കേരള തീരത്തിന് എന്താണ് സംഭവിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പലായ MSC ഐറിന്‍ ഇന്ന് വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടതിന്റെ സന്തോഷത്തിലായിരുന്നു കേരളം. എന്നാല്‍, കേരള തീരത്ത് കോഴിക്കോട് ബേപ്പൂര്‍ തുറമുഖത്തിന് 78 നോട്ടിക്കല്‍ മൈല്‍ അകലെ ഒരു ചരക്കു കപ്പല്‍ അഗ്നിബാധയെ തുടര്‍ന്ന് ആഴക്കടലിലേക്ക് മുങ്ങുകയാണ്. ലൈബീരിയന്‍ പതാകയുമായെത്തിയ എംഎസ്സി എല്‍സ-3 എന്ന പേരുള്ള ഫീഡര്‍ കപ്പല്‍ കഴിഞ്ഞ മാസം 24ന് അപകടത്തില്‍പ്പെട്ടതിന് പിന്നാലെയാണ് പുതിയ ദുരന്തം വന്നിരിക്കുന്നത്. കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പലിനാണ് തീപിടിച്ചിരിക്കുന്നത്.
കോഴിക്കോടിനും കണ്ണൂരിനും ഇടയില്‍ പടിഞ്ഞാറന്‍ തീരമേഖലയിലാണ് ഭാഗത്തായാണ് ഇന്ന് രാവിലെ അപകടമുണ്ടായതെന്നാണ് സൂചന. 22 ജീവനക്കാര്‍ കപ്പലിലുണ്ടെന്നാണ് വിവരം. ഇതില്‍18 പേര്‍ സ്വയരക്ഷക്കായി കടലില്‍ ചാടി. മറ്റ് നാല് പേരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്. രക്ഷപ്പെടുത്തിയ 18 ജീവനക്കാരില്‍ ഒരാള്‍ക്ക് ഗുരുതരമായ പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. 650 കണ്ടെയ്നറുകള്‍ കപ്പലിലുണ്ടായിരുന്നുവെന്നും 50 കണ്ടെയ്നറുകള്‍ കത്തിനശിച്ചതായുമാണ് വിവരം. ഫീഡര്‍ കപ്പലാണെന്ന് സൂചന. തീപിടുത്തത്തിനിടെ ഏകദേശം 50 കണ്ടെയ്‌നറുകള്‍ വെള്ളത്തില്‍ വീണതായി പറയപ്പെടുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി നോവിയും കോസ്റ്റ്ഗാര്‍ഡും സംഭവ സ്ഥലത്തുണ്ട്. വാന്‍ ഹായി 503 എന്ന സിങ്കപ്പൂര്‍ പതാകയുള്ള കപ്പലാണ് അപകടത്തില്‍പ്പെട്ടത്.
കാണാതായ നാല് ജീവനക്കാരില്‍ രണ്ട് പേര്‍ തായ്വാന്‍ സ്വദേശികളാണ്. മറ്റ് രണ്ട് പേര്‍ ഇന്തോനേഷ്യ, മ്യാന്‍മര്‍ സ്വദേശികളാണ്. അപകടത്തില്‍പ്പെട്ട കപ്പലില്‍ ഇന്ത്യാക്കാരില്ലെന്നാണ് വിവരം. ചൈനീസ്, മ്യാന്‍മര്‍, ഇന്തോനേഷ്യന്‍, തായ്‌ലാന്‍ഡ് സ്വദേശികളാണ് അപകടത്തില്‍പ്പെട്ട കപ്പലില്‍ ഉണ്ടായിരുന്നത്. ഇന്ത്യന്‍ നേവിയുടെയും കോസ്റ്റ്ഗാര്‍ഡിന്റെയും സംഘം പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. വെള്ളത്തില്‍ വീണാല്‍ അപകട സ്വഭാവമുള്ള വസ്തുക്കളും തീപ്പിടിയ്ക്കാന്‍ സാധ്യതയുള്ള വസ്തുക്കളുമാണ് കണ്ടെയിനറിലെന്നാണ് വിവരം. കോസ്റ്റ് ഗാര്‍ഡിന്റെ ആറ് കപ്പലുകള്‍ കൂടി ദൗത്യത്തിന് നിയോഗിച്ചു. തീയണയ്ക്കല്‍ വെല്ലുവിളിയാണെന്നും തനിയെ തീപിടിയ്ക്കാന്‍ സാധ്യതയുളള ഖരവസ്തുക്കളോ ദ്രാവക വസ്തുക്കളോ കപ്പലില്‍ ഉണ്ടായിരിക്കാം എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കപ്പലിന്റെ താഴത്തെ ഡെക്കില്‍ നിന്നാണ് തീപിടുത്തം ഉണ്ടായതെന്നാണ് വിവരം. താഴത്തെ ഡെക്കില്‍ പൊട്ടിത്തെറി ഉണ്ടായതായും വിവരമുണ്ട്.
കപ്പലിലെ തൊഴിലാളികളെ കേരള തീരത്ത് എത്തിച്ചാല്‍ ചികിത്സ നല്‍കാന്‍ വേണ്ട തയ്യാറെടുപ്പ് നടത്താന്‍ എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കോഴിക്കോട് തീരത്ത് നിന്നും 144 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറായാണ് കപ്പല്‍ അപകടം ഉണ്ടായത്. ബേപ്പൂരില്‍ നിന്ന് 70 നോട്ടിക്കല്‍ മൈല്‍ അകലെയും അഴീക്കലില്‍ നിന്ന് 40 നോട്ടിക്കല്‍ മൈല്‍ ദൂരത്തുമായാണ് അപകടം സംഭവിച്ചിരിക്കുന്നത്. പത്ത് മണിക്കൂര്‍ മുന്‍പാണ് കപ്പല്‍ കൊളംബോ തീരത്ത് നിന്ന് യാത്ര തുടങ്ങിയത്. നാളെ രാവിലെ മുംബൈ തീരത്ത് എത്തേണ്ടതായിരുന്നു.
