Kerala

ഗൂഢാലോചന ആരോപണം: വനം മന്ത്രിയുടെത് വിവരക്കേടും അല്പത്തവും, മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

വൈദ്യുതിക്കെണിയില്‍നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് വനംമന്ത്രി ആവര്‍ത്തിച്ചു പറയുകയാണുണ്ടയത്. നിലമ്പൂര്‍ ഇലക്ഷന്റെ പശ്ചാത്തലത്തില്‍ എന്നു കൂട്ടിച്ചേര്‍ത്താണ് പറഞ്ഞത്. ആ പറഞ്ഞതിനെ സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്റര്‍ ന്യായീകരിക്കുകയും ആവര്‍ത്തിക്കുകയും ചെയ്തു. മുഖ്യമന്ത്രി ഇടപെട്ട് ഇതില്‍ മാപ്പു പറയാന്‍ തയാറാണോയെന്ന് ഞാനും യുഡിഎഫ് നേതാക്കളും ചോദിച്ചിരുന്നു. മന്ത്രി പറഞ്ഞത് തെറ്റാണ്, അടിസ്ഥാനരഹിതമാണ്, അല്പത്തമാണ്. വാക്കുകള്‍കൊണ്ട് മന്ത്രി ഇപ്പോള്‍ ഉരുണ്ടുകളിക്കുകയാണ്. സിപിഎം നേതാക്കള്‍ ഏറ്റുപിടിച്ചത് മന്ത്രിയുടെ നിലപാടായിരുന്നു.

ഗൂഢാലോചനയുണ്ടെന്ന് മന്ത്രി പറഞ്ഞാല്‍ സര്‍ക്കാര്‍ അതു തെളിയിക്കണം എന്നാണ് ഞങ്ങല്‍ വെല്ലുവിളിച്ചത്. ഗൂഢാലോചന എന്നു പറഞ്ഞാല്‍ എന്താണ്? ഞങ്ങളാണ് അവിടെ വൈദ്യുതിലൈന്‍ വലിച്ചത്, ഞങ്ങളാണ് പയ്യനെ അങ്ങോട്ട് നയിച്ചത് എന്നല്ലേ അതിന്റെ അര്‍ത്ഥം? സിപിഎം നേതാക്കള്‍ പറഞ്ഞു, ഇന്നലെ പിടിയിലായ പ്രതിയുടെ ഫോണ്‍കോള്‍ പരിശോധിക്കണമെന്ന്. ഞങ്ങളാരേലും ഡിസിസി പ്രസിഡന്റോ , എ.പി. അനില്‍കമാര്‍ എംഎല്‍എയോ ആരേലും പ്രതിയെ വിളിച്ചിട്ടുണ്ടോ? പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയാന്‍ ഇനിയെങ്കിലും മന്ത്രി തയാറാകുമോ? ഇല്ലെങ്കില്‍ മന്ത്രിക്ക് മുഖ്യമന്ത്രിനിര്‍ദേശം നല്കണം. ഇതു തെറ്റായിപ്പോയെന്നു സമ്മതിക്കാന്‍ ഗോവിന്ദന്‍ മാഷിനും ബാധ്യതയുണ്ട്.

വന്യമൃഗങ്ങള്‍ കാട്ടില്‍നിന്ന് നാട്ടിലിറങ്ങുന്നതില്‍ സര്‍ക്കാരല്ലാതെ പിന്നാരാണ് ഉത്തരവാദി? വൈദ്യുതി നിയമവിരുദ്ധമായി ദുരുപയോഗം ചെയ്യുന്നതില്‍ ആരാ ഉത്തരവാദി? നേരത്തേ പരാതിയുണ്ടായിരുന്നല്ലോ, അതു പരിശോധിക്കാനോ നടപടി സ്വീകരിക്കാനോ തയാറായോ? വിമര്‍ശിക്കപ്പെടേണ്ട ഒരു കാര്യവും യുഡിഎഫിന്റെ ആരുടെയും ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഞങ്ങള്‍ ആരുടെയും വീട് കത്തിച്ചിട്ടില്ല. എംവി രാഘവന്റെ വീട് കത്തിച്ചവരാണ്. ബസില്‍ യാത്രക്കാരെ കത്തിച്ചവരാണ്. മിണ്ടാപ്രാണികളെ, പാമ്പിനെയും പക്ഷികളെയും പറശനിക്കടവില്‍ കത്തിച്ചവരാണ്, കേരള നിയമസഭ തല്ലിത്തകര്‍ത്തവരാണ്, സ്പീക്കറുടെ ചേംബര്‍ തകര്‍ത്തവരാണ്, കസേര മറിച്ചിട്ടവരാണ്, കംപ്യൂട്ടറും ഫോണും തകര്‍ത്തവരാണ്, മൈക്ക് തകര്‍ത്തവരാണ് ഞങ്ങളെ മര്യാദ പഠിപ്പിക്കുന്നത്. അവരില്‍നിന്ന് മര്യാദ പഠിക്കേണ്ട യാതൊരു ആവശ്യവുമില്ല.

വയനാട്ടിലെ രാധയെന്ന തൊഴിലാളിയെ കടുവ പിടിച്ചു തിന്നപ്പോള്‍, ജനങ്ങള്‍ പ്രതിഷേധിക്കുമ്പോള്‍ റോമാസമ്രാജ്യം കത്തിയെരിഞ്ഞപ്പോള്‍ വീണവായിച്ച നീറോ ചക്രവര്‍ത്തിയെപ്പോലെ വനംമന്ത്രി കോഴിക്കോട്ട് പാടുപാടി ഉല്ലസിക്കുകയായിരുന്നു. മന്ത്രിയുടെത് വിവരക്കേടും അല്പത്തവുമാണ്. മുഖ്യമന്ത്രി പ്രതികരിക്കണം. വനംമന്ത്രി മാപ്പുപറയണം. ഈ ധിക്കാരത്തിന് നിലമ്പൂരിലെ വോട്ടര്‍മാര്‍ ബാലറ്റിലൂടെ മറുപടി പറയുമെന്നും സണ്ണി ജോസഫ് പറഞ്ഞു.