ഇപ്പോൾ തരംഗമാകുന്ന ക്രിപ്റ്റോയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ആർബിഐ. ഇത്തരം കറൻസികൾ സാമ്പത്തിക സുസ്ഥിരത, പണ നയം എന്നിവയ്ക്ക് വെല്ലു വിളി ഉയർത്തുമെന്ന ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ പ്രസ്ഥാവന ഏറെ ശ്രദ്ധയോടെയാണ് രാജ്യം നോക്കി കാണുന്നത്. പണനയ അവലോകനത്തിന് ശേഷമായിരുന്നു ഗവർണറുടെ ഈ പ്രസ്ഥാവന. ക്രിപ്റ്റോയെ സംബന്ധിച്ച് പുതിയ ഡെവലപ്മെന്റുകളൊന്നുമില്ല. സർക്കാരിന്റെ ഒരു കമ്മിറ്റി ഈ വിഷയത്തിൽ പരിശോധനകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.
കഴിഞ്ഞ മാസം ഇന്ത്യയിലെ ക്രിപ്റ്റോ കറൻസി ഉപയോഗവുമായി ബന്ധപ്പെട്ട് വ്യക്തമായ നയം രൂപീകരിക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര ഗവൺമെന്റിനോട് നിർദ്ദേശിച്ചിരുന്നു. ബിറ്റ് കോയിൻ വ്യാപാരത്തെ ഹവാല വ്യാപാരത്തോടാണ് സുപ്രീം കോടതി ബെഞ്ച് ഉപമിച്ചത്. നിലവിൽ ഇന്ത്യയിൽ ക്രിപ്റ്റോ കറൻസി വ്യാപാരങ്ങൾ നിയന്ത്രിതമായ രീതിയിലല്ല നടക്കുന്നത്. അതേ സമയം അവ നിയമപരമല്ലെെന്ന് പറയാനുമാവില്ല.
അതേസമയം ക്രിപ്റ്റോ കറൻസി നിയന്ത്രണങ്ങളുടെ കരട് കേന്ദ്ര സർക്കാർ തയ്യാറാക്കിക്കൊണ്ടിരിക്കുയാണ്. ഇതുമായി ബന്ധപ്പെട്ട് വിവിധ മേഖലകളുടെ അഭിപ്രായം കൂടി തേടിയ ശേഷം മാത്രമേ ഔദ്യോഗികമായി ഇന്ത്യയുടെ നിലപാട് വ്യക്തമാകൂ. ക്രിപ്റ്റോ കറൻസിയുടെ ആഗോളതലത്തിലെ ട്രെൻഡുകൾ ഒരു ഇന്റർ മിനിസ്റ്റീരിയൽ ഗ്രൂപ്പ് (IMG) വിലയിരുത്തുന്നുണ്ട്. റിസർവ് ബാങ്ക്, സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ, കേന്ദ്ര ധനമന്ത്രാലയം എന്നിവിടങ്ങളിലെ പ്രതിനിധികളാണ് ഈ ബോഡിയിൽ ഉൾപ്പെട്ടിട്ടുള്ളത്
കൃത്യമായ ഒരു ചട്ടക്കൂടിനുള്ളലല്ല ഇന്ത്യയിലെ ക്രിപ്റ്റോ വ്യാപാരങ്ങൾ എന്നത് കൊണ്ട് തന്നെ വിവിധ തരം നികുതികൾ ഇതിന് ബാധകമാകും. 2022 കേന്ദ്ര ബജറ്റിൽ ഡിജിറ്റൽ ആസ്തികളിൽ നിന്നുള്ള ലാഭത്തിന് 30% നികുതിയാണ് ഏർപ്പെടുത്തിയിരുന്നത്. ആദായ നികുതി, ടി.ഡി.എസ്, ക്രിപ്റ്റോ എക്സ്ചേഞ്ചുകളുടെ ജി.എസ്.ടി എന്നിവ കൂടാതെയാണ് ഈ നികുതി. എന്നാൽ നികുതി ഈടാക്കുന്നത് കൊണ്ട് മാത്രം ഇത്തരം ആസ്തികൾക്ക് നിയമപരമായ സുരക്ഷിതത്വം ഉണ്ടെന്ന് അർത്ഥമില്ല.
ഇതാദ്യമല്ല ആർബിഐ ക്രിപ്റ്റോയ്ക്കെതിരെ രംഗത്തെത്തുന്നത്. വിർച്വൽ കറൻസിയുമായി ബന്ധപ്പെട്ട സർവീസുകൾ ഓഫർ ചെയ്യുന്നതിൽ നിന്ന് ബാങ്കുകളെയും, മറ്റ് സ്ഥാപനങ്ങളെയും വിലക്കിക്കൊണ്ട് 2018 ഏപ്രിൽ 6ന് ആർ.ബി.ഐ സർക്കുലർ പുറത്തിറക്കിയിരുന്നു. 2021 മാർച്ച് 4ാം തിയ്യതി സുപ്രീം കോടതി ഈ സർക്കുലർ അസാധുവാക്കി മാറ്റുകയായിരുന്നു ക്രിപ്റ്റോ വ്യാപാരം കള്ളപ്പണം വെളുുപ്പിക്കൽ, ഭീകരവാദത്തിനുള്ള ഫണ്ടിങ് തുടങ്ങിയവയ്ക്കായി ഉപയോഗിക്കപ്പെടുമെന്നാണ് ആർ.ബി.ഐയും കേന്ദ്ര സർക്കാരും ഒരു പോലെ ആശങ്കപ്പെടുന്നത്