ലൈബീരിയന്‍ പതാകയുമായെത്തിയ എംഎസ്സി എല്‍സ-3 എന്ന പേരുള്ള ഫീഡര്‍ കപ്പലാണ് കഴിഞ്ഞ മാസം 24ന് അപകടത്തില്‍പ്പെട്ടത്. 400ലധികം കണ്ടെയ്നറുകളാണ് കപ്പലിലുണ്ടായിരുന്നത്. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെയും രക്ഷപ്പെടുത്തിയിരുന്നു. കൊച്ചി തീരത്തുനിന്ന് 30 നോട്ടികല്‍ മൈല്‍ അകലെ അറബിക്കടലിലാണ് കപ്പല്‍ അപകടത്തില്‍പ്പെട്ടത്. കടലില്‍ വീണ കണ്ടെയ്നര്‍ കപ്പലുകള്‍ ആലപ്പാട്, കൊല്ലം, വര്‍ക്കല തീരങ്ങളില്‍ ആണ് അടിഞ്ഞത്. ഇവയിലുള്ള പ്ലാസ്റ്റിക് ഗ്രാനുലുകളും മറ്റ് വസ്തുക്കളും കേരളാ തീരത്ത് അടിയുകയും ചെയ്തു. നിരവധി കണ്ടെയ്‌നറുകള്‍ ഇപ്പോഴും കണ്ടുകിട്ടാത്തതിനാലും എണ്ണ മലിനീകരണവും പ്ലാസ്റ്റിക് പെല്ലറ്റുകളുടെ വ്യാപനവും സംബന്ധിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിക്കുന്നു.
സംഭവം ഗുരുതരമായ പാരിസ്ഥിതിക ആശങ്കകള്‍ ഉയര്‍ത്തിയിരുന്നു. ഇതില്‍ എണ്ണ ചോര്‍ച്ചയ്ക്കും ചരക്ക് ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ കേരളത്തിന്റെ തീരപ്രദേശത്ത് ഒഴുകിപ്പോകാനുള്ള സാധ്യതയും ഉള്‍പ്പെടുന്നുവെന്ന് ദുരന്തനിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ലൈബീരിയന്‍ കണ്ടെയ്നര്‍ കപ്പല്‍ മുങ്ങിയതിനെത്തുടര്‍ന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് (ഐസിജി) പൂര്‍ണ്ണ തോതിലുള്ള മലിനീകരണ പ്രതികരണ പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. കപ്പല്‍ മുങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ഐസിജി നിരീക്ഷണ വിമാനം സ്ഥലത്ത് ഒരു എണ്ണ പാളി കണ്ടെത്തി. ഐസിജി ഷിപ്പ് സാക്ഷാം ഉടന്‍ വിന്യസിക്കുകയും, ഒരു ഐസിജി ഡോര്‍ണിയര്‍ വിമാനം വ്യോമമേഖലയില്‍ വിലയിരുത്തലുകള്‍ നടത്തുകയും ബാധിത മേഖലയിലുടനീളം എണ്ണ ചോര്‍ച്ച തടയാനുള്ള ഒഎസ്ഡി വിതറുകയും ചെയ്തു.
പുറത്തുവിട്ട കണക്ക് പ്രകാരം 13 കണ്ടെയ്നറില്‍ കാത്സ്യം കാര്‍ബൈഡ്, വെള്ളവുമായി ചേര്‍ന്നാല്‍ പെട്ടെന്ന് തീപിടിക്കുന്ന അസറ്റലിന്‍ വാതകമാകാമെന്നും പറയപ്പെടുന്നു. 46 കണ്ടെയ്നറില്‍ തേങ്ങയും കശുവണ്ടിയുമാണ്. 87 കണ്ടെയ്നറില്‍ തടി, 60 കണ്ടെയ്നറില്‍ പോളിമര്‍ അസംസ്‌കൃത വസ്തുക്കളാണുള്ളത്. 39 എണ്ണത്തില്‍ തുണി നിര്‍മാണത്തിനുള്ള പഞ്ഞിയെന്നും സര്‍ക്കാര്‍ പറയുന്നു. ഇതെല്ലാം പലതും ആരോഗ്യ-പാരിസ്ഥിതിക പ്രശ്നമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. കൂടാതെ കടലില്‍ മുങ്ങിയ കണ്ടെയ്നര്‍ കപ്പലും മത്സ്യത്തൊഴിലാളികള്‍ക്ക് പ്രശ്നമെന്നിരിക്കെ ഇവ നീക്കുന്നതിലെ ആശയക്കുഴപ്പവും ആശങ്കയും തുടരുന്നു. അതേസമയം, കപ്പലിലുണ്ടായിരുന്ന രാസപദാര്‍ത്ഥങ്ങള്‍ കടലില്‍ വ്യാപിച്ചാല്‍ ഗുരുതരപ്രശ്നങ്ങള്‍ക്ക് വഴിവച്ചേക്കാനും സാധ്യത ഏറെയാണ്. ഇതും മത്സ്യത്തൊഴിലാളികളുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്.