്ളവരാണ് കപ്പലിൽ കുടുങ്ങിക്കിടക്കുന്നത്.
ബേപ്പൂരിൽ നിന്ന് 70 കിലോമീറ്റർ അകലെയാണ് അപകടം ഉണ്ടായിരിക്കുന്നത്. അതുകൊണ്ടുതന്നെ പരുക്കേറ്റവരെ ബേപ്പൂരിൽ എത്തിക്കാനാണ് സാധ്യത. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ബേപ്പൂർ പോർട്ട് ഓഫിസർക്ക് ലഭിച്ചു.